തിരുവനന്തപുരം: സംഗീതമാണ് ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ. ഡിഡി മലയാളത്തിന് ലേഖയും എം.ജി. ശ്രീകുമാറും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരുടെയും പ്രണയവും സംഗീതത്തോടുള്ള തീരാസ്നേഹവും പങ്കുവെയ്‌ക്കപ്പെട്ടു.
വീട്ടില്‍ എല്ലാവരും പാടുമായിരുന്നെങ്കിലും തനിക്ക് ഡാൻസിലായിരുന്നു താല്പര്യമെന്ന് ലേഖ പറയുന്നു. “പിന്നീടാണ് ശ്രീക്കുട്ടനെ കണ്ടുമുട്ടുന്നത്. ‘ചിത്രം’, ‘വന്ദനം’ തുടങ്ങിയ സിനിമകളിലെ പാട്ടുകളൊക്കെ ഹിറ്റായി നില്‍ക്കുന്ന സമയത്തായിരുന്നു ശ്രീക്കുട്ടനെ (എം.ജി. ശ്രീകുമാര്‍) കാണുന്നത്. വഴിയില്‍ വെച്ച് കാസറ്റുകള്‍ തരുമായിരുന്നു. ഫോണിലൂടെ ഒരുപാട് സംസാരിച്ചു. അങ്ങനെ മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്,”- ലേഖ വിശദീകരിച്ചു. .
ഭാര്യ താന്‍ പാടുമ്പോള്‍ എപ്പോഴും മുന്നിലിരിക്കുന്നതിന്റെ കാരണം എം.ജി. ശ്രീകുമാർ വിശദമാക്കി. “ഇവളാണ് എന്റെ മാനേജർ, ഞാൻ ഇവളുടെ മാനേജരും. ഏത് സ്റ്റേജില്‍ പാടിയാലും ലേഖ മുന്നിലുണ്ടാകും. പാട്ടിനിടയില്‍ സൗണ്ട് ഓക്കെയാണോ എന്ന് ഞാൻ ആംഗ്യം കാണിക്കും. ശബ്ദം കുറവാണെങ്കില്‍ കമാൻഡ് മൈക്ക് വഴി സൗണ്ട് എഞ്ചിനീയർക്ക് കൃത്യമായി നിർദ്ദേശം നല്‍കുകയും ചെയ്യും”.
താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും മ്യൂസിക്കിനെ ഈശ്വരനായാണ് കാണുന്നതെന്നും ലേഖ കൂട്ടിച്ചേര്‍ക്കുന്നു. ലഭിക്കുന്ന ഒഴിവുസമയങ്ങളെല്ലാം യാത്രകള്‍ക്കായി മാറ്റിവെക്കുന്നവരാണ് ഇരുവരും.
















