India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന പരിശോധന നടത്തുകയാണ് ഇപ്പോള്‍ പല രാഷ്ട്രീയ നിരീക്ഷകരും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഈയിടെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്നും മോദിയ്‌ക്ക് ബിജെപി പിന്‍ഗാമിയെ തേടുകയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മോദി വിരുദ്ധ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു. പക്ഷെ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന പരിശോധന നടത്തുകയാണ് ഇപ്പോള്‍ പല രാഷ്‌ട്രീയ നിരീക്ഷകരും.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 303 സീറ്റുകളില്‍ നിന്നും 240 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. കോണ്‍ഗ്രസ് 52 സീറ്റുകളില്‍ നിന്നും 99 സീറ്റുകളിലേക്ക് വളര്‍ന്നു. ഒറ്റയ്‌ക്ക് ഭരിയ്‌ക്കാനുള്ള ഭൂരിപക്ഷം ബിജെപിയ്‌ക്ക് കിട്ടിയില്ല. പകരം സഖ്യകക്ഷികളുടെ സഹായത്തോടെയാണ് ഭരിയ്‌ക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി പല ബിജെപി വിരുദ്ധരും രാഹുല്‍ ഗാന്ധിയുടെ വാദത്തെ പിന്തുണയ്‌ക്കുന്നുണ്ട്. എന്നാല്‍ വാസ്തവം എന്താണ്?

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കാം. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ പ്രവചിച്ചിരുന്നത്. പക്ഷെ ബിജെപി 48 സീറ്റുകളോടെ കേവലഭൂരിപക്ഷം നേടി. കോണ്‍ഗ്രസിനാകട്ടെ കിട്ടിയത് 37 സീറ്റുകള്‍ മാത്രം. അങ്ങിനെ മൂന്നാം തവണയും ഹരിയാനയില്‍ ബിജെപി ഭരണത്തിലേറി.

ഇതിന് തൊട്ടു പിന്നാലെയാണ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. ഇക്കുറി ബിജെപി-ഏക്നാഥ് ഷിന്‍ഡേ സഖ്യം എട്ട് നിലയില്‍ പൊട്ടുമെന്ന് ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ പ്രവചിച്ചു. ഇപ്പോള്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയില്‍ ഉദ്ധവ് താക്കറെയും ശരത് പവാറും കോണ്‍ഗ്രസും കൈകോര്‍ത്തു. പക്ഷെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായി.. 288 അംഗ നിയമസഭയില്‍ ബിജെപിയ്‌ക്ക് 132 സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് 230 സീറ്റുകള്‍ നേടി. ഇത് ചെറിയ ഒരു വിജയമായിരുന്നില്ല.

പിന്നീടാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. അവിടെ മൂന്ന് പതിറ്റാണ്ടിന് ശേഷം ബിജെപി അധികാരത്തില്‍ എത്തി. കെജ്രിവാളിന്റെ ആം ആദ്മി ഭരണത്തെ ബിജെപി തൂത്തെറിഞ്ഞു. ബിജെപി 48 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയത് 22 സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന് വട്ടപ്പൂജ്യവും.

ഇതും കഴിഞ്ഞ വന്ന തെരഞ്ഞെടുപ്പായിരുന്നു ബീഹാറിലേത്. ബീഹാറില്‍ രാഹുല്‍ ഗാന്ധിയും തേജസ്വിയാദവും കൈകോര്‍ത്ത് ഭരണം പിടിക്കാന്‍ കിണഞ്ഞുശ്രമിച്ചു. ഇവര്‍ രണ്ട് പേരും ബൈക്കില്‍ ബീഹാറില്‍ യാത്ര നടത്തി. പക്ഷെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായി. ആകെയുള്ള 243 സീറ്റുകളില്‍ 202 സീറ്റുകള്‍ എന്‍ഡിഎ നേടി. ബിജെപി 89 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

പിന്നീട് നടന്ന അസം നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ അസമില്‍ ബിജെപി 82 സീറ്റുകള്‍ നേടി തുടര്‍ഭരണം നേടി. കോണ്‍ഗ്രസ് വെറും 19 സീറ്റുകളില്‍ ഒതുങ്ങി.പക്ഷെ, യഥാര്‍ത്ഥ ഗെയിം ചെയ്ഞ്ചര്‍ ബംഗാളായിരുന്നു. ബിജെപി അവിടെ വെറും പ്രതിപക്ഷപാര്‍ട്ടിയാകാതെ, ഭരണം പിടിക്കുകയായിരുന്നു ബിജെപി. മമതയുടെ 15 വര്‍ഷത്തെ ഭരണം തൂത്തെറിയുകയായിരുന്നു ബിജെപി. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി 207 സീറ്റുകള്‍ നേടി. തൃണമൂലിന് 80 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനാകട്ടെ കിട്ടിയത് വെറും രണ്ട് സീറ്റുകള്‍ മാത്രം.

ഇതില്‍ നിന്നെല്ലാം മോദി- അമിത് ഷാ യുഗം അവസാനിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറയുന്നതില്‍ വാസ്തവമുണ്ടോ? ജന്തര്‍ മന്തറില്‍ നടന്ന ജെന്‍സീ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന. പക്ഷെ ജെന്‍ സീകലാപത്തെ മോദി നേരിട്ട രീതിയ്‌ക്ക് വലിയ കയ്യടി ഉയരുന്നുണ്ട്. അര്‍ധരാത്രിയില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോകളിലൂടെ മോദി ജനപ്രീതി തിരിച്ചുപിടിച്ചു. ജെന്‍സീ കലാപം അമേരിക്കയിലെ എന്‍ജിഒ സംഘടനകള്‍ ഒഴുക്കുന്ന പണത്തിലൂടെ കെട്ടിപ്പടുക്കപ്പെട്ട ഒരു കലാപമാണ്. റെജീം ചെയ്ഞ്ച് എന്ന ഭരണം അട്ടിമറിക്കാനുള്ള അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ശ്രമമാണിതെന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള അമേരിക്ക കേന്ദ്രീകരിച്ചുള്ള സമൂഹമാധ്യമങ്ങള്‍ മോദി വിരുദ്ധ പോസ്റ്റുകള്‍ക്ക് നല്‍കിയ പ്രാധാന്യം. മോദി ജെന്‍സീയെ അഭിസംബോധന ചെയ്ത ഇന്‍സ്റ്റഗ്രാം വീഡിയോ വരെ നീക്കം ചെയ്തിരുന്നു. ഇതിന് ഫെയ്സ്ബുക്ക് ഉടമ സക്കര്‍ ബര്‍ഗിനെക്കൊണ്ട് ഇന്ത്യ മാപ്പ് പറയിച്ചു. എന്തായാലും വരും നാളുകളില്‍ അമമേരിക്കയിലെ സോഷ്യല്‍ മീഡിയ കമ്പനികളുടെ പ്രവര്‍ത്തനം ഇന്ത്യ നിരീക്ഷിക്കുമെന്ന് മാത്രമല്ല, അവര്‍ അതിരുവിട്ടാല്‍ നിരോധിക്കുകയും ചെയ്യും.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഹരിയാന, മഹാരാഷ്‌ട്ര, ബീഹാര്‍, അസം, ബംഗാള്‍ തെരഞ്ഞെടുപ്പകളില്‍ ബിജെപി ഭരണം പിടിക്കുകയായിരുന്നു. ബംഗാള്‍ പിടിച്ചതോടെ ബിജെപിയുടെ സ്വാധീനം ഇന്ത്യയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പരക്കുന്നു എന്നാണ് കരുതേണ്ടത്. അതെ, മോദി-അമിത് ഷാ യുഗം ദുര്‍ബലമാവുകയല്ല, അത് ശക്തിയാര്‍ജ്ജിക്കുകയാണ് ഇന്ത്യയില്‍ എന്നാണ് രാഷ്‌ട്രീയനിരീക്ഷകരില്‍ പലരുടെയും വിലയിരുത്തല്‍. .

Recent Posts