
ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. നാല് സീറ്റുകളുള്ള ഇരട്ട എൻജിൻ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്.
കാൺപൂരിലെ ഗർഗ് ഏവിയേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് രാവിലെ 11.30ഓടെയാണ് വിമാനം പറന്നുയർന്നത്. പരിശീലന പറക്കലിനുശേഷം ട്രെയിനിംഗ് സെന്ററിലേക്ക് തിരിച്ചുപറക്കുന്നതിനിടെയാണ് ഏകദേശം 11.50ഓടെ അപകടമുണ്ടായത്. ഇൻസ്ട്രക്ടർ പൈലറ്റിന് ഏകദേശം 3,000 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നുവെന്ന് കാൺപൂർ പോലീസ് കമ്മീഷണർ അറിയിച്ചു.
വിമാനം ഗംഗാനദിയുടെ തീരത്തിന് സമീപമുള്ള ഒരു വയലിലാണ് തകർന്നുവീണത്. അപകടത്തിൽ വിമാനം പൂർണമായും തകർന്നു. വിമാനത്തിന്റെ ലോഹഭാഗങ്ങളും ചിറകുകളും മറ്റ് ഭാഗങ്ങളും പൂർണമായി തകർന്ന നിലയിലാണ് അപകടസ്ഥലത്ത് കണ്ടെത്തിയത്. വിമാനം നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. അപകടത്തിൽ മരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.