
കണ്ണൂർ: ചൊക്ലിയിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ (17) കണ്ടെത്താനുള്ള തെരച്ചിൽ 20-ാം ദിവസത്തിലേക്ക് കടന്നിട്ടും യാതൊരു സൂചനയും ലഭിച്ചില്ല. കാശിക്ക് പോകുന്നു എന്ന കുറിപ്പ് ലഭിച്ചതിനെ തുടർന്ന് വാരാണസിയിൽ എത്തിയ പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ 50‑ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ശിവസൂര്യ അവിടെ എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ്.
ഈമാസം എട്ടിനാണ് ശിവ സൂര്യ വീട് വിട്ടുപോയത്. മൊബൈല്‍ ഗെയിം കളിക്കുന്നത് വിലക്കി അച്ഛന്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയായിരുന്നു സംഭവം. ‘ഇനിയുള്ള ജീവിതം കാശിയിൽ ദൈവത്തിൽ അലിയും’ എന്ന കുറിപ്പും 3,000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് കുട്ടി പോയത്.
നേരത്തെ പാലക്കാട്, കോഴിക്കോട്, കൊല്ലം, കാസർകോട്, കർണാടകത്തിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും വാരണാസിയിലെ മലയാളി സംഘങ്ങളെ ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെ ശിവസൂര്യ കേരളത്തിൽ എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.