India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ആഗോള കായിക ഇനങ്ങളില്‍ കൂടുതല്‍ സാന്നിധ്യം വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളമുള്ള കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള അത്ഭുതകരമായ വേദിയായി ഖേലോ ഇന്ത്യ മാറി. യുവ അത്‌ലറ്റുകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനും പൂര്‍ത്തീകരിക്കാനുമള്ള അവസരങ്ങളും ഖേലോ ഇന്ത്യ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരത മുന്‍ ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഖേലോ ഇന്ത്യ സംവാദില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മെഡലുകള്‍ നേടുന്നതിനുമപ്പുറം ഭാരത്തിന്റെ കായിക ശക്തിയും യുവാക്കളുടെ ഊര്‍ജ്ജവും സംയോജിപ്പിച്ച് വികസിതഭരാതം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാം പങ്കെടുക്കാതിരിക്കുകയും മറ്റ് രാജ്യങ്ങള്‍ മെഡലുകള്‍ നേടുകയും ചെയ്യുന്ന കായിക ഇനങ്ങളിലും പ്രാവീണ്യം നേടുന്നതിലൂടെ മാത്രമേ മെഡല്‍ നേട്ടം വര്‍ദ്ധിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 2036 ഒളിംപിക്സിനായുള്ള ഭാരതത്തിന്റെ ദീര്‍ഘകാല പദ്ധതികളും പ്രധാനമന്ത്രി വിശദീകരിച്ചു. അഞ്ച് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള ദേശീയ ടാലന്റ് ഹണ്ട് ആരംഭിക്കുന്നുണ്ടെന്നും അതിനായി സര്‍ക്കാരില്‍ നിന്ന് എന്ത് പിന്തുണ ആവശ്യമുണ്ടെങ്കിലും അതിനായി സര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെനന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ആദ്യമായി കായിക വിനോദത്തെ പ്രവര്‍ത്തനമായി മാത്രമല്ല, ദേശീയ മുന്‍ഗണനയായും കാണുകയാണെ ന്ന് കേന്ദ്ര കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഒളിംപിക് മെഡല്‍ ജേതാവ് ഗഗന്‍ നാരംഗ്, 2024 ലെ പാരാലിംപിക് വെങ്കല മെഡല്‍ ജേതാവ് ശീതള്‍ ദേവി തുടങ്ങി 5000ത്തിലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള കായികതാരങ്ങളും യുവാക്കളും കോണ്‍ഫറന്‍സിന്റെ ഭാഗമായി.