ലണ്ടൻ : ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സിൽ (RAF) ഫൈറ്റർ പൈലറ്റായി യോഗ്യത നേടുന്ന ആദ്യ സിഖ് വ്യക്തിയായി ഇന്ത്യൻ വംശജനായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് അർഷ്ദീപ് സിംഗ് ഡാങ് (28) മാറി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു ഫൈറ്റർ സ്ക്വാഡ്രണിൽ നിന്ന് ഒരു സിഖ് വംശജന് ഈ നേട്ടം ലഭിക്കുന്നത് ഇതാദ്യമാണെന്ന് റോയൽ എയർഫോഴ്‌സ് വിശേഷിപ്പിച്ചു.
ഓഗസ്റ്റ് 14ന് നോർത്ത് വെയിൽസിലെ ആർഎഎഫ് വാലിയിൽ നടന്ന ഫാസ്റ്റ് ജെറ്റ് പൈലറ്റ് ചടങ്ങിലാണ് ഈ ഇരുപത്തെട്ടുകാരൻ ബിരുദം നേടിയത്. 1998ൽ ചണ്ഡീഗഡിൽ ജനിച്ച അർഷ്ദീപ് ആറ് വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം മാറി. അച്ഛൻ ജഗ്ദീപ് സിംഗ് ഡാങ് ലുധിയാനക്കാരനാണ്. അമ്മ ഗഗൻദീപ് കൗർ അമൃത്സറിൽ നിന്നും. ഇംഗ്ലണ്ടിലെ സൗത്താളിലാണ് കുടുംബം താമസിക്കുന്നത്.
“എന്റെ അച്ഛൻ ഒരു പൈലറ്റ് ആകണമെന്നത് എന്റെ അച്ഛന്റെ മുത്തച്ഛനായ സർദാർ സന്തോഖ് സിംഗ് ഡാങ്ങിന്റെ സ്വപ്നമായിരുന്നു. പക്ഷേ എന്റെ അച്ഛന് ആറ് വയസുള്ളപ്പോൾ മുത്തച്ഛൻ മരിച്ചു. അതിനാൽ എന്റെ അച്ഛന് ഒരിക്കലും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനുള്ള അവസരങ്ങൾ ലഭിച്ചില്ല. എന്റെ മാതാപിതാക്കൾ എനിക്കൊപ്പം നിന്നു, പ്രോത്സാഹിപ്പിച്ചു. ഒരു പൈലറ്റ് ആകാൻ കഴിയുമെന്ന് ബോധ്യപ്പെട്ടു, അത് സാധിച്ചു,” അർഷ്ദീപ് പറയുന്നു.
ഡാങ് ബ്രിസ്റ്റോൾ സർവകലാശാലയിൽ ഗണിതവും തത്ത്വചിന്തയും പഠിച്ച അർഷ്ദീപ്, 2022 ഫെബ്രുവരിയിൽ ഓഫീസർ പരിശീലനവും 2023ൽ എലിമെന്ററി ഫ്ലൈയിംഗ് പരിശീലനവും പൂർത്തിയാക്കി. 2024ൽ ഫാസ്റ്റ് ജെറ്റ് സ്ട്രീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2025 മാർച്ചിൽ ഫാസ്റ്റ് ജെറ്റ് ലീഡ്-ഇൻ പരിശീലനവും ആ വർഷം ജൂലൈയിൽ ബേസിക് ഫാസ്റ്റ് ജെറ്റ് പരിശീലനവും ആരംഭിച്ചു. 2026 ജൂലൈയിൽ വിംഗ്സ് ടെസ്റ്റ് വിജയിച്ചു. ഫ്രണ്ട്‌ലൈൻ ഫൈറ്റർ എയർക്രാഫ്റ്റിലേക്ക് എത്തുന്നതിന് മുൻപ് ഒരു വർഷത്തെ തീവ്ര പരിശീലനം കൂടിയുണ്ട്.
















