Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

Published by
സജിത്ത് പരമേശ്വരന്‍

പത്തനംതിട്ട: തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ മണിക്കൂറില്‍ 160 കി. മീറ്റര്‍ വേഗതയില്‍ പുതിയ പാതയുടെ സര്‍വേയ്‌ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി. നിലവിലുള്ള പാതയ്‌ക്ക് സമാന്തരമായാണ് മൂന്നാം പാതയെങ്കിലും വളവുകള്‍ ഒഴിവാക്കിയാവും ട്രാക്ക് അലൈന്‍മെന്റ്, ജനസാന്ദ്രത കൂടിയ കേരളത്തില്‍ അതിവേഗ പാത നിര്‍മ്മിക്കുമ്പോള്‍ സംഭവിക്കാവുന്ന സാമൂഹ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരാഹാരമായാണ് നിലവിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്തി സമാന്തര പാത നിര്‍മ്മിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. പാത നാഗര്‍കോവിലിലേക്ക് നീട്ടാനും ലക്ഷ്യമിടുന്നു. കേന്ദ്ര പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

633 കി.മീ. ദൈര്‍ഘ്യമുള്ള തിരുവനന്തപുരം-മംഗലാപുരം ബ്രോഡ്‌ഗേജ് പുതിയ പാതയുടെ പരമാവധി വേഗത മണിക്കൂറില്‍ 180 കി.മീറ്ററും ഓപ്പറേറ്റിംഗ് വേഗത 160 കി.മീറ്ററും ആയിരിക്കും. ഏഴു റീച്ചുകളിലായാണ് പദ്ധതി നടപ്പാക്കുക.

ചെന്നൈ-ബെംഗളുരു, ബെംഗളുരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ് എന്നിങ്ങനെ ദക്ഷിണേന്ത്യയില്‍ മണിക്കൂറില്‍ 350 കി. മീറ്റര്‍ വേഗതയില്‍ മൂന്ന് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികളാണ് കേന്ദ്രം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഭാവിയില്‍ ഈ ഇടനാഴികളുമായി തിരുവനന്തപുരം – മംഗലാപുരം വേഗപാതയെ ബന്ധിപ്പിക്കാനും പിന്നീടിത് അതിവേഗ പാതയായി പരിവര്‍ത്തിപ്പിക്കാനുമാണ് ലക്ഷ്യം.

വന്ദേഭാരത് ട്രെയിനുകള്‍ക്ക് പൂര്‍ണ വേഗതയില്‍ ഈ ട്രാക്കിലൂടെ ഓടാനാവും. ഒപ്പം നമോ ഭാരത് ട്രെയിനുകള്‍ ക്കും ഈ പാത പരിഗണിക്കും. വേഗപാതകള്‍ക്ക് അനുയോജ്യമാവും സിഗ്നല്‍ സംവിധാനങ്ങള്‍. പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിക്കും. പ്ലാറ്റ്‌ഫോമുകളും സ്റ്റേഷനുകളും നവീകരിക്കും.

പദ്ധതിയുടെ സര്‍വ്വേ ഉടന്‍ ആരംഭിക്കും. മംഗലാപുരം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ എന്നീ റീച്ചുകളായി തിരിച്ച് സര്‍വ്വേ നടത്താന്‍ അനുമതി ലഭിച്ചു കഴിഞ്ഞു.

വേഗപാത വരുന്നതോടെ രാജധാനി, കേരള എക്സ്പ്രസ്, മാവേലി, തുരന്തോ പോലുള്ള സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ ഇതിലേക്ക് മാറും. നിലവിലുള്ള ട്രാക്കുകളിലെ ട്രാഫിക് കുറയുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിന് ലഭിക്കും. തിരുവനന്തപുരം – മംഗലാപുരം യാത്രാ സമയം പാതിയായി കുറയ്‌ക്കാനുമാവും.

വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനലിനെ ഈ പാതയുമായി ബന്ധിപ്പിക്കുന്നതോടെ ചരക്കുഗതാഗതവും വേഗത്തലാക്കാം. സില്‍വര്‍ ലൈന്‍, അര്‍ദ്ധ അതിവേഗ ഉയരപ്പാത എന്നിവ കേരളത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പുതിയ പദ്ധതി കേന്ദ്രം വിഭാവന ചെയ്തത്. ഭാവിയില്‍ ഈ പാതയെ ബുള്ളറ്റ് ട്രെയിനിനുള്ള അതിവേഗ പാതയാക്കി മാറ്റാനും കഴിയും വിധമാവും നിര്‍മ്മാണം.

Recent Posts