ന്യൂഡൽഹി : ബിജെപി ദേശീയ നേതൃത്വത്തിലെ പുതിയ മുഖങ്ങളെ ഇന്നാണ് അധ്യക്ഷൻ നിതിൻ നബിൻ പ്രഖ്യാപിച്ചത് . ഈ ടീമിൽ നിരവധി പുതുമുഖങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് പേരാണ് പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും.
ന്യൂനപക്ഷ നേതാക്കളായ ഇരുവരെയും നിതിൻ നബിൻ പുതിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊഫസർ താരിഖ് മൻസൂറിനെ ദേശീയ വൈസ് പ്രസിഡന്റായാണ് നിയമിച്ചത്. കുൻവർ ബാസിത് അലിയെ ന്യൂനപക്ഷ മുന്നണിയുടെ ദേശീയ പ്രസിഡന്റായും നിയമിച്ചു. ബാസിത് മുമ്പ് ഉത്തർപ്രദേശ് ന്യൂനപക്ഷ മുന്നണിയുടെ പ്രസിഡന്റായിരുന്നു. താരിഖ് മൻസൂറിന്റെ രണ്ടാം ടേം ആണിത്. 2023 ൽ ജെ പി നദ്ദയുടെ ടീമിൽ ആദ്യമായി ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്നു താരിഖ് .
നിലവിൽ പ്രൊഫസർ താരിഖ് മൻസൂർ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലെ നോമിനേറ്റഡ് അംഗമാണ്. പ്രൊഫസർ താരിഖ് മൻസൂർ അലിഗഡ് സ്വദേശിയും, കുൻവർ ബാസിത് അലി മീററ്റ് സ്വദേശിയുമാണ്.
ഡോക്ടറായ പ്രൊഫസർ താരിഖ് മൻസൂർ 2017 മുതൽ 2023 വരെ അലിഗഡ് മുസ്ലീം സർവകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിരുന്നു . അലിഗഡിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ സർജറി വിഭാഗത്തിന്റെ മേധാവിയായി ദീർഘകാലം സേവനമനുഷ്ഠിച്ചു.
പസ്മാണ്ട മുസ്ലീം ഖുറേഷി സമുദായത്തിൽ പെട്ടയാളാണ് താരിഖ് . പസ്മാണ്ട മുസ്ലീങ്ങളുടെ ബൗദ്ധിക മുഖമായാണ് ബിജെപി അദ്ദേഹത്തെ കാണുന്നത്. മുസ്ലീം സമൂഹത്തിനുള്ളിൽ വിദ്യാഭ്യാസം, പരിഷ്കരണം, ദേശീയ ഐക്യം എന്നിവയ്‌ക്കായി അദ്ദേഹം നിരന്തരം വാദിച്ചിട്ടുണ്ട്.
പസ്മാണ്ട സമുദായത്തിൽ നിന്നുള്ളയാളല്ലെങ്കിലും, പസ്മാണ്ട മുസ്ലീം സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കായി കുൻവർ ബാസിത് അലി നിരന്തരം വാദിച്ചിട്ടുണ്ട്. നാല് വർഷങ്ങൾക്ക് മുമ്പ്, 2022 ജൂലൈ 2-3 തീയതികളിൽ ഹൈദരാബാദിൽ നടന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ, പസ്മാണ്ട മുസ്ലീങ്ങളെ പാർട്ടിയുമായി ബന്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു .
















