അസാധാരണ മനുഷ്യരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍, സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങള്‍ എന്ന വാര്‍ത്തകള്‍ക്ക് ഒരു നിര്‍വചനമുണ്ട്. സാധാരണ കുടുംബത്തില്‍ ജനിച്ച് അസാധാരണ സാഹചര്യങ്ങളിലൂടെകടന്നുപോയ ചന്ദ്രിക ഹരിദാസ് ആ അനുഭവങ്ങള്‍പങ്കുവെക്കുമ്പോഴാണ് സ്മൃതിപഥങ്ങളിലൂടെ എന്ന ഈ കൃതി വായനാര്‍ഹമാകുന്നത്.
പള്ളുരുത്തിയിലെ സംഘപ്രവര്‍ത്തകന്‍ ഹരിദാസിനെ അരനൂറ്റാണ്ടായി എനിക്കറിയാം. ഹരിദാസിന്റെ ഭാര്യ എന്ന നിലയ്‌ക്കാണ് ചന്ദ്രികയെ എനിക്ക്ആദ്യപരിചയം. ഇടതുപക്ഷ ചിന്താധാരയില്‍ നിന്ന് വിവാഹശേഷം ദേശീയധാരയിലേക്ക് ചന്ദ്രിക ആകര്‍ഷിക്കപ്പെടുകയായിരുന്നു.
ദേശീയ പ്രസ്ഥാനങ്ങളില്‍ സജീവമായ അവര്‍ ബാലഗോകുലം, ബിജെപി, മഹിളാമോര്‍ച്ച, മത്സ്യപ്രവര്‍ത്തകസംഘം, വിശ്വഹിന്ദുപരിഷത് എന്നീ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഏതാണ്ട് നാല് പതിറ്റാണ്ടുകാലം വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു. സംസ്ഥാനത്തുതന്നെ വളരെക്കുറച്ചു പേര്‍ക്കേ ഇത്രമേല്‍ സാമൂഹ്യ, സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലകളില്‍ അനുഭവസമ്പത്ത് ഉണ്ടാകാനിടയുള്ളൂ.
ഹിന്ദുസമാജത്തെ പിടിച്ചുകുലുക്കിയ ശബരിമല, മാറാട്, അയോദ്ധ്യപ്രസ്ഥാനങ്ങളിലും സംഘ-സംഘപരിവാര്‍പ്രക്ഷോഭങ്ങളിലും ചന്ദ്രിക സജീവ സാന്നിദ്ധ്യമായിരുന്നു. സാധാരണക്കാര്‍ മുതല്‍ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രാന്തപ്രചാരകനായിരുന്ന മാനനീയ ഭാസ്‌കര്‍റാവുവരെ ചന്ദ്രികയുമായി അടുത്ത ബന്ധമുണ്ടായിരുന്നതുകൊണ്ട് സ്മൃതിപഥങ്ങളിലൂടെയുള്ള ഈ യാത്രാനുഭങ്ങള്‍ കേവലം കേട്ടറിവുകളല്ല, അനുഭവിച്ചറിഞ്ഞ നേര്‍സാക്ഷ്യങ്ങളാണ്.
എംഎസാര്‍ അവതാരികയില്‍ പറഞ്ഞപോലെ ”മാനുഷികതയും സ്‌നേഹവും സേവനവും സഹായവുംഎല്ലാമാണ് ഈ ജീവിതത്തെ ശ്രേഷ്ഠമാക്കുന്നത് എന്ന വലിയ സന്ദേശമാണ് ഈ പുസ്തകം വായനക്കാരിലേക്ക് തുറന്നുവെക്കുന്നത്”.
അടുപ്പമുള്ളവര്‍ക്ക് ചന്ദ്രികനിലാവുപോലെ ഹൃദ്യമായ സാന്നിദ്ധ്യമാണ്, കൂട്ടുകാരിയും ചേച്ചിയും അമ്മയുമാണ്. ചെറിയ കാര്യങ്ങളില്‍ ഏറെ ആനന്ദിക്കുന്ന വലിയ മനസ് ചന്ദ്രികക്കുണ്ട്. ബന്ധപ്പെട്ടവരുടെഒരു ഫോണ്‍, അന്വേഷണം, കുഞ്ഞുസമ്മാനങ്ങള്‍ എല്ലാം നിധിപോലെ കരുതും. വലിയ അനുഗ്രഹങ്ങള്‍പോലും തിരിച്ചറിയാത്തവരുടെയിടയില്‍ ജീവിതം പ്രസാദാത്മകമാക്കുന്നത് ഇത്തരം ചെറിയചെറിയ സന്തുഷ്ട നിമിഷങ്ങളാണ്. ആ ധന്യത വായനക്കാരിലേക്ക് അവര്‍ പകര്‍ന്നുതരുന്നുണ്ട്.
സ്വയംസേവകര്‍ക്കും പ്രവര്‍ത്തകര്‍ക്കും കാര്യകര്‍ത്താക്കള്‍ക്കും വീടുവിട്ടിറങ്ങിയ പ്രചാരകന്മാര്‍ക്കുംസ്വന്തംവീട്ടിലേപ്പോലെ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിയുന്ന അറിയപ്പെടാത്ത നാടെങ്ങുമുള്ള അനേകംഅമ്മമാരെയും അവര്‍ നമുക്ക് പരിചയപ്പെടുത്തുന്നു.
”ആത്മബന്ധങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്ന” പ്രാന്തപ്രചാരക് മാനനീയ ദാസ്‌കര്‍റാവുജിയെ ചന്ദ്രിക അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്‌നേഹപരിലാളനകള്‍ക്ക് അവസരം ലഭിച്ചവര്‍ക്ക് അവരുടെഅനുഭവങ്ങള്‍ സ്മൃതിപഥത്തിലെത്തും.
പ്രസ്ഥാനത്തിനുവേണ്ടി ബലിദാനികള്‍ ചൊരിഞ്ഞചോരകൊണ്ടു കൂടിയാണ് സംഘവൃക്ഷം പടര്‍ന്നുപന്തലിച്ചത്. മാര്‍ക്‌സിസ്റ്റുകാര്‍ ക്ലാസുമുറിയിലെ പിഞ്ചുകുട്ടികളുടെ മുമ്പിലിട്ട് വെട്ടിനുറുക്കിയ ജയകൃഷ്ണന്‍ മാഷ് മരണത്തിന് ഏതാനും നാളുകള്‍ക്ക് മുമ്പ്പത്തുദിവസങ്ങളോളം സ്വന്തംവീട്ടില്‍ താമസിച്ചതുംചന്ദ്രിക വിവരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പു മാത്രം വീട്ടില്‍ ഉണ്ടുറങ്ങിക്കഴിഞ്ഞ ഒരു പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെടുന്ന അനുഭവം എത്ര പേര്‍ക്കുണ്ടാകും?
സംഘപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തെ സംഘ- സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ കാര്യകര്‍ത്താക്കളുടെയും അധികാരികളുടെയും ഏതാണ്ട് സമ്പൂര്‍ണലിസ്റ്റ് അറിയണമെങ്കില്‍ ഈ സ്മൃതിപഥങ്ങളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ മതി.
സംഘ-സംഘപരിവാര്‍-സാമൂഹ്യ-സാംസ്‌കാരികമേഖലയിലെ വ്യക്തികളെ പരാമര്‍ശിക്കുമ്പോള്‍ സ്ഥിതിവിവരണക്കണക്കുകളേക്കാള്‍ അവരുടെ അതതുമേഖലകളിലെ സംഭാവനകള്‍ ചുരുള്‍നിവരുന്നുണ്ട്. രവി അച്ചനിലൂടെ ക്രിക്കറ്റിന്റെ ഒരു കാലഘട്ടമാണെങ്കില്‍ കുമ്മനം രാജശേഖരനെപ്പോലുള്ളവരിലൂടെ നിലക്കല്‍ സമരവും ആറന്മുള പൈതൃക സംരക്ഷണവും മാദ്ധ്യമരംഗവും രാഷ്‌ട്രീയവും അയ്യപ്പധര്‍മസ്ഥാപനവും നവോത്ഥാനനായകരുടെ പുനഃപ്രതിഷ്ഠയുമൊക്കെ കടന്നുവരും.
”ധര്‍മ്മത്തിനും സത്യത്തിനും സ്വാഭിമാനത്തിനും എതിരെയുള്ള ഒരു വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകരുത്” എന്നതാണ് ചന്ദ്രികയുടെ നിലപാട്.
അരനൂറ്റാണ്ടിനുമുമ്പ് ഇന്ദിരാഗാന്ധി അടിച്ചേല്‍പിച്ച അടിയന്തരാവസ്ഥക്കെതിരെ ചെറുത്തുനില്‍പില്‍പങ്കെടുത്ത നേരനുഭവം ഇല്ലെങ്കിലും സമരം നയിച്ചവരേയും സഹായം ചെയ്തവരേയും പൈശാചികമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരേയും ജയിലിലായവരേയും അടുത്തറിയാന്‍ ചന്ദ്രികക്ക് കഴിഞ്ഞിട്ടുണ്ട്. വീട്ടില്‍നിന്ന് താനുള്‍പ്പെടെ അഞ്ചുപേര്‍ സമരത്തിനുപോയ പുരുഷോത്തമനും സമാന്തരവാര്‍ത്താസ്രോതസ്സായ കുരുക്ഷേത്രം അച്ചടിച്ചിരുന്ന ശിവാനന്ദജിയുടെ മുകുന്ദ് പ്രസ്സും പരാമര്‍ശിക്കപ്പെടുന്നുണ്ട്. അടിയന്തരാവസ്ഥക്കെതിരെ പ്രത്യക്ഷസമരം നടത്തിയ മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ലേഖകന്റെ അനുഭവങ്ങളും കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാറാട് കേരളചരിത്രത്തിലെ കറുത്ത ഏടാണ്. 2003 മെയ് 2 ന് എട്ടു മത്സ്യപ്രവര്‍ത്തകരായ ഹിന്ദുക്കള്‍ അതിദാരുണമായി മുസ്ലിംമതവെറിയന്മാരുടെ ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടു. ആ കൂട്ടക്കൊലയുടെനാലാംദിവസം മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാനസെക്രട്ടറി എന്ന നിലയില്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ട നേരറിവുകളാണ് ആ വംശഹത്യയുടെ ചരിത്രമായി ചന്ദ്രിക വിവരിക്കുന്നത്.
നരഹത്യയും അക്രമവുംകൊണ്ട് അരയസമാജത്തെമാറാട് നിന്ന് തുടച്ചുനീക്കാനുള്ള വര്‍ഗീയ ശക്തികളുടെ ആസൂത്രിത നീക്കത്തെ അവര്‍ ചെറുത്തുതോല്‍പിച്ചു.
വേദംപകുത്ത വ്യാസന്‍ മുതല്‍ ഐക്യരാഷ്‌ട്രസഭലോകശാന്തി പുരസ്‌കാരം നല്‍കി ആദരിച്ച മാതാഅമൃതാനന്ദമയിവരെയുള്ള ഗുരുപരമ്പരകൊണ്ട് സമ്പന്നമായ ആദ്ധ്യാത്മിക പാരമ്പര്യത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഗൂഢാലോചന ചന്ദ്രിക അനാവരണം ചെയ്യുന്നുണ്ട്.
സംഭവബഹുലവും കര്‍മനിരതവുമായ ജീവിതത്തിലേക്ക് വിളിക്കപ്പെടാത്ത അതിഥിയായി കടന്നുവരുന്നരോഗവും ഒരു അനുഭവപാഠമാണ്. മറ്റുള്ളവര്‍ക്കായി ഒരു ജന്മം സമര്‍പിച്ച് എന്നും സജീവമായിരുന്ന ഒരാള്‍ നിസഹായയായി മറ്റുള്ളവരുടെ കാരുണ്യത്തിന് വിധേയമാകേണ്ടിവരുന്ന അവസ്ഥ ചന്ദ്രികയുടെരോഗപര്‍വം പറയുന്നു. അവിടെയും കൂട്ട് നമ്മുടെആത്മബലവും നാം പോലുമറിയാതെ നമ്മിലേക്കെത്തുന്ന പ്രപഞ്ചത്തിന്റെ അനുഗ്രഹങ്ങളുമാണെന്നതിരിച്ചറിവും അവര്‍ നമ്മോട് പറയുന്നു. കര്‍മകാണ്ഡംപൂര്‍ത്തിയാക്കാന്‍ മരുന്നായും സാന്ത്വനമായും സൗഹൃദങ്ങളായും അവ ജീവിതത്തിലേക്ക് വരുന്നു.
ഒരു ചെറിയ കൈത്താങ്ങുപോലും ഇല്ലാത്തവരിലേക്ക് കാരുണ്യവും ദയയും സംരക്ഷണവുമായി വരുന്ന മാതാഅമൃതാനന്ദമയിയുടെ ദൈവീകസാന്നിദ്ധ്യവും സ്മൃതിപഥങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. മൃതപ്രായയായി കിടന്നപ്പോള്‍ ദര്‍ശനമായും സ്പര്‍ശനമായും കരുതലായും ആ ദൈവീക സാന്നിദ്ധ്യംപെയ്തിറങ്ങുകയായിരുന്നു. വിശ്വപ്രേമം മുഴുവന്‍ മാതൃത്വമായി അമ്മയിലേക്ക് വരുന്നു.
ഹൈന്ദവ സമാജത്തിന്റെ ആധുനിക വെല്ലുവിളികള്‍ക്ക് ഫലപ്രദമായ ചെറുത്തുനില്‍പും കാലോചിതമായ ധാര്‍മിക അടിത്തറയും നല്‍കിവരുന്ന ആര്‍ഷവിദ്യാ സമാജത്തിന്റെ പ്രചാരകമാരായ അന്‍പതോളം പെണ്‍കുട്ടികള്‍ വഴിയാധാരമാകും എന്ന ഒരു ഘട്ടത്തില്‍ ശാരീരിക സാമ്പത്തിക അവശതകള്‍ക്കിടയിലും ആശ്രയമായി ഭവിച്ചത് ചന്ദ്രികയുടെ വീടായിരുന്നു.
സ്മൃതിപഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രിക പൊഴിക്കുന്ന നിലാവിന്റെ കുളിര്‍മയും നൈര്‍മല്യവും നമുക്കും അനുഭവവേദ്യമാകും.
സ്മൃതിപഥങ്ങളിലൂടെ
ചന്ദ്രികഹരിദാസ്
വേദബുക്‌സ് , പേജ്: 160
വില: ₹ 280
















