തിരുവനന്തപുരം ; ഇഡി ആക്രമണക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ഐ പി ബിനുവിന് ഓണാഘോഷത്തിനുള്ള വസ്ത്രങ്ങൾ എടുത്തത് പൊലീസുകാർ തന്നെ. ഓണമാഘോഷിച്ച് ബിനു ഊഞ്ഞാലാടിയത് മ്യൂസിയം സ്റ്റേഷനു മുന്നിലായിരുന്നു. പൊലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്റ്റേഷനിൽ പ്രതിയുടെ ഊഞ്ഞാലാട്ടം.
ഓണാഘോഷത്തിനായി ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു പൊലീസുകാരുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ബിനുവും എത്തിയത്. നഗരത്തിലെ കടയിൽനിന്ന് പൊലീസുകാർ വസ്ത്രം വാങ്ങിയതിനൊപ്പം ബിനുവിനും കൂടി വാങ്ങിയെന്നാണു വിവരം. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ ആണ് ബിനുവിനു വസ്ത്രം കൈമാറിയത്.
സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ.പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ആഘോഷത്തിൽ പങ്കെടുത്തതെന്നാണു സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഇ.ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായ പ്രശാന്തിനെ കഴിഞ്ഞദിവസം തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇദ്ദേഹം സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയായിരുന്നു ആഘോഷം.
















