Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Published by
ടി. സതീശന്‍

റണാകുളത്തു തമ്മനം എന്നൊരു സ്ഥലമുണ്ട്. ഒരു നാല്‍പ്പഞ്ചു വര്‍ഷം മുന്‍പ് അതൊരു നഗരസ്വഭാവമില്ലാത്ത ഉള്‍പ്രദേശമായിരുന്നു. പാലാരിവട്ടത്തു നിന്ന് മൂന്നര കിലോമീറ്റര്‍ തെക്ക്, വൈറ്റില ജംഗ്ഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്ക്, എം.ജി. റോഡിലെ പദ്മ ജംഗ്ഷനിന്ന് നിന്ന് ഏകദേശം അഞ്ചര കിലോമീറ്റര്‍ കിഴക്ക്. വല്ലപ്പോഴും ഓടുന്ന പാലാരിവട്ടം-വൈറ്റില സര്‍ക്കുലര്‍ ബസ് മാത്രം യാത്രക്ക് ആശ്രയം. അമ്പതുകളില്‍ സ്വര്‍ഗീയ പരമേശ്വര്‍ജി എറണാകുളം കേന്ദ്രമായി സംഘ പ്രവര്‍ത്തനം നടത്തുമ്പോള്‍ത്തന്നെ ശാഖാ പ്രവര്‍ത്തനമുള്ള സ്ഥലം. അടിയന്തിരാവസ്ഥക്കാലത്തു പ്രാന്തീയ കേന്ദ്രം അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച ഗ്രാമം. 1975 നവമ്പര്‍ 14ന് അടിയന്തരാവസ്ഥക്കെതിരെ ആരംഭിച്ച രാജ്യവ്യാപക സത്യാഗ്രഹ പരിപാടിയില്‍ കൊച്ചിയിലെ ആദ്യ ബാച്ചിലെ ലീഡര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും തമ്മനത്തെ സ്വയംസേവകരായിരുന്നു. സ്വാമിനാഥനും തെക്കന്‍ ചിറ്റൂരിലെ സി.എസ്. വേണുഗോപാലും അതിലുണ്ടായിരുന്നു.
സ്ഥലപുരാണമല്ല. അങ്ങിനെ ഉള്ള ഒരു സ്ഥലത്തെ സായം ശാഖയില്‍ 1978 മാര്‍ച്ച് മാസത്തില്‍ പ്രാന്ത പ്രചാരക് ഭാസ്‌ക്കര്‍ റാവുജി സന്ദര്‍ശനം നടത്തിയ സംഭവത്തിലേക്കാണ് വരുന്നത്. അന്നത്തെ എറണാകുളം ഉപനഗരത്തിലെ തൃക്കാക്കര ഖണ്ഡിലെ തമ്മനം മണ്ഡലത്തില്‍ ഉള്‍പ്പെട്ട ശാഖയാണ് കുത്തപ്പാടി സായം ശാഖ. എറണാകുളം കായലിന് കിഴക്കുള്ള കൊച്ചി കോര്‍പ്പറേഷന്‍, ചേരാനെല്ലൂര്‍ പഞ്ചായത്ത്, തൃക്കാക്കര പഞ്ചായത്ത് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് അന്നത്തെ എറണാകുളം ഉപനഗരം. ഈ ലേഖകന്‍ ഉപനഗര്‍ കാര്യവാഹ്.

പ്രാന്ത പ്രചാരക് നിശ്ചയിച്ച സമയത്തു കുത്തപ്പാടി സംഘസ്ഥാനില്‍ എത്തി. സ്വയംസേവകരുടെ കളികള്‍ക്ക് ശേഷം അദ്ദേഹം അവരോട് പതിവ് പോലെ ശാന്തമായി, മൃദു സ്വരത്തില്‍ ആശയ വിനിമയം നടത്തി. ശാഖയ്‌ക്ക് ശേഷം അദ്ദേഹത്തിന് പോകേണ്ടത് എളമക്കരയിലെ പ്രാന്ത കാര്യാലയത്തിലേക്ക്. സമയം ഏകദേശം ഏഴു മണി. അന്നു സംഘത്തിനോ സ്വയംസേവകര്‍ക്കോ വാഹനസൗകര്യങ്ങളില്ല. വൈറ്റിലക്കോ പാലാരിവട്ടത്തേക്കോ നടക്കുക തന്നെ ശരണം. ഇന്നത്തെ ഇടപ്പള്ളി-അരൂര്‍ ബൈപാസ് അന്നില്ല. എളമക്കരയില്‍ പോകാന്‍ പാലാരിവട്ടമായിരുന്നു എളുപ്പം. ഇന്നത്തെ വൈറ്റിലയല്ല അന്ന്. ഒരു ചെറിയ നാല്‍ക്കവല. രാത്രി ഏഴര കഴിഞ്ഞാല്‍പ്പിന്നെ എറണാകുളത്തേക്കു ബസ് കിട്ടിയായാല്‍ ഭാഗ്യം.

ഏതായാലും പാലാരിവട്ടത്തേക്കു തന്നെ നടക്കാന്‍ തീരുമാനിച്ചു. കുറെ പ്രവര്‍ത്തകരുടെ ‘അകമ്പടിയോടെ’ ഞങ്ങള്‍ തമ്മനം ജങ്ഷനില്‍ എത്തി. ഇനി മൂന്നര കിലോമീറ്റര്‍ നടന്നു വേണം പാലാരിവട്ടത്ത് എത്താന്‍. അവിടന്ന് കലൂര്‍ക്ക് ബസ് കിട്ടും. കലൂര്‍ നിന്ന് ഒന്ന കിലോമീറ്റര്‍ നടന്നാല്‍ കാര്യാലയത്തിലെത്താം.

തമ്മനത്ത് ഒരു ആയുര്‍വേദ ക്ലിനിക് കണ്ടപ്പോള്‍ ഭാസ്‌ക്കര്‍ റാവുജി ഒന്നും പറയാതെ അങ്ങോട്ട് കയറി. ഞങ്ങള്‍ ചിന്തിച്ചത് മരുന്ന് വാങ്ങാന്‍ ആയിരിക്കും എന്നായിരുന്നു. ഞാന്‍ പിറകെ ചെന്നു. അദ്ദേഹം നേരെ മരുന്ന് അലമാരയുടെ പിന്നിലേക്ക് ചെന്നു. അതാ ഡോക്ടര്‍ കൈകൂപ്പിക്കൊണ്ട് അദ്ഭുദത്തോടെ എഴുന്നേല്‍ക്കുന്നു. ഞാന്‍ സ്തംഭിച്ചു പോയി. 1970ല്‍ ഞാന്‍ എറണാകുളംകാരന്‍ ആയതു മുതല്‍ ഏറെ അടുപ്പമുള്ള എറണാകുളം നോര്‍ത്തിലെ മുതിര്‍ന്ന സ്വയംസേവകനായ രാജേന്ദ്രന്‍ചേട്ടന്‍. ആഴ്ചയില്‍ ഒരിക്കല്‍ ആ ജംഗ്ഷനിലൂടെ സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു നടന്ന് പോവാറുള്ള ഞാന്‍ ആ വൈദ്യശാല കാണാറുണ്ടെങ്കിലും അവിടത്തെ ഡോക്റ്റര്‍ ആരെന്നു അറിഞ്ഞിരുന്നില്ല. നാല് വര്‍ഷമായിട്ടെങ്കിലും തമ്മനത്തു വന്നിട്ടില്ലാത്ത ഭാസ്‌ക്കര്‍ റാവുജി അത് മനസ്സിലാക്കിയിരിക്കുന്നു. മാത്രമല്ല കൃത്യമായി വൈദ്യശാല എവിടെയെന്നു ഓര്‍ത്തു വച്ചിരിക്കുന്നു. അതൊരിക്കലും കാണാത്ത ഭാസ്‌ക്കര്‍ റാവുജിക്കു ആ കടമുറി ഹൃദിസ്ഥം.

രാജേന്ദ്രന്‍ ചേട്ടന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അദ്ദേഹം വര്‍ഷങ്ങള്‍ക്കു ശേഷം ഭാസ്‌ക്കര്‍ റാവുജിയെ കാണുകയായിരുന്നു. ഭാസ്‌ക്കര്‍ റാവുജി മറ്റാരില്‍ നിന്ന് എപ്പോഴോ മനസ്സിലാക്കി വെച്ചതായിരുന്നു രാജേന്ദ്രന്‍ചേട്ടന്റെ ജോലിസ്ഥലം.

എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഞാന്‍ അത് മാസങ്ങള്‍ക്കു മുന്‍പ് അറിയേണ്ടതായിരുന്നു എന്ന ചിന്ത മനസ്സില്‍ വല്ലാതെ നൊമ്പരമുണ്ടാക്കി. ഇനി ഭാസ്‌കര്‍ റാവുജി വഴക്കു പറയുമോ എന്ന ഭീതിയും. പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ഭാസ്‌ക്കര്‍ റാവുജിയോട് ക്ഷമായാചനം നടത്തി. പക്ഷെ ഋഷിതുല്യനായ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ അദ്ഭുതപ്പെടുത്തി: ‘ഇപ്പോള്‍ മനസ്സിലായല്ലോ. ഇനി വരുമ്പോള്‍ രാജേന്ദ്രനെ കാണാമല്ലോ’. ഒരു മണിക്കൂര്‍ പ്രസംഗത്തില്‍ നിന്ന് കിട്ടുന്നതിനെക്കാള്‍ എത്രയോ കനമുള്ള പാഠമാണ് അന്ന് പഠിച്ചത്. അതായിരുന്നു ഭാസ്‌ക്കര്‍ റാവുജി. എന്നോട് ദ്വേഷ്യപ്പെടാതെ, തരിമ്പും കുറ്റപ്പെടുത്താതെ അദ്ദേഹം സംഘടനാ ശാസ്ത്രത്തിലെ വലിയൊരു പാഠം എന്നെ പഠിപ്പിക്കുകയായിരുന്നു.

എന്താണ് ആ പാഠം? കേരളം മുഴുവന്‍ സദാ സഞ്ചരിക്കുന്ന അദ്ദേഹം ഓരോ സ്വയംസേവകനും എന്ത് ചെയുന്നു, എവിടെ താമസിക്കുന്നു, എവിടെ ജോലി ചെയ്യുന്നു എന്നെല്ലാം മനസ്സിലാക്കി. നേരില്‍ കാണാന്‍ പറ്റാത്തവരെക്കുറിച്ച് മറ്റുള്ളവരോട് ചോദിച്ചു. അതെല്ലാം തന്റെ കമ്പ്യൂട്ടര്‍ സമാനമായ മനസ്സില്‍ സേവ് ചെയ്തു വെച്ചു. ശാഖയാത്രകളില്‍ അവരെയെല്ലാം കണ്ടു. എല്ലാവരെയും സംഘഗംഗയില്‍ ചേര്‍ത്ത് പിടിച്ചു. ഇത്രയും ചെറിയ പ്രവര്‍ത്തന ക്ഷേത്രത്തില്‍, മുപ്പത്തിയേഴു ശാഖകള്‍ക്ക് മാത്രം മേല്‍നോട്ടം വഹിച്ചിരുന്ന ഞാന്‍ ആ സന്ധ്യയില്‍ പഠിച്ചത് ജീവിതം മുഴുവന്‍ ഓര്‍ക്കാനും പ്രാവര്‍ത്തികമാക്കാനും ഉള്ള പാഠമായിരുന്നു.