ചോറ്റാനിക്കര ; അമ്മയുടെ സ്ഥാനത്ത് നിന്ന് ആറ് വയസുകാരിയായ മകളെ വളർത്തി വലുതാക്കിയ ജോലിക്കാരിക്കു വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ. കാൽ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാർവതിയുടെ (പായമ്മ-88) യ്‌ക്കാണ് ഓർത്തഡോക്സ് സഭാ വൈദികൻ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ.ജെ. ജേക്കബ് ഹൈന്ദവാചാരപ്രകാരം വിടവാങ്ങൽ ഒരുക്കിയത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെ 6 വയസ്സുകാരിയായ മകൾ മെറിനെ നോക്കാനാണ് 2000ൽ ഇരുമ്പനം സ്വദേശിയായ പാർവതി വീട്ടിലെത്തുന്നത് . അടുത്ത ബന്ധുക്കൾ ആരും ഇല്ലാതിരുന്ന പാർവതി വൈകാതെ കുടുംബത്തിലെ അംഗമായി മാറി. വീട്ടിലെ മുതിർന്ന അംഗത്തെപ്പോലെയാണു ഫാ. ജേക്കബും മകളും പായമ്മയെ കണ്ടത്. വീട്ടിലെ കാര്യങ്ങൾ കുടുംബനാഥയെപ്പോലെ നോക്കിനടത്തിയിരുന്നതു പായമ്മയായിരുന്നു.
വിഷുനാളിൽ കണിവയ്‌ക്കുന്ന പായമ്മയുടെ ചിത്രങ്ങളും, മെറിന്റെ കല്യാണദിവസം അമ്മയുടെ സ്ഥാനത്ത് പള്ളിയിൽ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും വീട്ടിലുണ്ട്.
ഒമ്പതു വർഷം മുൻപ് മെറിന്റെ കല്യാണം കഴിഞ്ഞതോടെ പിന്നെ വീട്ടിൽ പായമ്മയും അച്ചനും മാത്രമായി മാറി. വാർധക്യസഹജമായ ചെറിയ അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മുൻപുവരെയും വീട്ടുകാര്യങ്ങളിൽ പായമ്മ വളരെ സജീവമായിരുന്നുവെന്ന് വൈദികൻ ഓർക്കുന്നു.9 വർഷം മുൻപു മെറിന്റെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ അച്ചനും പായമ്മയും മാത്രമായി.
വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മുൻപുവരെ വീട്ടുകാര്യങ്ങളിൽ സജീവമായിരുന്ന പായമ്മ പെട്ടെന്നാണ് അവശയായത്. ഞായറാഴ്ച രാത്രി ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലായിരുന്നു മരണം. രാത്രി തന്നെ മൃതദേഹം ഫാ. ജേക്കബ് പൊതുദർശനത്തിനായി വീട്ടിലെത്തിച്ചു. ഹൈന്ദവ ആചാരപ്രകാരം കർമങ്ങൾ നടത്താനുള്ള ഒരുക്കങ്ങൾ നടത്തിയതും വൈദികനും ബന്ധുക്കളുമാണ്. പാർവതിയുടെ ബന്ധുവായ സജീവ് അന്ത്യകർമങ്ങൾ നടത്തിയശേഷം എരുവേലി ശ്മശാനത്തിൽ സംസ്കാരം നടത്തി.
















