
റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
റഷ്യയിൽ യുഎസ് സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത. തത്സമയം വിമാനങ്ങളുടെ ചലനം അടയാളപ്പെടുത്തുന്ന ഇന്‍റര്‍നെറ്റിനെ അടിസ്ഥാനമാക്കിയുള്ള സേവനമായ ഫ്ലൈറ്റ് റഡാറിന്റെ അഭിപ്രായത്തിൽ, ഒരു ബോയിംഗ് സി-17 ഗ്ലോബ് മാസ്റ്റർ III എന്ന വിഭാഗത്തില്‍പ്പെട്ട യുഎസ് ജെറ്റ് ആയിരിക്കാനാണ് സാധ്യതയെന്ന് പറയുന്നു.C
യുഎസ് വ്യോമസേന പ്രധാനമായും ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും ദീർഘദൂര ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഒരു ഗതാഗത വിമാനമാണിത്.
ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് വാഷിംഗ്ടണും മോസ്കോയും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന ഈ സമയത്താണ്, ചൊവ്വാഴ്ച റഷ്യയിലെ വുനുക്കോവോ വിമാനത്താവളത്തിൽ യുഎസ് സൈനിക വിമാനം ഇറങ്ങിയത്. ഇതോടെ ഈ യുഎസ് വിമാനത്തിന്റെ ദുരൂഹമായ ലാൻഡിംഗ് സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങള്‍ പരക്കുകയാണ്.
RCH4555 എന്ന കോൾസൈനുള്ളതും 07-7181 എന്ന രജിസ്ട്രേഷനുള്ളതുമായ യുഎസ് വിമാനം ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ നിന്ന് രാവിലെ 8.50 ഓടെ പറന്നുയർന്ന് 10 മണിക്ക് ശേഷം മോസ്കോയിൽ ഇറങ്ങിയെന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത്. അപൂർവവും അസാധാരണവുമായ വിമാനത്തിന്റെ മോസ്കോയിലേക്കുള്ള യാത്രാഉദ്ദേശ്യം വ്യക്തമല്ല.
ഇത് സംബന്ധിച്ച് യുഎസോ റഷ്യയോ ഇതുവരെ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. വിമാനത്തെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്ന് ക്രെംലിൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വിമാനത്തിൽ ആരാണെന്നതും എന്താണെന്നതും സംബന്ധിച്ച് ദുരൂഹത തുടരുന്നു.