കൊച്ചി: ബിഗ് ടിവി സീനിയർ കോർഡിനേറ്റിംഗ് എഡിറ്ററും അവതാരകയുമായ അപർണ കുറുപ്പിനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു. കാസർകോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങളുമായി ബന്ധപ്പെട്ട് ചാനൽ സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ എന്ന ചർച്ചാ പരിപാടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ ചർച്ചയുടെ തുടക്കത്തിൽ അവതാരക നടത്തിയ പരാമർശങ്ങൾ മുസ്ലിം വിരുദ്ധവും വംശീയവുമാണെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തന്റെ പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നതായി അപർണ കുറുപ്പ് വ്യക്തമാക്കുകയും, ചാനൽ പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
ചർച്ചയ്‌ക്ക് പിന്നാലെ തനിക്ക് നേരെ വധഭീഷണിയും കടുത്ത സൈബർ ആക്രമണവും ഉണ്ടാകുന്നുവെന്ന് കാണിച്ച് അപർണയും പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ സമ്മർദ്ദങ്ങളെ തുടർന്ന് ഈ കേസ് ആഭ്യന്തര വകുപ്പ് മരവിപ്പിക്കുകയായിരുന്നു.
















