India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

ബ്രഹ്മോസ് ബോലാരി വിമാനഷെഡിന്‍റെ മൂല തുളച്ച് കയറിയതിന്‍റെ ചിത്രം ഇപ്പോഴും തന്‍റെ മനസ്സില്‍ അഭിമാനം നിറയ്ക്കുന്നുവെന്നും നാഗേഷ് കപൂര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ കൊണ്ട് പാകിസ്ഥാന്റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ്ഡ് തുളച്ച് 3000 കോടി വില വരുന്ന എവേക്സ് യുദ്ധവിമാനം ചാരമാക്കിയത് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍. ബ്രഹ്മോസ് ബോലാരി വിമാനഷെഡിന്റെ മൂല തുളച്ച് കയറിയതിന്റെ ചിത്രം ഇപ്പോഴും തന്റെ മനസ്സില്‍ അഭിമാനം നിറയ്‌ക്കുന്നുവെന്നും നാഗേഷ് കപൂര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അന്ന് നാല് ബ്രഹ്മോസ് മിസൈലുകളാണ് ബോലാരി വിമാനഷെഡിന് നേരെ ഉപയോഗിച്ചത്. അതില്‍ ഒരെണ്ണമാണ് ഷെഡ്ഡിന്റെ മൂല തകര്‍ന്ന് ഉള്ളിലേക്ക് കുതിച്ചത്. ഈ കുതിപ്പില്‍ ആ ഷെഡിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന എവേക്സ് എന്ന നിരീക്ഷണ യുദ്ദവിമാനത്തെയാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന് കനത്ത നഷ്ടം നല്‍കിയ ആക്രമണമായിരുന്നു ഇത്. സാബ് 2000 എവേക്സാണ് നശിപ്പിച്ചത്. ഇതിന് 3000 കോടി രൂപയോളം വില വരും.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വിജയത്തിന്റെ വലിയൊരു തെളിവായി മാറിയത് പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലെ ബോലാരി വിമാനഷെഡ്ഡിനെ ബ്രഹ്മോസ് മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തതിന്റെ ഉപഗ്രഹ ചിത്രമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് നാഗേഷ് കപൂര്‍ സൗത്ത് വെസ്റ്റ് എയര്‍കമാന്‍റ് ചീഫ് ആയി ചുമതലയേറ്റത്. ഈ സൗത്ത് എയര്‍കമാന്‍റാണ് കറാച്ചിയിലെ ബോലാരി ആക്രമിക്കണമെന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം പാകിസ്ഥാന്റെ കൈവശമുള്ള സാബ് 2000 എവേക്സ് വിമാനം തകര്‍ക്കുക എന്നതായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും ഏകദേശം 314 കിലോമീറ്റര്‍ അകലെ പാകിസ്ഥാന്റെ അവേക്സ് വിമാനം പറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് തുടര്‍ച്ചയായി ഇന്ത്യയുടെ നീക്കങ്ങള്‍ പഠിക്കാനാണ് പറന്നുകൊണ്ടിരുന്നത്. ഇതില്‍ ഇഡബ്യു (ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍) സംവിധാനം വരെ ഉണ്ടെന്ന് വ്യക്തമായിരുന്നു. ഇത് പക്ഷെ ഒരിയ്‌ക്കലും ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 300 കിലോമീറ്ററിന് ഉള്ളിലേക്ക് വന്നില്ല. എന്തായാലും ഇതിനെ വെടിവെച്ചിടണം എന്ന തീരുമാനമുണ്ടായി. മുകളില്‍ നിന്നുള്ള ഉത്തരവ് കാത്തിരിക്കാന്‍ പറ്റില്ലായിരുന്നു. ഇത് ഒരു ഹൈ വാല്യു എയ്റിയല്‍ അസറ്റ് ആണെന്ന് മനസ്സിലാക്കി. ഇതോടെ ഇതിനെ വീഴ്‌ത്തണമെന്ന് തീരുമാനിച്ചു.

ബോലാരി വിമാനഷെഡിലാണ് ഈ സാബ് 200 എവേക്സ് പാര്‍ക്ക് ചെയ്യുന്നതെന്ന് മനസ്സിലായി. ഷെഡിനുള്ളിലെ ഇതിന്റെ സ്ഥാനവും കൃത്യമായി കണ്ടെത്തി. സൗത്ത് എയര്‍കമാന്‍റില്‍ നിന്നുള്ള യുദ്ധവിമാനത്തില്‍ നിന്നാണ് ബോലാരി വിമാനഷെഡിന് നേരെ ബ്രഹ്മോസ് അയച്ചത്. ബ്രഹ്മോസ് അയയ്‌ക്കാനുള്ള ഉത്തരവ് നല്‍കിയത് നാഗേഷ് കപൂര്‍ എന്ന സൗത്ത് എയര്‍കമാന്‍റ് മേധാവിയാണ്.

ഇഡബ്ല്യു (ഇലക്ട്രോണിക് വാര്‍ഫെയര്‍) പ്ലാറ്റ് ഫോം ഉള്ള യുദ്ധവിമാനമാണെന്ന് മനസ്സിലാക്കി. ബോലാരിയില്‍ യുദ്ധവിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന ഹാംഗറിലേക്കാണ് ബ്രഹ്മോസ് അയച്ചത്. അത് ബോലാരി ഹാംഗറിന്റെ ഒരു മൂലയെ തുളച്ച് ഉള്ളില്‍ പതിക്കുകയായിരുന്നു. ആക്രമണം കിറുകൃത്യമായിരുന്നു. 3000 കോടി വിലയുള്ള സാബ് 2000 ഇനത്തില്‍ പെട്ട ഒരു എവേക്സ് വിമാനമാണ് കത്തിയെരിഞ്ഞത്. ഇതോടെ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ലോകപ്രശസ്തമായി.

Recent Posts