കോട്ടയം: ഓണവിപണി അവസാനിച്ചിട്ടും പച്ചക്കറി വിലയില്‍ കാര്യമായ കുറവുണ്ടാകാത്തത് അടുക്കളയെ താളം തെറ്റിക്കുന്നു. ഓണക്കാലത്തെ അധിക ആവശ്യകത കുറഞ്ഞിട്ടും പല ഇനങ്ങളുടെയും വില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. സവാളയ്‌ക്കും ബീന്‍സിണൂമ്മ് ഉള്ളിക്കുമെല്ലാം വില ഉയരുകയാണ്.
പച്ചക്കറിക്ക് മാത്രമല്ല പലവ്യഞ്ജനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. പഞ്ചസാര, ശര്‍ക്കര എന്നിവയ്‌ക്കെല്ലാം വില ഇരട്ടിയായി. 100 രൂപയ്‌ക്ക് 4 കിലോയും 5 കിലോയുമൊക്കെ ലഭിച്ചിരുന്ന സവാള കിലോയ്‌ക്ക് 70 മുതല്‍ 75 വരെയാണ് നിലവിലെ വില. ചെറിയ ഉള്ളിക്ക് 74 മുതല്‍ 87 വരെയാണ് ചില്ലറവില്‍പ്പനക്കാര്‍ ഈടാക്കുന്നത്. ഇഞ്ചിയ്‌ക്ക് 157 രൂപവരെ ഈടാക്കുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവും കൂടിയവില നാരങ്ങയ്‌ക്കാണ് 250 ഗ്രാമിന് 80 രൂപയാണ് വില.
വില ഉയരുമ്പോഴും വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഓണം കഴിഞ്ഞതോടെ വില സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലായിരുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോഴത്തെ സാഹചര്യം തിരിച്ചടിയായി. ഉല്‍പ്പന്ന ലഭ്യത, ഗതാഗതച്ചെലവ്, വിപണിയിലെ വരവ് എന്നിവ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിലനിലവാരം നിരീക്ഷിച്ച് ആവശ്യമായ വിപണി ഇടപെടല്‍ ശക്തമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
അതേസമയം, എല്ലാ വര്‍ഷവും ഈ സമയമാകുമ്പോള്‍ ഒരു വില വര്‍ദ്ധനവ് ഉണ്ടാകാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
കാറ്ററിങ് മേഖലയിലെ ചെലവ് കുതിക്കുന്നു
ആവശ്യസാധനങ്ങളുടെ വിലക്കയറ്റം കാറ്ററിംഗ് മേഖലയ്‌ക്കും കടുത്ത പ്രതിസന്ധിയാകുന്നു. പച്ചക്കറി, അരി, എണ്ണ തുടങ്ങിയവയ്‌ക്കൊപ്പം പഞ്ചസാരയും ശര്‍ക്കരയും വില ഉയര്‍ന്നതോടെ വിവാഹം, സല്‍ക്കാരം തുടങ്ങിയ ചടങ്ങുകളിലെ ഭക്ഷണച്ചെലവും വര്‍ധിക്കുകയാണ്.ചിങ്ങമാസത്തില്‍ നിരവധി ഓര്‍ഡറുകള്‍ ലഭിച്ചെങ്കിലും കാര്യമായ ലാഭമൊന്നും ലഭിച്ചില്ലെന്ന് കാറ്ററിങ് ഉടമകളും പറയുന്നു.
പഞ്ചസാര കിലോയ്‌ക്ക് 61 മുതലാണ് ആരംഭിക്കുന്നത് പാക്കറ്റില്‍ വരുന്ന വലിയബ്രാന്റില്‍ ഉള്ളവയ്‌ക്കാവട്ടെ 80വരെ ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പഞ്ചസാരയുടെ വില 40-35 ആയിരുന്നു. ശക്കര്‍ക്കരയുടെ വിലയും സമാനമായി ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ ശര്‍ക്കരക്ക് 110 വരെയാണ് ഈടാക്കുന്നത്. ഒരുവര്‍ഷം കൊണ്ട് ഇരട്ടിക്കടുത്താണ് ഇവയുടെ വര്‍ദ്ധനവ്. മധുരപലഹാരങ്ങള്‍, പായസം തുടങ്ങിയവ ഉള്‍പ്പെടുന്ന സദ്യകളിലും ചടങ്ങുകളിലും പഞ്ചസാരയും ശര്‍ക്കരയും വലിയ തോതില്‍ ഉപയോഗിക്കുന്നതിനാല്‍ വിലവര്‍ധന നേരിട്ട് കാറ്ററിംഗ് ചെലവില്‍ പ്രതിഫലിക്കുന്നതായി മേഖലയിലുള്ളവര്‍ പറയുന്നു.
അസംസ്‌കൃത വസ്തുക്കളുടെ വിലയ്‌ക്കൊപ്പം ഗ്യാസ്, തൊഴിലാളികളുടെ കൂലി, ഗതാഗതച്ചെലവ് എന്നിവയും ഉയര്‍ന്നതോടെ പഴയ നിരക്കില്‍ ഓര്‍ഡറുകള്‍ ഏറ്റെടുക്കുന്നത് പ്രയാസകരമായിരിക്കുകയാണ്. എന്നാല്‍ പഴയനിരക്കില്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് അതേനിരക്കില്‍ സാധനങ്ങള്‍ ചെയ്തുകൊടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കാറ്ററിങ് ഉടമകള്‍.
















