തിരുവനന്തപുരം: നേപ്പാളില്‍ 53 മലയാളികള്‍ ഉള്ളതായാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരമെന്ന് നോര്‍ക്ക സിഇഒ രാജേഷ് മാധവന്‍. ഇന്നലെ വരെ ലഭിച്ച 17 ഫോണുകളില്‍ നിന്നാണ് ഇവരുടെ വിവരം ലഭിച്ചതെന്ന് രാജേഷ് മാധവന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമേഖലയിൽ നെറ്റ്‌വർക്ക് സംവിധാനങ്ങൾ പൂർണമായി തകരാറിലായതിനാൽ കുടുങ്ങിക്കിടക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളാണ് നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയത്. 53 പേരെക്കുറിച്ചുള്ള കൃത്യമായ വിവരം വൈകിട്ടോടെ ലഭ്യമാകും. ഇവരില്‍ ഏറെപ്പേരുടെയും മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, ഇതുവരെ ആരും നോര്‍ക്കയെ ബന്ധപ്പെട്ടിട്ടില്ല. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായുള്ള നടപടികൾ ഏകോപിപ്പിച്ചു വരികയാണ്.
എല്ലാവരെയും സുരക്ഷിതമായി എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സഹായത്തിനായി വിളിക്കുന്നുണ്ടെന്നും രാജേഷ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.
















