അഭിപ്രായസ്വാതന്ത്ര്യം എന്നത് ഭരണഘടനാപരമായി നമുക്ക് ലഭിച്ചിട്ടുള്ള മൗലികാവകാശമാണ്. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ക്രമസമാധാനം എന്നിവ സംരക്ഷിക്കുന്നതിന് ഈ സ്വാതന്ത്ര്യങ്ങള്‍ക്ക് ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരവുമുണ്ട്.
ന്യൂദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളുടെ ദൃശ്യങ്ങളായിരുന്നു അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ദേശീയ പൊതു പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ സിജെപി നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തില്‍, ദേശവിരുദ്ധ ശക്തികളുടെ മുതലെടുപ്പ് രാഷ്‌ട്രീയം വളരാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും ചെയ്തു.
ദല്‍ഹിയിലെ സംഭവവികാസങ്ങളെ ദേശീയ മാധ്യമങ്ങള്‍ വലിയ തോതില്‍ ആഘോഷിച്ചപ്പോള്‍, ഝാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷകളിലെ ആവര്‍ത്തിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് റാഞ്ചിയിലെ ജയ്‌പാല്‍ സിങ് മുണ്ട സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് തെരുവിലിറങ്ങിയത്. എന്നാല്‍, ഇവിടെ സിജെപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ എവിടെയും കാണാന്‍ സാധിച്ചില്ല. വിദ്യാര്‍ത്ഥി സമരം മൂര്‍ച്ഛിച്ചപ്പോള്‍ മാത്രം രംഗപ്രവേശം ചെയ്ത് ക്രെഡിറ്റ് എടുക്കാന്‍ ഓടിയെത്തിയ ഐസ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകളെ ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥികള്‍ തുരത്തിയോടിക്കുന്നതും നാം കണ്ടു.
ആഗസ്ത് 10ന് ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ ലാത്തി കൊണ്ടാണ് ഇന്‍ഡി മുന്നണി സര്‍ക്കാര്‍ മറുപടി കൊടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നത് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) മാത്രമായിരുന്നു. തുടര്‍ന്നുണ്ടായ നിയമസഭാ മാര്‍ച്ച് 200-ലധികം എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുന്നതിലേക്ക് നയിച്ചു. എന്നാല്‍, വകുപ്പ് മന്ത്രിയുടെ രാജി മാത്രമാണ് യഥാര്‍ത്ഥ നീതി എന്ന് മുന്‍പ് വാദിച്ച സിജെപി കൂട്ടുകെട്ട് ഇപ്പോള്‍ ഝാര്‍ഖണ്ഡ് വിഷയത്തില്‍ തികഞ്ഞ മൗനം പാലിക്കുകയാണ്. ഇത് കേവലം ഒറ്റപ്പെട്ട സംഭവമല്ല. വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന വിദ്യാര്‍ത്ഥി-യുവജന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുക കൂടിയാണ് ഇവര്‍.
കേരളത്തില്‍: പിഎസ്‌സിയിലെ നിയമന കാലതാമസത്തിനും പിന്‍വാതില്‍ നിയമനങ്ങള്‍ക്കുമെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നിരന്തരം സമരത്തിലാണ്. നിയമനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എല്‍.പി സ്‌കൂള്‍ ടീച്ചര്‍ പരീക്ഷയിലെ റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പുല്ലുതിന്ന് പ്രതിഷേധിക്കുന്ന ദയനീയ കാഴ്ച നാം കണ്ടതാണ്.
കര്‍ണാടകയില്‍: പബ്ലിക് സര്‍വീസ് കമ്മിഷന്‍ 400 വെറ്ററിനറി ഓഫീസര്‍ തസ്തികകളിലേക്ക് 80 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി നിയമനം നടത്തി. ഈ അഴിമതിക്കെതിരെ സമരം ചെയ്യാനും സിബിഐ അന്വേഷണം ആവശ്യപ്പെടാനും എബിവിപി മാത്രമാണുണ്ടായിരുന്നത്.
എന്നാല്‍, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ചെയ്യുന്നില്ല എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ഇക്കഴിഞ്ഞ ആഗസ്ത് 13-നാണ്, കേരളത്തിലെ നിലവിലുള്ള ഏക വനിതാ വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിന് നേരെ എസ്എഫ്‌ഐ നടത്തിയ ‘പ്രതീകാത്മക ശവസംസ്‌കാരം’ എന്ന സമരാഭാസം നാം കണ്ടത്. സിന്‍ഡിക്കറ്റ് യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സിസാ തോമസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയുമായിരുന്നു. ഒരു വനിതാ വൈസ് ചാന്‍സലര്‍ക്ക് നേരെ നടന്ന ഹീനമായ ആക്രമണത്തില്‍ പതിവുപോലെ കേരളത്തിലെ പല സാംസ്‌കാരിക നായകരും മൗനം പാലിച്ചു.
ഇത് എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നുള്ള ആദ്യ സംഭവവുമല്ല: 2016-ല്‍ പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.എന്‍. സരസുവിനെതിരെയും, 2017-ല്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍.എല്‍. ബീനയുടെ കസേര കത്തിച്ചും എസ്എഫ്‌ഐ തങ്ങളുടെ സമരവൈകൃതങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
ഇന്ന് പൊതുവേദികളെ നിയന്ത്രിക്കുന്നത് മാധ്യമനിഷ്പക്ഷതയോ സമവായമോ അല്ല; മറിച്ച്, വൈകാരിക ധ്രുവീകരണത്തെ വിപണനം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അല്‍ഗോരിതങ്ങളാണ്. വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളേക്കാളും വൈറല്‍ കണ്ടന്റുകളോടാണ് എല്ലാവര്‍ക്കും ഇപ്പോള്‍ താല്പര്യം. പ്രകോപനങ്ങളെയും സംഘര്‍ഷങ്ങളെയും ഉയര്‍ന്ന മൂല്യമുള്ള ഘടകങ്ങളായി കണക്കാക്കുന്ന ന്യൂറല്‍ അല്‍ഗോരിതങ്ങളിലാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഝാര്‍ഖണ്ഡിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയോ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന പരീക്ഷാ ക്രമക്കേടുകളോ പോലുള്ള യുവജന പ്രതിസന്ധികള്‍ക്ക് ഈ അല്‍ഗോരിതങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആവശ്യമായ സങ്കുചിത രാഷ്‌ട്രീയ ഘടകങ്ങളോ വരേണ്യ മാധ്യമ പിന്തുണയോ ഉണ്ടാകാറില്ല. തല്‍ഫലമായി അവ മുഖ്യധാര മാധ്യമങ്ങളില്‍ നിന്ന് അദൃശ്യമാക്കപ്പെടുന്നു. സ്വാര്‍ത്ഥ രാഷ്‌ട്രീയ കൂട്ടായ്‌മകളും പ്രത്യയശാസ്ത്ര ശൃംഖലകളും വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പരാതികളെ തങ്ങളുടെ ആഖ്യാന യുദ്ധത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നു എന്നതാണ് ഈ അല്‍ഗോരിതം വ്യവസ്ഥയുടെ ഏറ്റവും വലിയ അപകടം.
അല്‍ഗോരിതങ്ങളുടെ ഈ കൃത്രിമ ഇടപെടലുകളെ മറികടക്കാന്‍ ബൗദ്ധികമായ ജാഗ്രത അത്യന്താപേക്ഷിതമാണ്. യഥാര്‍ത്ഥ ജനാധിപത്യപരമായ ഉത്തരവാദിത്തവും കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന ആഖ്യാന യുദ്ധങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേകം എല്ലാവര്‍ക്കുമുണ്ടാകണം. രാജ്യത്തിന്റെ സാമൂഹികവും ഭരണഘടനാപരവുമായ അടിത്തറയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ധ്രുവീകരണ ശക്തികളെ തള്ളിക്കളയുന്നതിനൊപ്പം, വിവേചനമില്ലാതെ വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള ശബ്ദത്തിന് പ്രഥമ പരിഗണന കൊടുക്കാനും നാം തയ്യാറാവണം.
എബിവിപി-ശോധ് ദേശീയ കണ്‍വീനര്‍
















