ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം രാജിവച്ചു. ലേബർ പാർട്ടിയുടെ സമ്മർദ്ദത്തെത്തുടർന്നാണ് രാജി. കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയർ സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ അതൃപ്തി ശക്തമായിരുന്നു. വരും ആഴ്ചകളിൽ ലേബർ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ താൻ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്ന് സ്റ്റാർമർ പറഞ്ഞു.
“അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നമ്മളെ നയിക്കാൻ എനിക്ക് ഏറ്റവും അനുയോജ്യമാണോ എന്നതാണ് എന്റെ പാർട്ടി ഇപ്പോൾ ചോദിക്കുന്ന ചോദ്യം. ആ ചോദ്യത്തിനുള്ള എന്റെ പാർലമെന്ററി പാർട്ടിയുടെ ഉത്തരം ഞാൻ കേട്ടു, ആ ഉത്തരം ഞാൻ നല്ല മനസ്സോടെ സ്വീകരിക്കുന്നു. ഞാൻ എടുത്ത ഓരോ തീരുമാനവും ഞാൻ സ്നേഹിക്കുന്ന രാജ്യത്തെ ഒന്നാമതെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതുകൊണ്ടാണ് ഞാൻ ലേബർ പാർട്ടിയുടെ നേതാവ് സ്ഥാനം രാജിവയ്‌ക്കുന്നത്,” പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സ്റ്റാർമർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ചാൾസ് മൂന്നാമൻ രാജാവിനെയും തീരുമാനത്തെക്കുറിച്ച് അറിയിച്ചതായി സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കർഫീൽഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാർമറുടെ പ്രധാന രാഷ്‌ട്രീയ എതിരാളിയും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായിരുന്ന ആൻഡി ബേൺഹാം 55 ശതമാനം വോട്ട് നേടി വൻ ഭൂരിപക്ഷത്തോടെ ഈ സീറ്റിൽ വിജയിച്ചിരുന്നു.
















