
തിരുവനന്തപുരം: മേയ് 18 ന് മുഖ്യമന്ത്രിക്കൊപ്പം സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ബിന്ദു കൃഷ്ണയ്‌ക്ക് ഇതുവരെ പ്രൈവറ്റ് സെക്രട്ടറിയായില്ല.സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി മന്ത്രി മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നെന്നാണ് വിവരം. ഇ ഓഫീസ് വഴിയും ആവശ്യപ്പെട്ടു . തീരുമാനം വൈകിയപ്പോള്‍ ആവശ്യം മന്ത്രി വീണ്ടും ഉന്നയിച്ചെന്നാണ് അറിയുന്നത്.
കെ സി വേണുഗോപാല്‍ എംഎല്‍എ അയിരുന്നപ്പോള്‍ പിഎ യും മന്ത്രി ആയപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലും ഉണ്ടായിരുന്നയാളാണ് ശരത് ചന്ദ്രന്‍.കെ സിക്കും താല്‍പര്യമുള്ളയാളെ പിഎസ് ആക്കണമെന്ന നിര്‍ദ്ദേശത്തിനാണ് മൂന്നു മാസമായിട്ടും മുഖ്യമന്ത്രി അനുമതി നല്‍കാത്തത്.എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മന്ത്രി തയാറായില്ല.
അതേസമയം, ശരത്തിനെതിരെ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടന നേതാക്കള്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമുളള വിവരം. ശരത്തിന് പകരം മറ്റൊരാളെ ബിന്ദുകൃഷ്ണ നിര്‍ദ്ദേശിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.കെ സി പക്ഷത്തുളള ആളെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് താത്പര്യമില്ലാത്തതാണ് നിയമനം വൈകാന്‍ കാരണെന്നും വര്‍ത്തമാനമുണ്ട്. ഘടകക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ കഴിഞ്ഞ 30ന് യുഡിഎഫ് യോഗം വിളിച്ച് പ്രധാന നേതാക്കളുടെ ക്യാബിനറ്റ് പദവി ഉടനെന്ന് തീരുമാനിച്ചു.ബോര്‍ഡ്- കോര്‍പറേഷന്‍ വീതം വയ്‌പിന് ഈ മാസം 3 മുതല്‍ ഉഭയ കക്ഷി ചര്‍ച്ചയും നിശ്ചയിച്ചു.എന്നാല്‍ ഒന്നും നടപ്പായില്ല .യു ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷവുംബോര്‍ഡുകളുടെയും കോര്‍പേറേഷനുകളുടെയും തലപ്പത്തുള്‍പ്പെടെ ഇടത് സര്‍ക്കാര്‍ നിയമിച്ചവര്‍ തന്നെ തുടരുന്നുവെന്ന പരാതി യുഡിഎഫിലും കോണ്‍ഗ്രസിലുമുണ്ട്.