ന്യൂദൽഹി: പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യയെക്കുറിച്ചുള്ള പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്ഥാന് അവകാശമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വസ്തുതകൾക്ക് അതീതവും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആരോപിച്ചിരുന്നു. ഇന്ത്യയിലെ ചരിത്രപരമായ മുസ്ലീം മതകേന്ദ്രങ്ങൾ അപകടത്തിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പാകിസ്ഥാൻ പ്രസിഡന്റിന്റെ അനാവശ്യവും അനുചിതവുമായ പരാമർശങ്ങൾ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്ഥാൻ പ്രസിഡന്റിന് യാതൊരു അവകാശവുമില്ലെന്നും അത്തരം പ്രസ്താവനകൾ പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ മനുഷ്യാവകാശങ്ങൾക്ക് നേരെയുള്ള ആക്രമണം
അന്താരാഷ്‌ട്ര തലത്തിൽ നിരന്തരം വിമർശിക്കപ്പെട്ടിട്ടുള്ള, പാകിസ്ഥാന്റെ സ്വന്തം മോശം മനുഷ്യാവകാശ രേഖ കണക്കിലെടുക്കുമ്പോൾ, അവരുടെ അഭിപ്രായങ്ങൾ പരിഹാസ്യമാണെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിവിധ മതങ്ങളിലെ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി ലക്ഷ്യം വയ്‌ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ഒരു നീണ്ട ചരിത്രമാണ് പാകിസ്ഥാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ വെറുപ്പിന്റെ രാഷ്‌ട്രീയമാണ്. ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ പാകിസ്ഥാൻ പ്രസിഡന്റിന്റെ പരാമർശങ്ങൾ ഒരു കരുതിക്കൂട്ടിയുള്ള രാഷ്‌ട്രീയ ആക്രമണമായി മാത്രമേ കണക്കാക്കാൻ കഴിയൂ എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
മതഭ്രാന്ത്, വിവേചനം, വിദ്വേഷം എന്നിവയിൽ അധിഷ്ഠിതമായ പാകിസ്ഥാന്റെ നയങ്ങളെയാണ് ഈ പ്രസ്താവന പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. അടിസ്ഥാനരഹിതവും രാഷ്‌ട്രീയ പ്രേരിതവുമായ ഇത്തരം പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.
















