ബെംഗളൂരു: കർണാടകയിലെ വിജയപുര ഭൂതനാൾ തടാകത്തിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ തടാകത്തിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ്, അഗ്നിരക്ഷാസേന എന്നിവ സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
ശോഭ ജാലഗേരി(35) മക്കളായ വിദ്യ (15), സുവർണ (13), ടിപ്പരായ (12), സാനിക (10), വികാസ് (6) എന്നിവാരാണ് മരിച്ചത്.
ആഗസ്റ്റ് 24 മുതൽ ഇവരെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ 8.45ഓടെയാണ് തടാകത്തിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ആദർശ് നഗർ പോലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ബി.എൽ.ഡി.ഇ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുടുംബത്തിലെ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്ന സാധ്യതയും, തടാകത്തിലേക്ക് അബദ്ധത്തിൽ വീണതാകാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് പരിശോധന, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ ലഭിച്ച ശേഷമേ മരണകാരണം വ്യക്തമായി സ്ഥിരീകരിക്കാനാകൂ. വിജയപുര എസ്.പി. ലക്ഷ്മൺ നിംബർഗി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
















