
ന്യൂദല്‍ഹി: ആധുനിക യുദ്ധക്കളങ്ങള്‍ ഭരിയ്‌ക്കുന്നത് ഡ്രോണുകളാണ്. ഉക്രൈനില്‍ നിന്നുള്ള വലിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ റഷ്യ പോലെ ഒരു വന്‍ശക്തിപോലും വിറയ്‌ക്കുന്നു. അമേരിക്കയാകട്ടെ ഇറാന്റെ വില കുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ തളരുകയാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധത്തെ തകർക്കാൻ വേണ്ടി 600 ഓളം ഡ്രോണുകളെയാണ് ഒറ്റയടിക്ക് കൂട്ടത്തോടെ അയച്ചത്. ഇന്ത്യ അവയെയെല്ലാം നശിപ്പിച്ചു.പക്ഷെ ഇതിന് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. അന്ന് വില കൂടിയ ആകാശ് മിസൈലുകളാണ് ഇവയെ നശിപ്പിക്കാന്‍ അയയ്‌ക്കേണ്ടി വന്നത്. ലക്ഷങ്ങള്‍ വിലയുള്ള ഡ്രോണുകളെ നശിപ്പിക്കാന്‍ കോടികള്‍ വിലയുള്ള മിസൈലുകള്‍ വേണ്ടിവന്നു.
ഡ്രോണുകളെ നേരിടാന്‍ വില കൂടിയ ക്രൂയിസ് മിസൈലുകള്‍ അയയ്‌ക്കേണ്ടി വരുന്നത് രാജ്യങ്ങളുടെ യുദ്ധച്ചെലവുകള്‍ കുത്തനെ കൂട്ടുകയാണ്. ഡ്രോണിനെ നശിപ്പിക്കാന്‍ പത്ത് ലക്ഷം ഡോളര്‍ വിലയുള്ള മിസൈല്‍ ഉപയോഗിക്കേണ്ടിവരുന്നത് അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും വലിയ തലവേദനയായിരിക്കുന്നു. വെറും 20000 ഡോളര്‍ വിലയുള്ള ഇറാന്റെ ഷാഹെദ് ഡ്രോണുകളെ നശിപ്പിക്കാന്‍ അമേരിക്കയ്‌ക്ക് പത്ത് ലക്ഷം ഡോളര്‍ വിലയുള്ള ക്രൂയിസ് മിസൈലുകളാണ് ഉപയോഗിക്കേണ്ടി വന്നത്.
ഇതോടെ ഡ്രോണിനെ നേരിടാന്‍ പല വിധ ചെലവുകുറഞ്ഞ പരിഹാരങ്ങങ്ങളും ഇന്ത്യയും തേടുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ആകാശ് വ്യോമപ്രതിരോധ സംവിധാനത്തില്‍ നിന്നുള്ള മിസൈലുകള്‍ക്ക് പുറമെ ഇന്ത്യ വ്യോമ പ്രതിരോധ തോക്കുകളും ഡ്രോണുകളെ നേരിടാന്‍ ഉപയോഗിച്ചിരുന്നു. പാകിസ്ഥാൻ ഡ്രോണുകൾക്കെതിരെ ഇന്ത്യ നവീകരിച്ച L-70, Zu-23 തോക്കുകൾ ഫലപ്രദമായി ഉപയോഗിച്ചു, താരതമ്യേന കുറഞ്ഞ ചെലവിൽ ഇന്ത്യയ്‌ക്ക് അന്ന് പാകിസ്ഥാന്റെ ചില ഡ്രോണ്‍ ആക്രമണങ്ങളെ നശിപ്പിക്കാന്‍ കഴിഞ്ഞു. ചില രാജ്യങ്ങള്‍ ഡ്രോണുകള്‍ക്കും ആളില്ലാ ആകാശവാഹനങ്ങള്‍ക്കും എതിരെ ലേസറുകളും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
ഡ്രോണുകളെ തകര്‍ക്കാന്‍ തദ്ദേശീയമായ ശേഷി വികസിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന
ഇന്ത്യൻ വ്യോമസേന ഇപ്പോൾ ഡ്രോണുകളെ തകര്‍ക്കാന്‍ തദ്ദേശീയമായ ശേഷി വികസിപ്പിക്കാൻ ശ്രമിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ സങ്കൽപ് 2026 എന്ന രേഖയിൽ, രുദ്ര, പ്രചന്ദ് ഹെലികോപ്റ്ററുകൾ തൊടുത്തുവിടുന്ന 70 എംഎം റോക്കറ്റുകൾക്കായി ഇന്ത്യന്‍ വ്യോമസേന പുതിയ വാർഹെഡ് ( Warhead-സ്ഫോടകവസ്തുക്കള്‍) വികസിപ്പിക്കുകയാണ്. മൈക്രോ, മിനി ഡ്രോണുകൾ ഉൾപ്പെടെയുള്ള ആളില്ലാ വ്യോമ സംവിധാനങ്ങളെ നശിപ്പിക്കുന്നതിനാണ് വാർഹെഡ് (സ്ഫോടകവസ്തുക്കള്‍) പ്രത്യേകം രൂപകൽപ്പന ചെയ്യുന്നത്. 25 മീറ്റർ ദൂരപരിധിയുള്ള 900 ഗ്രാം വാർഹെഡ് ആണ് വ്യോമസേന വാങ്ങാനുദ്ദേശിക്കുന്നത്. ഇത് കൂട്ടത്തോടെയുള്ള ഡ്രോണ്‍ ആക്രമണത്തിനെതിരെ ഫലപ്രദമായ പരിഹാരമാണ്.
ഇന്ത്യയുടെ തദ്ദേശീയമായ കണ്ടുപിടുത്തങ്ങൾ ഈ മേഖലയിൽ ഇതിനകം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഐഐടി മദ്രാസും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബിഇഎൽ) സംയുക്തമായി 10 കിലോമീറ്റർ ദൂരപരിധിയുള്ള 80 എംഎം റോക്കറ്റ് ഗൈഡൻസ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എംഐ-17, എംഐ-35 ഹെലികോപ്റ്ററുകളിൽ എൺപത് മില്ലിമീറ്റർ റോക്കറ്റുകൾ ഇതിനകം തന്നെ ഇന്ത്യൻ വ്യോമസേനയുടെ സേവനത്തിലുണ്ട്. കൂടാതെ അവയുടെ കൃത്യതയുള്ള സ്ട്രൈക്ക് ശേഷി മെച്ചപ്പെടുത്തുന്നതിനായി ഒരു ലേസർ-ഗൈഡഡ് സംവിധാനവും ആസൂത്രണം ചെയ്തിട്ടുണ്ട്. മെയ് മാസത്തിൽ, ആഭ്യന്തരമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച 80 എംഎം റോക്കറ്റുകൾക്കായി ഇന്ത്യൻ നാവികസേന ഒരു താല്‍പര്യപത്രം പുറപ്പെടുവിച്ചു കഴിഞ്ഞു.
ഡ്രോണുകളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പ്ലാറ്റ്‌ഫോമുകളായി ഹെലികോപ്റ്ററുകൾ മാറിയിരിക്കുന്നു. റഷ്യൻ ഗെറാൻ ഡ്രോണുകളെ തടയാൻ ഉക്രെയ്‌ന്‍ ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇറാന്റെ ഷാഹെദ്-ക്ലാസ് ഡ്രോണുകൾ മണിക്കൂറിൽ ഏകദേശം 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു, മിക്ക ഹെലികോപ്റ്ററുകൾക്കും ഇതേ വേഗതയില്‍ പറക്കാന്‍ സാധിക്കും. ഡ്രോണുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ഹെലികോപ്റ്ററിന് ഒരു സ്ഥാനം ഉറപ്പിച്ച ശേഷം തോക്കുകൾ, റോക്കറ്റുകൾ അല്ലെങ്കിൽ മിസൈലുകൾ ഉപയോഗിച്ച് ഡ്രോണുകളെ വെടിവെച്ചിടാനാകും.
ഹെലികോപ്റ്ററുകൾ വളരെ ഫലപ്രദമായ ഡ്രോൺ കൊലയാളികളാണെന്ന് ഇന്ത്യ തെളിയിക്കുന്നു
താരതമ്യപ്പെടുത്തുമ്പോൾ, മിക്ക യുദ്ധവിമാനങ്ങൾക്കും 200 കിലോമീറ്ററിൽ കൂടുതൽ വേഗതയുണ്ട്. ഉദാഹരണത്തിന്, എഫ്/എ-18 വിമാനത്തിന് 240 കിലോമീറ്റർ വേഗതയുണ്ട്. തൽഫലമായി, ഡ്രോണുകളെ നശിപ്പിക്കും വരെ ഒരു യുദ്ധവിമാനത്തിന് അതിന്റെ പറക്കല്‍ പരിധിയിലുള്ള ഒരു ഡ്രോണിന് ചുറ്റും തുടർച്ചയായി വട്ടമിട്ടു പറക്കേണ്ടിവരും. അത്തരമൊരു മോഡിൽ പ്രവർത്തിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുകയും വിമാനത്തിന്റെയും പൈലറ്റിന്റെയും ആയുസ്സ് അവസാനിക്കുന്നതിലേക്ക് നയിക്കപ്പെട്ടേയ്‌ക്കാം എന്ന ഒരു റിസ്കുണ്ട്.
ഹെലികോപ്റ്ററുകള്‍ക്ക് പറന്നുയരാനും പറന്നിറങ്ങാനും റണ്‍വേ ആവശ്യമില്ല. അതിനാല്‍ ശത്രു ഡ്രോണുകൾ വിന്യസിക്കാന്‍ സാധ്യതയുള്ള റൂട്ടുകൾക്ക് സമീപം ഹെലികോപ്റ്ററുകളെ വിന്യസിക്കാൻ കഴിയും എന്നതാണ് മെച്ചം. മിക്ക ആധുനിക സൈനിക, ആക്രമണ ഹെലികോപ്റ്ററുകളിലും റഡാറുകൾക്ക് ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള ചെറിയ ഡ്രോണുകളെ കണ്ടെത്താൻ കഴിയുന്ന നൂതന ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകളും തെർമൽ ഇമേജറുകളും സജ്ജീകരിച്ചിരിക്കുന്നു.
ഇന്ത്യ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടതൂർന്ന മഴക്കാടുകൾ മുതൽ ഉയർന്ന ഹിമാലയം വരെ അതിർത്തി പ്രദേശങ്ങളിൽ സായുധ സേന ഇതിനകം തന്നെ ഹെലികോപ്റ്ററുകൾ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുള്ള ഫോർവേഡ് പ്രദേശങ്ങളിൽ ഈ ഹെലികോപ്റ്ററുകളെ എളുപ്പത്തില്‍ ലഭ്യമാക്കാം.
ഹെലികോപ്റ്ററുകൾ വളരെ ഫലപ്രദമായ ഡ്രോൺ കൊലയാളികളാണെന്ന് ഇന്ത്യ കൂടുതൽ കൂടുതൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രോണുകളെ ആക്രമിക്കാവുന്ന ഗൈഡഡ് മിസൈല്‍ സജ്ജീകരിച്ചിരിക്കുന്ന ഈ വിമാനങ്ങൾ, ആധുനിക യുദ്ധത്തിൽ ഇതിനകം തന്നെ തങ്ങളുടെ പങ്ക് ഉറപ്പിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തിലെ യുദ്ദത്തിനെ നിർവചിക്കുന്ന ഭീഷണികളായ ഡ്രോണുകളെ നേരിടാൻ ഇപ്പോൾ അവയുടെ ഉപയോഗം വിപുലീകരിക്കുകയാണ്. ടാങ്കുകളെ ആക്രമിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായി കണക്കാക്കപ്പെട്ടിരുന്ന ഹെലികോപ്റ്ററുകളെ, വർദ്ധിച്ചുവരുന്ന ഡ്രോണുകളുടെ ഭീഷണിയെ നേരിടാൻ പറ്റുന്ന ഏറ്റവും വിശ്വസനീയമായ ആയുധമായി ഇന്ത്യ മാറ്റിക്കൊണ്ടിരിക്കുകയാണ്.