Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Published by
ആചാര്യശ്രീ രാജേഷ്

ലയാളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ഓണം. ദേശങ്ങള്‍ക്കപ്പുറത്തും ലോകത്തിന്റെ പല ഭാഗങ്ങളില്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്നുണ്ട്. എന്നാല്‍ ഒരു ആഘോഷം എന്ന നിലയില്‍ മാത്രം ഓണത്തെ കാണുമ്പോള്‍ അതിന്റെ ശരിയായ അര്‍ത്ഥം നമുക്ക് നഷ്ടപ്പെടും.; മനുഷ്യന്റെ ജീവിതയാത്രയെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലും ആത്മീയ ഉണര്‍വിലേക്കുള്ള ക്ഷണവുമാണ് വാസ്തവത്തില്‍ ഓണം.

ഓണത്തിന് വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളുണ്ട്. ആദിദൈവികമായ തലത്തില്‍ അത് സൂര്യന്റെ ഉദയവുമായി ബന്ധപ്പെട്ട നിത്യപ്രക്രിയയുടെ പ്രതീകമായി വായിക്കാം. ചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങളെ അനിതിഹാസങ്ങള്‍ എന്നാണ് പറയുക; അവയ്‌ക്കൊരു കാലപരിധിയുണ്ട്. എന്നാല്‍ സൂര്യോദയവും സൂര്യാസ്തമയവും കാറ്റിന്റെ ചലനവും പോലുള്ള പ്രപഞ്ച പ്രതിഭാസങ്ങള്‍ നിത്യമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയാണ്. ഈ നിത്യപ്രവാഹത്തിന്റെ പശ്ചാത്തലത്തിലാണ് വാമനാവതാരത്തെയും ഓണത്തെയും നാം മനസ്സിലാക്കേണ്ടത്.

വിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. ആധ്യാത്മിക അര്‍ത്ഥത്തില്‍ വിഷ്ണു ഈശ്വരന്റെ പര്യായമാണെങ്കില്‍, ആദിദൈവികമായ അര്‍ത്ഥത്തില്‍ വിഷ്ണുവിന് സൂര്യന്‍ എന്ന അര്‍ത്ഥവുമുണ്ട്. സൂര്യോദയത്തിന്റെ പ്രതീകാത്മകതയില്‍ വാമനന്റെ മൂന്നു ചുവടുകള്‍ക്കൊരു പ്രത്യേക അര്‍ത്ഥമുണ്ട്. ഇരുട്ടില്‍ മുങ്ങിക്കിടക്കുന്ന ലോകത്തിലേക്ക് പ്രകാശത്തിന്റെ ആദ്യപാദം കടന്നുവരികയാണ്. രണ്ടാമത്തെ പാദത്തോടെ പ്രകാശം കൂടുതല്‍ വ്യാപിക്കുന്നു. മൂന്നാമത്തെ പാദത്തിന് ഇടമില്ലാത്തവിധം ഇരുട്ട് പൂര്‍ണമായും പിന്‍വാങ്ങുന്നു. പ്രകാശം ഇരുട്ടിനെ കീഴടക്കുന്ന ഈ ദൃശ്യം മനുഷ്യന്റെ ആന്തരിക ജീവിതത്തിലും ആവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്.

അവിടെയാണ് ഓണം ഒരാത്മീയ പ്രതീകമാകുന്നത്. ഒരു ഉത്സവം എന്നത് ചില ശീലങ്ങളുടെയും ഓര്‍മ്മകളുടെയും ആചാരങ്ങളുടെയും പുതിയ ഉണര്‍വ് കൂടിയാണ്. നാം ഉറങ്ങിക്കിടക്കുമ്പോള്‍ ആരെങ്കിലും വിളിച്ചുണര്‍ത്തി, ”എഴുന്നേല്‍ക്കൂ, സമയമായി” എന്നു പറയുന്നതുപോലെ, ജീവിത യാത്രയില്‍ മനുഷ്യനെ വിളിച്ചുണര്‍ത്തുന്ന ഒരു സന്ദേശമാണ് ഓണം. ഓരോ മനുഷ്യനും ഒരു യാത്രയിലാണ്. ആ യാത്രയെ ബാഹ്യജീവിതത്തിന്റെ യാത്രയായി മാത്രം കാണാനാകില്ല. മനുഷ്യന്റെ സ്ഥൂലശരീരത്തിനപ്പുറം സൂക്ഷ്മശരീരവും കാരണശരീരവുമുണ്ട്. നാം അനുഭവിക്കുന്ന ദൃശ്യലോകത്തിനപ്പുറം ചിന്തയും ചിത്തവും അഹങ്കാരവും ബുദ്ധിയും ഉള്‍പ്പെടുന്ന ഒരു അദൃശ്യലോകം മനുഷ്യനില്‍ നിലനില്‍ക്കുന്നുണ്ട് എന്നര്‍ത്ഥം.

ഈ മൂന്ന് തലങ്ങളെയും അതിജീവിച്ച് ഈശ്വരനിലേക്കുള്ള യാത്രയാണ് ശരിയായ ആത്മീയയാത്ര. അതിന്റെ നിര്‍ണായകമായ ഘട്ടമാണ് ശരണാഗതി. ”എന്റെ സ്ഥൂലശരീരവും സൂക്ഷ്മശരീരവും കാരണശരീരവും ഞാന്‍ ഈശ്വരന് സമര്‍പ്പിക്കുന്നു” എന്ന ബോധത്തിലേക്ക് മനുഷ്യനെത്തുമ്പോള്‍ മാത്രമാണ് ശരണാഗതിയുടെ നേരായ അര്‍ത്ഥം കിട്ടുക. ശരണാഗതി എന്നത് ജീവിതത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലല്ല; അഹംബോധം ഉള്‍പ്പെടെ എല്ലാം ഈശ്വരസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പാണത്.

മനുഷ്യനെ അന്തര്‍മുഖനാക്കുന്നതാണ് ഈ സമര്‍പ്പണം. പുറത്തുള്ള ലോകത്തെ മാത്രം നോക്കി ജീവിക്കുന്നതില്‍ നിന്ന് സ്വന്തം ഉള്ളിലേക്ക് നോക്കാനുള്ള ക്ഷണമാണത്. എന്നാല്‍ അന്തര്‍മുഖത എന്നതുകൊണ്ട് മാനസികമായ പിന്‍വാങ്ങലോ ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമോ അല്ല ഉദ്ദേശിക്കുന്നത്. ചിന്തകളെയും വികാരങ്ങളെയും അഹംബോധത്തെയും തിരിച്ചറിയുകയും അവയുടെ സാക്ഷിയായി മാറുകയും ചെയ്യുക എന്നതാണ് ശരിയായ അന്തര്‍മുഖത.

ഓണത്തിന്റെ ആത്മീയതയില്‍ ഈ അന്തര്‍മുഖയാത്രയ്‌ക്ക് വലിയൊരു സ്ഥാനമുണ്ട്. മൂലാധാരത്തില്‍ നിന്ന് സഹസ്രാരത്തിലേക്കുള്ള യാത്രയെക്കുറിച്ച് യോഗപരമ്പര പറയുന്നതും ഇതേ ആന്തരിക ഉയര്‍ച്ചയുടെ പ്രതീകമായാണ്. സാധനയിലൂടെ മനുഷ്യന്റെ ബോധത്തിന്റെ തലങ്ങള്‍ മാറുന്നു. കാലത്തെക്കുറിച്ചുള്ള അവന്റെ അനുഭവം പോലും മാറുന്നു. സാധാരണ മനുഷ്യന് ഒരു ദിവസമായി തോന്നുന്നത് സാധകന്റെ ബോധത്തില്‍ മറ്റൊരു അനുഭവമായി മാറാം. അതുകൊണ്ടാണ് ആത്മീയ ഉണര്‍വിനെ ഒരു പുതിയ ജീവിതാവസ്ഥയായി കാണുന്നത്.

ഒരു സാധകന്‍ ഒരിക്കല്‍ രാവിലെ പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ ചുറ്റുമുള്ള എല്ലാവരും ഉറങ്ങുന്നതായി കാണുന്നു. ഉറങ്ങിക്കൊണ്ട് ആളുകള്‍ വ്യാപാരം ചെയ്യുന്നു, ചായ കുടിക്കുന്നു, ജീവിതം നയിക്കുന്നു. അത്ഭുതപ്പെട്ട് അയാള്‍ ഗുരുവിനോട് ചോദിക്കുന്നു: ”എന്തുകൊണ്ടാണ് എല്ലാവരും ഉറങ്ങുന്നത്?” ഗുരുവിന്റെ മറുപടി വളരെ ലളിതമാണ്: ”അവര്‍ ഉറങ്ങുന്നതല്ല പ്രശ്‌നം; നീ ഉണര്‍ന്നതാണ് പ്രശ്‌നം.”

ലോകം പതിവുപോലെ മുന്നോട്ടുപോകുമ്പോഴും ജീവിതത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ഒരാള്‍ക്ക് ബോധോദയമുണ്ടാകുമ്പോള്‍, അയാളുടെ കാഴ്ചപ്പാട് മാറുന്നു. മറ്റുള്ളവര്‍ക്ക് സ്വാഭാവികമായി തോന്നുന്ന പല കാര്യങ്ങളും അയാള്‍ക്ക് ചോദ്യം ചെയ്യപ്പെടേണ്ടതായി വന്നു എന്ന് വരും. ബാഹ്യജീവിതത്തിന്റെ തിരക്കില്‍ മുഴുകിക്കിടക്കുന്ന മനുഷ്യനെ ഉണര്‍ത്തുന്ന ശക്തിയാണ് അവിടെ ഗുരുത്വം.

ഓണത്തെക്കുറിച്ചുള്ള പുരാവൃത്തത്തില്‍ മഹാബലിയും വാമനനും തമ്മിലുള്ള ബന്ധത്തെ ഈ തലത്തിലാണ് വായിക്കേണ്ടത്. മഹാബലി ഒരു ചരിത്രകഥാപാത്രമല്ല; മനുഷ്യനുള്ളില്‍ ഉണരേണ്ട ബോധത്തിന്റെ പ്രതീകവുമാണത്. വാമനനെ ദൈവികരൂപം മാത്രമായല്ല; മനുഷ്യനെ ഉണര്‍ത്തുന്ന ഗുരുത്വത്തിന്റെ പ്രതീകമായും കാണാം.

ഗുരു വരുമ്പോള്‍ ഒരു സാധകന്‍ തനിക്കുള്ള നല്ലതെല്ലാം അദ്ദേഹത്തിനു സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ഗുരുസന്നിധിയില്‍ ബാഹ്യമായ അലങ്കാരങ്ങള്‍ക്ക് പ്രസക്തിയില്ല. മനുഷ്യന്റെയുള്ളില്‍ നേരായി എന്താണ് നിലനില്‍ക്കുന്നത് എന്നതാണ് പ്രധാനം. നമ്മുടെ സ്ഥൂലവും സൂക്ഷ്മവും കാരണവുമായ തലങ്ങള്‍ ഗുരുവിന് മുന്നില്‍ സമര്‍പ്പിക്കപ്പെടുമ്പോഴാണ് ആത്മീയപരിവര്‍ത്തനത്തിന്റെ സാധ്യത തുറന്നു വരിക. അതിന്റെ പ്രതീകാത്മകത ഓണത്തെക്കുറിച്ചുള്ള പുരാവൃത്തത്തില്‍ നമുക്ക് കാണാം.

ഓണത്തിന്റെ പുഷ്പാലങ്കാരങ്ങളിലും ഇതിന്റെ പ്രതീകം കാണാം. വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ചേര്‍ന്ന പൂക്കളം മനുഷ്യന്റെ വൈവിധ്യമാര്‍ന്ന ആന്തരിക ലോകത്തെ പ്രതിനിധീകരിക്കുന്നതായി വായിക്കാം. മനുഷ്യനില്‍ സത്ത്വവും രജസ്സും തമസ്സും ഉള്‍പ്പെടെ വിവിധ ഗുണങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സാധനയുടെ യാത്രയില്‍ ഈ വൈവിധ്യങ്ങള്‍ ക്രമേണ ശുദ്ധീകരിക്കപ്പെടുന്നു. ഒടുവില്‍ തുമ്പപ്പൂവിന്റെ വെള്ളനിറംപോലെ സാത്വികത പ്രബലമാകുകയാണ്.

നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും പൂക്കളം ഒരുക്കുന്നതും ആഘോഷത്തിന്റെ ബാഹ്യരൂപങ്ങളാണ്. എന്നാല്‍ അവയ്‌ക്ക് പിന്നില്‍ ആന്തരികമായൊരു പ്രതീകാത്മകതയുണ്ട്. മനുഷ്യന്റെ ഉള്ളിലുള്ള വര്‍ണാഭമായ ലോകത്തെ അവന്‍ പുറത്തേക്ക് അവതരിപ്പിക്കുന്നു. എന്നാല്‍ ആ വര്‍ണാഭമായ ലോകത്തില്‍ നിന്ന് ക്രമേണ ഏകതയിലേക്കും ശുദ്ധിയിലേക്കും പൂര്‍ണതയിലേക്കും നീങ്ങുക എന്നതാണ് ആത്മീയയാത്ര.

ഈ യാത്രയില്‍ ഗുരുവിന്റെ സ്ഥാനം അതീവ പ്രധാന്യമുള്ളതാണ്. ഗുരു എന്നത് ശിഷ്യന്റെ ഉള്ളിലുണരുന്ന ബോധമാണ്. ഗുരുവിന്റെ മാര്‍ഗം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഗുരുവിനെ ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരിക്കല്‍ ഗുരുവിന്റെ മാര്‍ഗത്തില്‍ പൂര്‍ണമായ വിശ്വാസവും ബോധ്യവും ഉണ്ടായാല്‍, ആ ബന്ധത്തില്‍ അര്‍ധമനസ്സോടെ നില്‍ക്കുന്നത് ആത്മീയയാത്രയെ തടസ്സപ്പെടുത്തും. വിശ്വാസവും സംശയവും ഒരുപോലെ പിടിച്ചുനില്‍ക്കുന്ന അവസ്ഥയാണ് ത്രിശങ്കുവിന്റെ അവസ്ഥ.

അതുകൊണ്ട് ഓണം ഓരോ വര്‍ഷവും വരുന്നത് കലണ്ടറിലെ ദിനം മാത്രമായി കാണേണ്ടതില്ല. മനുഷ്യനെ വീണ്ടും വീണ്ടും ഉണര്‍ത്താനുള്ള അവസരമാണത്. ജീവിതം ഉറക്കത്തിലേക്ക് വഴുതിപ്പോകുമ്പോള്‍ ”എഴുന്നേല്‍ക്കൂ” എന്നോര്‍മ്മിപ്പിക്കുന്ന സന്ദേശം. ബാഹ്യലോകത്തിന്റെ തിരക്കില്‍ സ്വന്തം ഉള്ളിലെ ലോകത്തെ മറന്നുപോകുമ്പോള്‍ അന്തര്‍മുഖനാകാനുള്ള ഓര്‍മ്മപ്പെടുത്തല്‍. സ്വന്തം അഹംബോധത്തെ ഈശ്വരനില്‍ സമര്‍പ്പിക്കാനുള്ള ക്ഷണം.

മഹാബലിയുടെ പുരാവൃത്തത്തില്‍ വാമനന്‍ മൂന്നു ചുവടുകളിലൂടെ ലോകത്തെ അളക്കുന്നു. ആത്മീയമായി വായിക്കുമ്പോള്‍, ആ മൂന്നു പാദങ്ങള്‍ മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ ജീവിതത്തെ മറികടന്ന് പൂര്‍ണതയിലേക്കുള്ള മൂന്ന് ഘട്ടങ്ങളായി കാണാം.

സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്കും, സൂക്ഷ്മത്തില്‍ നിന്ന് കാരണത്തിലേക്കും, ഒടുവില്‍ അഹംബോധത്തെപ്പോലും അതിജീവിച്ച് ഈശ്വരബോധത്തിലേക്കും. അതാണ് ഓണത്തിന്റെ സന്ദേശം. ആധ്യാത്മികതയിലേക്കുള്ള ഉണര്‍വിന്റെ സന്ദേശം.

Recent Posts