ശ്രീനഗര്‍: 1998ല്‍ 23 കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത വംധാമ കേസില്‍ 35 വര്‍ഷത്തിന് ശേഷം അന്വേഷണം പുനരാരംഭിച്ചു. ഗന്ദര്‍ബലിലെ വംധാമ ഗ്രാമത്തിലെ ഒമ്പത് സ്ത്രീകളും നാല് കുട്ടികളും അടക്കം 23 കശ്മീരി പണ്ഡിറ്റുകളാണ് രാത്രിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. റിപ്പബ്ലിക് ദിനത്തിന് തലേന്നും റംസാനിലെ ഏറ്റവും പവിത്രമായ ശബ് ഇ ഖദ്‌റിന്റെ രാത്രിയുമായ ജനുവരി 25ന് ആയുധധാരികളായ ഭീകരര്‍ സംഘടിച്ചെത്തി ഒരു സംഘം കശ്മീരി പണ്ഡിറ്റുകളെ ഒരുമിച്ചുകൂട്ടി വെടിയുതിര്‍ക്കുകയായിരുന്നു. കേസില്‍ തുടക്കത്തില്‍ അന്വേഷണം നടന്നെങ്കിലും പ്രതികളില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല, പിന്നീട് കേസ് അന്വേഷണവും മരവിച്ചു.
ജമ്മു കശ്മീര്‍ സംസ്ഥാന അന്വേഷണ ഏജന്‍സിക്കാണ് (എസ്‌ഐഎ) നിലവില്‍ പുനന്വേഷണച്ചുമതല. വംധാന കൂട്ടക്കൊലപാതകക്കേസില്‍ ഭീകരര്‍ക്കുള്ള പങ്കും ഇവരെ തിരിച്ചറിയുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സംസ്ഥാന വ്യാപകമായി തെരച്ചില്‍ ആരംഭിച്ചതായി എസ്‌ഐഎ അധികൃതര്‍ അറിയിച്ചു. പണ്ഡിറ്റുകള്‍ക്കെതിരെ തെളിയാതെ പോയ പഴയ കേസുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ നിലവില്‍ ജീവിച്ചിരിപ്പുള്ള പ്രതികളെയും ഭീകരരുടെ കൂട്ടാളികളെയും തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഇത് കൂടാതെ 1989- 90 ല്‍ കൊല്ലപ്പെട്ട ടീക്ക ലാല്‍ തപ്ലു, ജസ്റ്റിസ് നീലകണ്ഠ് ഗഞ്ചു, നഴ്‌സ് സര്‍ള ഭട്ട്, സര്‍വാനന്ദ് കൗള്‍ പ്രേമി, മകന്‍ വീരേന്ദ്ര കൗള്‍ എന്നിവരുടെ കേസുകളിലും എസ്‌ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെയും അവര്‍ക്ക് ഒത്താശ ചെയ്ത കൂട്ടാളികളെയും കണ്ടെത്തി അവരുടെ പങ്ക് തെളിയിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സര്‍ള ഭട്ട് വധക്കേസില്‍ എസ്‌ഐഎ കഴിഞ്ഞ ജൂണില്‍ 737 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ജെകെഎല്‍എഫ് തലവന്‍ യാസിന്‍ മാലിക്കാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരന്‍ എന്നാണ് ഇതില്‍ ആരോപിക്കുന്നത്.














