India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാഠ്‌മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് 8 പേര്‍ മരിച്ചു. ദുരന്തത്തില്‍ 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേര്‍ കാണാതാവുകയും ചെയ്‌തതായി നേപ്പാൾ ടൂറിസം ബോർഡ് സ്ഥിരീകരിച്ചു. നുവാകോട്ട്, ധാഡിങ്, രസുവ എന്നീ ജില്ലകളിലാണ് മിന്നൽ പ്രളയം അതിരൂക്ഷമായ നാശനഷ്‌ടം വിതച്ചത്. ദുരന്തത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നദിക്കരയിലെ നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോകുകയും ചെയ്‌തു. അതിർത്തിയുടെ ടിബറ്റൻ ഭാഗത്തുണ്ടായ മണ്ണടിച്ചിലിൽ ചൈനീസ് പ്രദേശത്തും വലിയ ആൾനാശമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഭോട്ടെ കോശി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 8 പേരുടെ മൃതദേഹങ്ങൾ നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി കണ്ടെടുത്തു. ഇതിൽ മൂന്ന് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ നുവാകോട്ട് ബിദൂർ മുൻസിപ്പാലിറ്റിക്ക് സമീപം ത്രിശൂലി നദിക്കരയിൽ നിന്നാണ് കണ്ടെത്തിയത്.

അടിയന്തിര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. നേപ്പാൾ ആർമിയുടെ 12 ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. പരിക്കേറ്റവർക്കായി സൈനിക പരിശീലന കേന്ദ്രത്തിൽ അടിയന്തിര മെഡിക്കൽ ക്യാമ്പ് ആരംഭിക്കുകയും അഞ്ച് ഡോക്‌ടർമാർ അടങ്ങുന്ന 16 അംഗ മെഡിക്കൽ സംഘത്തെ പ്രദേശത്തേക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്.

റസുവ ജില്ലയിൽ കുറഞ്ഞത് 26 നേപ്പാൾ പോലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് ആംഡ് പോലീസ് ഫോഴ്സും അറിയിച്ചു.പ്രളയബാധിത പ്രദേശത്തേക്ക് നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

ബുധനാഴ്ച നേപ്പാളിന്റെ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ റോഡുകൾക്കും വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.സുവഗധി, ചിലിമെ, ത്രിശൂലി 3എ, ത്രിശൂലി 3ബി ഹബ്ബ് 220 കെവി സബ്സ്റ്റേഷൻ, ത്രിശൂലി ജലവൈദ്യുത നിലയം, ദേവിഘട്ട് ജലവൈദ്യുത നിലയം എന്നീ ആറ് പ്രധാന ജലവൈദ്യുത, ​​ട്രാൻസ്മിഷൻ സൗകര്യങ്ങൾക്ക് പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. നേപ്പാളിലെ നിരവധി ഹൈവേകളും അടച്ചിട്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.താഴ്‌വരകളിലൂടെ ചെളിനിറഞ്ഞ വെള്ളം കുതിച്ചൊഴുകുന്ന ദൃശ്യങ്ങൾ നേപ്പാൾ പോലീസും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ബുധനാഴ്‌ച രാവിലെ ഒമ്പതു മണിയോടെയാണ് വൻതോതിൽ വെള്ളം ഭോട്ടെ കോശി നദിയിലേക്ക് കുതിച്ചെത്തിയത്. നേപ്പാളിലെ രസുവ ജില്ലയിൽ ശക്തമായ മഴ പെയ്യാതിരുന്നിട്ടും ഉണ്ടായ ഈ പ്രളയത്തിന്റെ ഉത്ഭവം ടിബറ്റൻ അതിർത്തി മേഖലയിലാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞുമല ഇടിഞ്ഞുവീണതോ, ഹിമാനീ തടാകങ്ങൾ പൊട്ടിയൊഴുകിയതോ ആകാം പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്ന് സംശയിക്കുന്നു. നിലവിൽ അപകടസാധ്യത ഒഴിഞ്ഞിട്ടില്ലാത്തതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Recent Posts