തിരുവനന്തപുരം: തലശേരിയിലെ ഒരു ലൈംഗികത്തൊഴിലാളികേന്ദ്രം റെയ്ഡ് ചെയ്യാന്‍ പോയ അനുഭവം പങ്കുവെച്ച് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അനുഭവകഥ വിവരിച്ചത്.
ഈ ലൈംഗികത്തൊഴിലാളികേന്ദ്രത്തില്‍ ബ്രഹ്മണ സ്ത്രീകളാണ് ഉള്ളത് എന്നത് തലശേരിയില്‍ പരസ്യമായിരുന്നു. ബ്രാഹ്മണസ്ത്രീകളായതുകൊണ്ട് ഫീസ് നാലിരട്ടിയാണ്. സാധാരണസ്ത്രീകള്‍ക്ക് 500 രൂപ കിട്ടുമ്പോള്‍ ബ്രാഹ്മണസ്ത്രീകള്‍ക്ക് 2000 രൂപയാണ്. 1985ലാണ് ഈ സംഭവം. അന്ന് 2000 രൂപ എന്ന് പറഞ്ഞാല്‍ ഇന്നത്തെ 50000 രൂപയ്‌ക്ക് തുല്യമാണെന്നും അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.
വേശ്യാലയം റെയ്ഡ് ചെയ്ത് അഞ്ച് സ്ത്രീകളെ പിടികൂടി. പേര് പറയാന്‍ പറഞ്ഞപ്പോള്‍ ശകുന്തള ശര്‍മ്മ, രുക്മിണി വര്‍മ്മ തുടങ്ങി ബ്രാഹ്മണപ്പേരുകളാണ് അവര്‍ പറഞ്ഞത്. ഭൂപരിഷ്കരണനിയമത്തിലൂടെ ബ്രാഹ്മണരുടെ സ്വത്ത് ക്ഷയിച്ചെങ്കിലും ഇങ്ങിനെ ഒരു തൊഴില്‍ അവര്‍ തെരഞ്ഞെടുക്കുമോ എന്ന കാര്യത്തില്‍ അലക്സാണ്ടര്‍ ജേക്കബ്ബിന് സംശയമായി. സ്ത്രീകളെ മാറ്റിയിരുത്തി ഒറ്റയ്‌ക്ക് ചോദ്യം ചെയ്തു. അതില്‍ ഒരു സ്ത്രീ ഈഴവസ്ത്രീയും മറ്റൊരാള്‍ മുസ്ലിം സ്ത്രീയും മൂന്നാമത്തെ സ്ത്രീ പട്ടിക വര്‍ഗ്ഗക്കാരിയും നാലാമത്തെ സ്ത്രീ മതം മാറിയെത്തിയ ക്രിസ്ത്യാനിയുമായിരുന്നു. ഈ ലൈംഗികത്തൊഴിലാളികേന്ദ്രം നടത്തിപ്പുകാരന്‍ അടിച്ചിറക്കിയ ഒരു കള്ളക്കഥയായിരുന്നു ബ്രാഹ്മണ സ്ത്രീകള്‍ എന്നത്. ബ്രാഹ്മണ സ്ത്രീകള്‍ക്ക് വേണ്ടി ഇവിടെ എത്തുന്ന ആവശ്യക്കാരില്‍ നിന്നും ഇയാള്‍ വന്‍തുക ഫീസായി വാങ്ങുമായിരുന്നു. മറ്റ് ജാതിയില്‍പ്പെട്ട പുരുഷന്‍മാര്‍ ഇവിടെ എത്തി എന്ത് ഫീസും നല്‍കാന്‍ തയ്യാറായിരുന്നു. ഈ വേശ്യാലയം നടത്തിപ്പുകാരന്റെ ഭാര്യ തന്നെയാണ് അലക്സാണ്ടര്‍ ജേക്കബ്ബിന് കത്തെഴുതിയത്. ഈ റെയ്ഡിന് ശേഷം അയാള്‍ ആ ബിസിനസ് നിര്‍ത്തിയെന്നും നന്ദി പറഞ്ഞുകൊണ്ട് അയാളുടെ ഭാര്യ തനിക്ക് വീണ്ടും കത്തെഴുതിയെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
















