
കോഴിക്കോട്: CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. സ്വത്തുക്കൾ അറ്റാച്ച്‌മെന്റ് ചെയ്യാൻ പോകുന്ന നടപടികളിലേക്ക് കടക്കുന്നതിന് മുൻപാണ് വീണ്ടും പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയത്.
പിന്നാലെ വീണ ടിഎയെ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എക്സാലോജിക് -സിഎംആർഎലിന് നൽകിയ സേവനം.സിഎംആർഎലിൽ നിന്ന് ലഭിച്ച പണം എന്ത് ചെയ്തു എന്നീ കാര്യങ്ങളിൽ ഊന്നിയായിരുന്നു വീണയെ ഇഡി ചോദ്യം ചെയ്തിരുന്നത്. പണം എങ്ങോട്ടുപോയി എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ.
സംഭവം കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു. കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധന ഇ.ഡി ആരംഭിച്ചിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ 134 അനുബന്ധ രേഖകൾ ഇഡിയ്‌ക്ക് ലഭിച്ചിരുന്നു. എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കർത്താ, മകൾ ഷിബി എസ് കർത്ത, മകൻ ശരൻ എസ് കർത്ത, എന്നിവരടക്കം 6 പേരെയാണ് ഇഡി ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്.