
ന്യൂദല്‍ഹി: പ്രളയം നാശം വിതച്ച നേപ്പാളിൽ ഭാരതവംശജരായ 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും 320 ഭാരതീയരായ വിനോദസഞ്ചാരികളെ കാണാതായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനീസ് അതിർത്തിയുടെ ഭാഗത്തുണ്ടായിരുന്ന 400 ഭാരതീയര്‍ സുരക്ഷിതരാണെന്നും അവിടെ കുടുങ്ങിയ 96 ഭാരതീയര്‍
കരമാർഗം സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള 21 ഭാരതീയര്‍ ഉച്ചതിരിഞ്ഞ് കാഠ്മണ്ഡുവിൽ നിന്ന് ദല്‍ഹിയിലെത്തി. ദല്‍ഹിയിലെത്തിയവരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിമാനത്താവളത്തിലെത്തി നേരിട്ട് സംസാരിച്ചു. അവരുടെ അനുഭവങ്ങൾ നേരിട്ട് കേട്ടപ്പോൾ ഏറെ വികാരഭരിതനായെന്നും രക്ഷാപ്രവർത്തനം നടത്തിയ നേപ്പാൾ സൈന്യത്തിനും സർക്കാരിനും, യാത്ര സുഗമമാക്കിയ കാഠ്മണ്ഡുവിലെ ഭാരത എംബസിക്കും നന്ദി അറിയിക്കുന്നതായും മന്ത്രി എക്‌സി’ൽ കുറിച്ചു.
ചൈനീസ് അതിർത്തിയിലുള്ള 400 ഭാരതീയര്‍ സുരക്ഷിതരാണ്. ഇവിടെ വാർത്താവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിനാൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രക്ഷപ്പെടുത്തിയ ആളുകളെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ നടത്തിവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, നേപ്പാളിലേക്ക് മൂന്നാമത്തെ ബാച്ച് സഹായങ്ങൾ അയക്കാൻ ഭാരതം
തയ്യാറെടുക്കുകയാണെന്ന് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങൾ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. മൂന്നാമത്തെ ബാച്ച് ഇന്ന് വൈകുന്നേരത്തോടെ പുറപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ടണൽ റെസ്ക്യൂ ടീമിന്റെ സഹായം നേപ്പാൾ തേടിയിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രാഥമിക നിരീക്ഷണ സംഘത്തെ ഉടൻ അയക്കും. അതോടൊപ്പം ഒരു മെഡിക്കൽ സംഘത്തെയും നിയോഗിക്കുന്നുണ്ട്.
പ്രളയത്തിൽ റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ബെയ്‌ലി പാലങ്ങളും സാങ്കേതിക സംഘങ്ങളെയും ഭാരതം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ ഒരു ബെയ്‌ലി പാലം ഇതിനകം തന്നെ നേപ്പാളിലുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയെയും ഉപകരണങ്ങളെയും വിട്ടുനൽകാൻ ഭാരതം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിൽ നേപ്പാൾ സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും, അയൽരാജ്യത്തിന് ആവശ്യമായ മറ്റെല്ലാ സഹായങ്ങളും നൽകാൻ ഭാരതം സജ്ജമാണെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.