
കാഠ്മണ്ഡു: നേപ്പാളിന്റെ വടക്കൻ റസുവ ജില്ലയിൽ ബുധനാഴ്ച ഉണ്ടായ മിന്നല്‍പ്രളയത്തില്‍ 55 പേര്‍ മരിച്ചു. 133 ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി. മാനസരോവറിലേക്ക് യാത്ര ചെയ്ത തീര്‍ത്ഥാടകരില്‍ 400 പേരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇതിലും അധികവും ഇന്ത്യക്കാരാണ്.
മിന്നല്‍ പ്രളയത്തില്‍ വീടുകൾ, വാഹനങ്ങൾ, പാലങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതി സ്ഥലങ്ങൾ എന്നിവ ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായ 400 ഓളം പേരിൽ അധികവും ഇന്ത്യക്കാരാണ്. ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ നേപ്പാളിന്റെ അതിര്‍ത്തിയില്‍ കിടക്കുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സിഎന്‍എന്‍ ന്യൂസ് 18 എക്സിക്യൂട്ടീവ് എഡിറ്റര്‍ നബീല ജമാല്‍ പങ്കുവെച്ച നേപ്പാള്‍ മിന്നില്‍ പ്രളയത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഭയാനകമാണ്.:
ചൈനയുടെ ഭാഗത്തുള്ള റസുവാഗാധി അതിർത്തി ക്രോസിംഗിലെ ഒരു ഇമിഗ്രേഷൻ ഓഫീസിൽ നിന്നുള്ള ഭയാനകമായ സിസിടിവി ദൃശ്യങ്ങളിൽ ഒരു പ്രദേശത്ത് പൊടുന്ന വെള്ളം ഉയര്‍ന്ന് പൊങ്ങി ഇരമ്പിപ്പാഞ്ഞ് വരുന്നത് കാണാം. നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ ചൈനീസ് ഭാഗത്തുനിന്ന് ലഭിച്ച സുരക്ഷാ ദൃശ്യങ്ങളിൽ, പാറക്കെട്ടുകളും ചെളിയും വെള്ളവും ഒഴുകിച്ചെന്ന് ഒരു പ്രദേശം തന്നെ ഇല്ലാതായി. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
ഈ മിന്നില്‍ പ്രളയത്തിന് കാരണം അമിതമായ മഴയല്ലെന്ന് പറയുന്നു. കാര്യമായി നേപ്പാളില്‍ മഴ പെയ്തിട്ടില്ല. പകരം ടിബറ്റന്‍ പ്രദേശത്ത് മഞ്ഞുപാളിത്തടാകം പൊട്ടിത്തെറിച്ചാണ് ഈ മിന്നില്‍ പ്രളയമുണ്ടായതെന്നാണ് വിലയിരുത്തല്‍. രാവിലെ 9 മണിയോടെ ടിബറ്റൻ ഭാഗത്ത് നിന്ന് ഭോട്ടെ കോഷി നദിയിലേക്ക് വന്‍തിരമാലകൾ പ്രവേശിച്ചു, ഇത് തിമുറെയെയും സയാപ്രു ബേസിയെയും സാരമായി ബാധിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ടിബറ്റൻ അതിർത്തിക്കടുത്തുള്ള ഗൈറോംഗ് തുറമുഖത്ത് പാറകളും ചെളിയും വെള്ളവും ഉയർന്നുവരുന്നതിന് മുമ്പ് ആളുകൾ ഓടി രക്ഷപ്പെടുന്നത് സുരക്ഷാ ദൃശ്യങ്ങളിൽ കാണാം.
ഗൈറോംഗ് അതിർത്തി ക്രോസിംഗിന് സമീപം ടിബറ്റിലും മണ്ണിടിച്ചിലുണ്ടായി, ഇത് ആളപായത്തിനും ആളുകളെ കാണാതാകുന്നതിനും കാരണമായതായി ചൈനയുടെ സർക്കാർ വാര്‍ത്താഏജന്‍സിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.