Categories: Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വടകര: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം . വടകര സിഐ എവി ദിനേശനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്‍ സര്‍ക്കിളിലേക്കാണ് മാറ്റം. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.എന്നാല്‍ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്ഥലം മാറ്റം എന്നാണ് ഔദ്യോഗിക വിശദീകരണം

.അതേസമയം മൂന്ന് അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് അന്വേഷണസംഘം. അധ്യാപികയായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസിന് ലഹരി ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു.

ലഹരിക്കടത്തിനും സാമ്പത്തിക ഇടപാടുകൾക്കും അധ്യാപികമാർ വിദ്യാർഥികളെ മറയാക്കിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് കീർത്തന.15 ലക്ഷം രൂപയോളം വിവിധ സ്ഥലങ്ങളിലുളള എംഡിഎംഎ വില്പന സംഘങ്ങളുമായി ബാങ്ക് ഇടപാടിലൂടെ കീർത്തന നടത്തിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഇടപാട് നടത്തിയത്. ഇടപാടിലൂടെ ലഭിക്കുന്ന പണത്തിൽ നിന്നും ഒരു ഭാ​ഗം എടുത്ത് കീർത്തന നേരത്തെ കേസിൽ അറസ്റ്റിലായ ജിജിൻ കുര്യാകോസിന് കൈമാറുന്നതായിരുന്നു രീതി.

അക്കൗണ്ടിൽ ലഭിക്കുന്ന തുക വളരെ വേഗത്തിലായിരുന്നു കൈമാറുക. ഇക്കഴിഞ്ഞ മെയ് 20 ന് മണിയൂർ തുറശ്ശേരി കടവ് സ്വദേശിയായ തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ 13.56 ഗ്രാം എം ഡി എംഎ യുമായി പയ്യോളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിജിൽ കുര്യാക്കോസിനാണ് എംഡി എംഎ ഇടപാടിന് പണം അയച്ചു നൽകിയതെന്ന് പോലീസ് കണ്ടെത്തുകയുണ്ടായിരുന്നു.

 

Recent Posts