India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

ഏറെ കൊട്ടിഘോഷിക്കപ്പെട്ട എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനം അഞ്ചെണ്ണം ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയത് 543 കോടി ഡോളറിനെങ്കില്‍ അതിന്‍റെ പാതി വിലയ്ക്ക്, അതായത് ഏകദേശം 226 കോടി ഡോളറിന് ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധസംവിധാനമായ പ്രൊജക്ട് കുശ ഒരുങ്ങുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനം അഞ്ചെണ്ണം ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയത് 543 കോടി ഡോളറിനെങ്കില്‍ അതിന്റെ പാതി വിലയ്‌ക്ക്, അതായത് ഏകദേശം 226 കോടി ഡോളറിന് ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധസംവിധാനമായ പ്രൊജക്ട് കുശ ഒരുങ്ങുന്നു. ഇതോടെ തദ്ദേശീയമായ ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യ കുതിയ്‌ക്കുകയാണ്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ മിസൈല്‍, വ്യോമ ആക്രമണങ്ങളെ തകര്‍ത്തതില്‍ പ്രധാനം റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനമാണ്. എന്നാല്‍ എസ് 400നേക്കാള്‍ കരുത്തുള്ള പ്രൊജക്ട് കുശ എന്ന ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധസംവിധാനം ഏതാണ്ട് പൂര്‍ത്തിയാകാറായി. ഏറ്റവും വലിയ സന്തോഷ വാര്‍ത്ത കുശയ്‌ക്ക് എസ് 400ന്റെ പാതി വിലയേ ഉള്ളൂ എന്നതാണ്. റഷ്യയുടെ പക്കല്‍ നിന്നും അഞ്ച് എസ് 400 വ്യോമപ്രതിരോധസംവിധാനം ഇന്ത്യ വാങ്ങിയത് 543 കോടി ഡോളറിനാണ് (ഏകദേശം 43,400 കോടി രൂപ). എന്നാല്‍ എസ് 400നേക്കാള്‍ കരുത്തുള്ള ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ പ്രൊജക്ട് കുശ അഞ്ചെണ്ണത്തിന് വരുന്ന വില 226 കോടി ഡോളര്‍ (21700 കോടി രൂപ) മാത്രമാണ്.

എന്തുകൊണ്ട് വില പാതിയായി?

ഇന്ത്യ പുതുതായി ഒരു വ്യോമപ്രതിരോധസംവിധാനം വികസിപ്പിക്കുകയല്ല. പകരം ഇന്ത്യയുടെ പക്കലുള്ള ആകാശ് എന്ന വ്യോമപ്രതിരോധസംവിധാനം തന്നെ വികസിപ്പിക്കുകയായിരുന്നു. പ്രൊജക്ട് കുശയ്‌ക്ക് ആവശ്യമായ എം1,എം2, എം3 എന്നീ മൂന്ന് മിസൈലുകള്‍ പുതുതായി നിര്‍മ്മിക്കുകയായിരുന്നില്ല. പകരം ആകാശ് വ്യോമപ്രതിരോധസംവിധാനത്തിലെ മിസൈലുകള്‍ക്ക് തന്നെ കരുത്ത് കൂട്ടുകയായിരുന്നു. അതുപോലെ ഇന്ത്യയുടെ ആകാശ് സംവിധാനത്തിലെ തന്നെ റേഡിയോ ഫ്രീക്വന്‍സി സീക്കറും ഡ്യുവല്‍ പള്‍സ് റോക്കറ്റ് മോട്ടോറുകളും പ്രൊജക്ട് കുശയ്‌ക്ക് വേണ്ടി മെച്ചപ്പെടുത്തുകയായിരുന്നു.

ഭഗവാന്‍ കൃഷ്ണന്റെ സുദര്‍ശന ചക്രയുടെ പേരില്‍ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം അറിയപ്പെടും

ശത്രുവിന്റെ ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കാന്‍ മൂന്ന് മിസൈലുകളാണ് പ്രൊജക്ട് കുശയില്‍ ഉള്ളത്. എം1 , എം2, എം3 എന്നിങ്ങനെയാണ് ഈ മിസൈലുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ എം ഒന്ന് എന്ന ആദ്യ മിസൈലിന് 150 കിലോമീറ്റര്‍ വരെ അകലെയുള്ള ഡ്രോണുകളെയും മിസൈലുകളെയും ജെറ്റുകളെയും തകര്‍ക്കാനാവും. എം1 മിസൈല്‍ വിജയകരമായതോടെ ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധസംവിധാനം 2028ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യയ്‌ക്ക് എസ് 400നേക്കാള്‍ കരുത്തുള്ള വ്യോമപ്രതിരോധസംവിധാനം ലഭിയ്‌ക്കും എന്നര്‍ത്ഥം.

പ്രൊജക്ട് കുശയിലെ മറ്റ് രണ്ട് മിസൈലുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതില്‍ 250 കിലോമീറ്റര്‍ അകലെ വരെയുള്ള ഡ്രോണുകളെയും മിസൈലുകളെയും ജെറ്റുകളെയും തകര്‍ക്കുന്ന എം2 പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 400 കിലോമീറ്റര്‍ വരെ അകലെയുള്ള അവാക്സ് യുദ്ധവിമാനങ്ങളെയും ആകാശത്ത് വിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാവുന്ന യുദ്ധവിമാനങ്ങളെയും തകര്‍ക്കുന്ന കുശ എം3 2027ല്‍ യാഥാര്‍ത്ഥ്യമാകും. ഈ മൂന്ന് മിസൈലുകളെയും റഡാറും ഇലക്ട്രോണിക് സംവിധാനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ 2028ല്‍ പൂര്‍ത്തിയാക്കാനാവും. അതെ അതോടെ ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ പ്രൊജക്ട് കുശ യാഥാര്‍ത്ഥ്യമാകും. ഇന്ത്യയുടെ ഈ സ്വന്തം വ്യോമപ്രതിരോധസംവിധാനത്തിന് ഇന്ത്യ പേരിടാന്‍ പോകുന്നത് സുദര്‍ശന ചക്ര എന്നാമ്. ഭഗവാന്‍ കൃഷ്ണന്റെ എന്തിനെയും തകര്‍ക്കുന്ന സുദര്‍ശനചക്രയോടാണ് താരതമ്യം.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ ആണ് കുശ മിസൈലുകള്‍ തയ്യാറാക്കുന്നത്. ഇതോടെ ദീര്‍ഘദൂര വ്യോമപ്രതിരോധത്തിന് റഷ്യയുടെ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനത്തെ ആശ്രയിക്കുന്ന ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധം സംവിധാനമായ സുദര്‍ശന്‍ ചക്ര 2028ല്‍ യഥാര്‍ത്ഥ്യമാകും.

റഷ്യയില്‍ നിന്നും എസ് 400 കിട്ടാന്‍ കാലതാമസം, സ്വന്തം വ്യോമപ്രതിരോധം ഇതിന് പരിഹാരം

വ്യോമപ്രതിരോധസംവിധാനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ പ്രധാന പ്രശ്നം ആവശ്യമുള്ള സമയത്ത് ഇത് ലഭിക്കുന്നില്ല എന്നതും ഇതിന് തീവില നല്‍കേണ്ടി വരുന്നു എന്നതുമാണ്. ഉദാഹരണത്തിന് റഷ്യയില്‍ നിന്നും അഞ്ച് എസ് 400 കിട്ടാന്‍ ഇന്ത്യ 2018ല്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും 2026 ആയിട്ടും ഇന്ത്യയ്‌ക്ക് ഇതുവരെ റഷ്യയില്‍ നിന്നും ലഭിച്ചത് നാല് എസ് 400കള്‍ മാത്രമാമ്. നാലാമത്തെ എസ് 400 ലഭിച്ചത് തന്നെ 2026 ജൂണിലാണ്. അഞ്ചാമത്തെ എസ് 400 ഈ വര്‍ഷം അവസാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയാണെങ്കില്‍ ഉക്രൈനുമായുള്ള യുദ്ധത്തില്‍ മുങ്ങിനില്‍ക്കുകയാണ്.

റഷ്യയുടെ എസ് 400ല്‍ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മിസൈലിന് ഒരെണ്ണത്തിന് 100 കോടി രൂപയാണ് വില. പക്ഷെ തദ്ദേശീയമായി നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഒരു മിസൈല്‍ ഏകദേശം 50 കോടി രൂപയ്‌ക്ക് തയ്യാറാക്കാനാവും. മാത്രമല്ല, സംവിധാനങ്ങള്‍ തുടര്‍ച്ചയായി കാലത്തിനൊത്ത് പരിഷ്കരിക്കാനും ഇതിലെ മിസൈലുകളുടെ ദൂരപരിധി കൂട്ടാനും സ്ഫോടനശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് അനായാസം കഴിയും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഓരോ രാജ്യങ്ങള്‍ക്കും അവരുടെതായ വ്യോമപ്രതിരോധസംവിധാനമുണ്ട്. യുഎസിന് അത് പേട്രിയറ്റ് മിസൈല്‍, താഡ് മിസൈല്‍ സംവിധാനങ്ങളാണെങ്കില്‍ റഷ്യയ്‌ക്ക് എസ് 400ഉം എസ് 500ഉം ഉണ്ട്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അയേണ്‍ ഡോം ആണ്. ചൈനയുടേത് എച്ച് ക്യു 9 ആണ്. ഇന്ത്യയ്‌ക്ക് ഇപ്പോഴുള്ളത് ആകാശത്ത് 80 കിലോമീറ്റര്‍ അകലെയുള്ള ഡ്രോണുകളെയും ക്രൂസ് മിസൈലുകളെയും തകര്‍ക്കാന്‍ കഴിയുന്ന ആകാശ് വ്യോമപ്രതിരോധസംവിധാനം മാത്രമാണ്. പക്ഷെ ആധുനിക യുദ്ധമുഖങ്ങളില്‍ ഇത് പോരാതെ വരും. അതുകൊണ്ടാണ് റഷ്യയുടെ എസ് 400 വാങ്ങിയത്. 400 കിലോമീറ്റര്‍ അകലെ വരെയുള്ള യുദ്ധവിമാനങ്ങളേയും അവാക്സ് പോലുള്ള യുദ്ധവിമാനങ്ങളേയും തകര്‍ക്കാന്‍ എസ് 400ന് സാധിക്കും. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആകാശഭീഷണികളെ തകര്‍ക്കാന്‍ എസ് 400 വലിയൊരളവില്‍ ഇന്ത്യയെ സഹായിച്ചിരുന്നു.

ഇന്ത്യയുടെ സ്വന്തം സുദര്‍ശന ചക്രയിലേക്കുള്ള നിര്‍ണ്ണായക വിജയമായിരുന്നു കഴിഞ്ഞ ദിവസം ഡിആര്‍ഡിഒ പീക്ഷിച്ച കുശ എം1 മിസൈല്‍. കൃത്യമായി 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ ഈ മിസൈല്‍ തകര്‍ത്തു. ഇനി 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം2, പിന്നെ 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം3 എന്നിവയാണ് പരീക്ഷിക്കാനുള്ളത്. കുശ എം1ന് 150 കിലോമീറ്റര്‍ വരെ അകലെയുള്ള ഡ്രോണുകള്‍, ക്രൂസ് മിസൈലുകള്‍, ജെറ്റുകള്‍ എന്നിവയെ തകര്‍ക്കാന്‍ കഴിയും. 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം2 മിസൈലിന് ഈ ദൂരപരിധിക്കുള്ളിലുള്ള ഡ്രോണുകള്‍, ക്രൂസ് മിസൈലുകള്‍, ജെറ്റുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാനാവും. 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം3യ്‌ക്ക് 400 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലുള്ള ശത്രുവിന്റെ അവാക്സ് യുദ്ധവിമാനങ്ങളേയും ഇന്ധനം കൊണ്ടുപോകുന്ന വിമാനങ്ങളെയും വരെ തകര്‍ക്കാനാവും. കുശ എം2 ഏകദേശം 2026 ഡിസംബറിന് മുന്‍പ് പരീക്ഷിക്കും. 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള എം3 2027ല്‍ പൂര്‍ത്തിയാക്കും. ഈ മൂന്ന് മിസൈലുകളും ചേര്‍ന്നുള്ള കുശ എന്ന വ്യോമപ്രതിരോധസംവിധാനം 2028ല്‍ പ്രവര്‍ത്തനക്ഷമമാകും. ഇന്ത്യയുടെ ആകാശസുരക്ഷയ്‌ക്കുള്ള വന്‍ചുവടുവെയ്‌പാണ് കുശ എം1ന്റെ വിജയകരമായ പരീക്ഷണമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു. ഇതോടെ വ്യോമപ്രതിരോധസംവിധാനം ഇറക്കുമതി ചെയ്യുന്ന സ്ഥിതിയില്‍ നിന്നും ഇന്ത്യ വ്യോമപ്രതിരോധസംവിധാനത്തിന്റെ കാര്യത്തില്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ഥിതി 2028ല്‍ യാഥാര്‍ത്ഥ്യമാകും.

Recent Posts