ഷോപിയാൻ : തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ഒരു ചെക്ക് പോയിന്റിൽ ചൊവ്വാഴ്ച സുരക്ഷാ സേന സംശയാസ്പദമായ രീതിയിൽ കണ്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് ഹാൻഡ് ഗ്രനേഡുകളും ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം) ലോഗോ പതിച്ച അഞ്ച് പോസ്റ്ററുകളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
ഒരു ചെക്ക്‌പോയിന്റിൽ വെച്ചാണ് മൂന്ന് പേരെയും പിടികൂടിയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അവർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു. കുൽഗാം നിവാസികളായ ജുനൈദ് അഹമ്മദ് ദാർ, ആമിർ യൂസഫ്, ജുനൈദ് മുസാഫർ എന്നിവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മുഗൾ റോഡിലെ പടപവനിൽ സംയുക്ത സുരക്ഷാ പരിശോധനയ്‌ക്കിടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരെ തടഞ്ഞു. പരിശോധനയ്‌ക്കിടെ രണ്ട് ഹാൻഡ് ഗ്രനേഡുകളും അഞ്ച് ഹിസ്ബുൾ മുജാഹിദീൻ പോസ്റ്ററുകളും കണ്ടെടുത്തു. പോസ്റ്ററുകളിൽ ഭീഷണി ഉണ്ടായിരുന്നു. തുടർന്ന് സുരക്ഷാ സേന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും തീവ്രവാദ ശൃംഖലകളുമായുള്ള ബന്ധത്തെക്കുറിച്ചും സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
















