തിരുവനന്തപുരം: എ. ബാലകൃഷ്ണന്‍ സമാജത്തിനായി ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നുവെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍.
വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് സ്വാര്‍ഗീയ ഏകനാഥ് രാമകൃഷ്ണ റാനഡെയെ ബാലകൃഷ്ണന്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് സമാജ സേവനത്തിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞു വയ്‌ക്കുകയായിരുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തകനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിച്ച അദ്ദേഹം, അവിടെ ഗ്രാമഗ്രാമാന്തരങ്ങള്‍ സഞ്ചരിച്ച് വിവേകാനന്ദ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ഗ്രാമീണ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നവദമ്പതികള്‍ സേവാവ്രതികളായി മാറണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് നിരവധി യുവാക്കളാണ് സേവന സന്നദ്ധരായി മുന്നോട്ടുവന്നത്. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ എത്തിയ അദ്ദേഹം പിന്നീട് കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറിയായും, പി. പരമേശ്വരന്റെ വിയോഗത്തിനു ശേഷം പ്രസിഡന്റായും ചുമതലയേറ്റു. ഉന്നതമായ പദവികള്‍ വഹിച്ചിരുന്നുവെങ്കിലും തികച്ചും ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതെന്ന് സേതുമാധവന്‍ അനുസ്മരിച്ചു.
















