
ശ്രീകാര്യം : രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നതായും, രാമായണം കേവലം ഒരു കഥ എന്ന് കാണുന്നതിനു പകരം മനുഷ്യ ജീവിതത്തിലെ എല്ലാ സംഘർഷങ്ങൾക്കുമുള്ള പരിഹാരമാർഗം കൂടിയാണ് രാമായണം നൽകുന്ന സന്ദേശമെന്നും വി മുരളീധരൻ എംഎൽഎ പറഞ്ഞു.
പൗഡിക്കോണം ശ്രീകൃഷ്ണപുരം മഹാ വിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി കേരള ക്ഷേത്രസംരക്ഷണ സമിതി,മഹാ നഗർ ജില്ല സംഘടിപ്പിച്ച ശ്രീരാമ പൂജയും ശ്രീരാമ അഷ്ടോത്തര സമൂഹ അർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ.
രാമായണം നൽകുന്ന സന്ദേശവും കാഴ്ചപ്പാടും ആധുനിക കാലത്തും പ്രസക്തമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടിട്ടുള്ള കൃതിക്ക് ഇന്നത്തെ കാലത്തും പ്രസക്തിയുണ്ട് എന്നുള്ളത് മനുഷ്യനെ എത്ര സൂക്ഷ്മമായി വിശകലനം ചെയ്യാൻ നമ്മുടെ പൂർവികർക്ക് സാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് . രാമരാജ്യ സങ്കല്പമാണ് ഗാന്ധിജി ഉയർത്തി പിടിച്ചത്.സ്വർഗ്ഗീയ പി. മാധവ്ജി യും പി. പരമേശ്വർ ജി യും 1982 ലെ വിശാല ഹിന്ദു സമ്മേളനത്തിൽ കർക്കിടക മാസം രാമായണ മാസമായി ആചരിക്കാനുള്ള ആഹ്വാനം ഇന്ന് പൊതു സമൂഹം ഏറ്റെടുത്തു.
പുതിയ തലമുറയ്‌ക്ക് യുക്തി സഹജമായ ഉത്തരമാണ് വേണ്ടത്. എല്ലാ കാര്യത്തിലും അങ്ങനെയാണ്. രാമായണത്തിന്റെ കാര്യത്തിലും യുക്തിസഹജമായ ഉത്തരമാണ് അവർ തേടുന്നത്. അപ്പോൾ യുക്തി സഹജമായ ഉത്തരം നൽകാൻ കഴിയണം. അതിന് ശാസ്ത്രീയമായ ആഴത്തിലുള്ള പഠനം തന്നെ വേണം . അവരുടെ യുക്തി ബോധത്തിന്റെ ഉരകല്ലിൽ ഉരച്ചു നോക്കിയാലും ആധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി അവർക്ക് ബോധ്യമാവണം എംഎൽഎ പറഞ്ഞു.
ജില്ലാ പ്രസിഡൻറ് സുനിൽ എം നായർ അധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ റാണി മോഹൻ രാമായണ സന്ദേശം നൽകി. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ജി. കെ. സുരേഷ് ബാബു, ഡോ.അജയകുമാർ, ജനറൽ കൺവീനർ മോഹൻകുമാർ,കോർഡിനേറ്റർ ശ്രീകൃഷ്ണപുരം മനോജ്, മുഖ്യ സംയോജക് ഷാജു വേണുഗോപാൽ, ജില്ലാ സെക്രട്ടറി പാപ്പനംകോട് അനിൽ, മാതൃസമിതി ജില്ലാ പ്രസിഡന്റ് ഡോ.രശ്മി, സെക്രട്ടറി സുധാ രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ഗോമാത പൂജയും നടന്നു.