വാഷിങ്ടണ്‍: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലെ കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാന്‍ മെറ്റ. പിഴയായി 17 ബില്യണ്‍ ഡോളര്‍ നല്‍കാനും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ സുരക്ഷാ നടപടികള്‍ ശക്തമാക്കാനും ധാരണയായതായി യുഎസ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. കൗമാരക്കാരെ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഫീച്ചറുകള്‍ മനഃപൂര്‍വം രൂപകല്‍പ്പന ചെയ്‌തെന്നാണ് മെറ്റയ്‌ക്ക് എതിരെയുള്ള ആരോപണം. ഇതുമൂലം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെന്ന് ആരോപിച്ച് അമേരിക്കയിലെ 47 സംസ്ഥാനങ്ങളാണ് മെറ്റയ്‌ക്കെതിരെ കേസെടുത്തത്.
ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെ അനാവശ്യമായി ആപ്പുകളിലേക്ക് ആകര്‍ഷിച്ച് അടിമകളാക്കിയെന്ന കേസില്‍ ടെക് ഭീമനായ മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരമായി നൽകുന്നതോടെ ചരിത്രത്തില്‍ ഒരു സാങ്കേതിക വിദ്യ കമ്പനി നല്‍കുന്ന ഏറ്റവും വലിയ തുകയാണിത്.കേസ് തീര്‍പ്പായാല്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ദിവസേന ഉപയോഗിക്കാവുന്ന സമയത്തിന് പരിധി ഏര്‍പ്പെടുത്തും. കുട്ടികള്‍ക്കുള്ള ഉപയോഗത്തിന് ഇടവേളകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യും.
സ്‌കൂള്‍ സമയത്ത് പുഷ് നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കുകയും പ്രായം സ്ഥിരീകരിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതായി വരും.ഇനിമുതല്‍ കൗമാരക്കാര്‍ക്ക് പ്രതിദിനം പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ഇതോടൊപ്പം അര്‍ദ്ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയങ്ങളില്‍ കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നത് തടയുന്ന ‘നൈറ്റ് മോഡ്’ നിയന്ത്രണവും ഏര്‍പ്പെടുത്തും.
മെറ്റയ്‌ക്കെതിരെയുള്ള ഈ അന്തിമ വിധി സോഷ്യല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വന്‍കിട കമ്പനികള്‍ക്കും ശക്തമായ താക്കീതാണ്. യു ട്യൂബ്, ടിക് ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെയും സമാനമായ രീതിയില്‍ അന്വേഷണങ്ങളും നിയമനടപടികളും വിവിധ യു.എസ്. സംസ്ഥാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചതിലൂടെ ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചെന്നും മെറ്റയ്‌ക്കെതിരെ ആരോപണമുണ്ട്.
മെറ്റ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവ മതിയായതല്ലെന്നും ലാഭത്തിന് സുരക്ഷയേക്കാള്‍ മുന്‍ഗണന നല്‍കിയെന്നുമാണ് മെറ്റയിലെ ചില മുന്‍ ജീവനക്കാരും കുട്ടികളുടെ സുരക്ഷാ വിദഗ്ധരും ആരോപിക്കുന്നത്. പുതിയ ഒത്തുതീര്‍പ്പിലൂടെ കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്‌ക്ക് കൂടുതല്‍ ശക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് മെറ്റ വ്യക്തമാക്കി.
















