കോഴിക്കോട് പേരാമ്പ്രയില്‍ ലഹരി ഇടപാടില്‍ ഉള്‍പ്പെട്ട രണ്ട് അദ്ധ്യാപികമാര്‍ പിടിയിലായത് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബിആര്‍സിക്കു കീഴിലെ താല്‍ക്കാലിക കായിക അദ്ധ്യാപികമാരാണ് എംഡിഎംഎ എന്ന മാരക ലഹരി വസ്തു വില്‍ക്കുന്ന ശൃംഖലയിലെ കണ്ണികളായത്. സമഗ്ര ശിക്ഷാ അഭിയാന്‍ സംസ്ഥാന കോര്‍ഡിനേറ്ററുടെ ഉത്തരവ് പ്രകാരം ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വടകര പൊലീസ് റിസ്വാന്‍ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ ഒരാള്‍ അക്കൗണ്ട് വഴി പണം സ്വീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി കണ്ടെത്തിയത്. അതിവിദഗ്ധമായാണ് ഈ അദ്ധ്യാപികമാര്‍ മയക്കുമരുന്ന് വിറ്റിരുന്നത്.
അദ്ധ്യാപികമാരെന്ന സല്‍പ്പേര് ഇവര്‍ ഇതിന് മറയാക്കി. 2000 രൂപ വീതം അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയാല്‍, ലഹരി ഒളിപ്പിച്ചുവച്ച ലൊക്കേഷന്‍ പണമയച്ചയാള്‍ക്ക് ഇവര്‍ കൈമാറും. ഇവിടെ എത്തുന്നവര്‍ക്ക് സംഘത്തിലെ മറ്റൊരാളാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം വന്‍ തുകയാകുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു രീതി.
എന്നാല്‍ അടുത്തിടെ അധ്യാപികമാരില്‍ ഒരാള്‍ വിലകൂടിയ ആഡംബര കാര്‍ വാങ്ങിയത് ആളുകളില്‍ സംശയം ജനിപ്പിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരന്റെ വാഹനമാണെന്നായിരുന്നു ഇവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. ഓപ്പറേഷന്‍ തൂഫാനിലൂടെ നടന്ന അന്വേഷണമാണ് അദ്ധ്യാപികമാരില്‍ എത്തിയത്.
അദ്ധ്യാപകര്‍ക്ക് പരിശീലനവും ശില്‍പ്പശാലയും സംഘടിപ്പിക്കുകയും, വിദ്യാലയങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അദ്ധ്യാപികമാരെതന്നെയാണ് ലഹരിമാഫിയ ഇടനിലക്കാരാക്കി മാറ്റിയതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലഹരി ഉപയോഗിക്കുന്നവരുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും വന്‍കിട ഇടപാടുകാരുമായി പിടിയിലായ അദ്ധ്യാപികമാരില്‍ ഒരാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരി ഇടപാടില്‍ അദ്ധ്യാപകനായ ഒരാള്‍ക്കും പങ്കുണ്ടെന്ന് പറയപ്പെടുന്നു. അദ്ധ്യാപികമാര്‍ക്ക് പണം അയച്ചുകൊടുത്തവരെയും എംഡിഎംഎ കൈമാറുന്ന മറ്റുള്ളവരെയും കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. പേരാമ്പ്രയിലേത് ഒറ്റപ്പെട്ട സംഭവമാകാനും സാധ്യതയില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യബോധം പകര്‍ന്നു നല്‍കി ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ബാധ്യസ്ഥരായവരാണ് അദ്ധ്യാപകര്‍. നന്മയുടെ പ്രതീകങ്ങളായാണ് സമൂഹം ഇവരെ കാണുന്നത്. ഇങ്ങനെയുള്ളവര്‍ ലഹരി ഇടപാടുകള്‍ പോലുള്ള അസന്മാര്‍ഗിക പ്രവര്‍ത്തികള്‍ ചെയ്യുന്നത് സമൂഹത്തെ കബളിപ്പിക്കുന്നതിനും വഞ്ചിക്കുന്നതിനും തുല്യമാണ്. വേലി തന്നെ വിളവ് തിന്നുന്ന ഇത്തരം സാഹചര്യം ഒഴിവാക്കിയേ തീരൂ. സ്‌കൂളുകളുടെയും കോളജുകളുടെയും പരിസരങ്ങളില്‍ പലതരത്തിലുള്ള ലഹരി വില്പനകള്‍ സജീവമാണെന്ന വാര്‍ത്തകള്‍ വളരെക്കാലമായുണ്ട്. ഒരു കോളജിന്റെ വനിതാ പ്രിന്‍സിപ്പാള്‍ തന്നെ ഇക്കാര്യം ധാര്‍മിക രോഷത്തോടെ വിളിച്ചുപറയുകയുണ്ടായി. വിദ്യാര്‍ത്ഥികളെ വിപ്ലവകാരികളാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടന ഈ അധ്യാപികയെ വിമര്‍ശിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. വിപ്ലവം ലഹരി ഉപയോഗത്തിലൂടെ എന്നു വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട വ്യക്തികളാണ് പിടിയിലാകുന്നതെങ്കിലും ഇവര്‍ ഒറ്റയ്‌ക്കല്ല. ഇവര്‍ക്ക് സംഘടനാപരവും രാഷ്‌ട്രീയവുമായ പിന്‍ബലം ലഭിക്കുന്നു. ലഹരി വസ്തുക്കളുമായി പിടിയിലാവുന്നവര്‍ പോലും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. ലഹരിക്കടത്ത് നടത്തുന്നവരുടെ പേരു വിവരങ്ങള്‍ വിളിച്ചു പറയുമ്പോള്‍ മതത്തിന്റെ പേരില്‍ ബഹളം ഉണ്ടാക്കുന്നവരെയും കാണാം. കേരളത്തിലെ ഉന്നത രാഷ്‌ട്രീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ പോലും ലഹരി കേസില്‍ പ്രതികളായിട്ടുണ്ടല്ലോ. അന്തര്‍സംസ്ഥാന ശൃംഖലയുമായി ബന്ധമുള്ള ഇവര്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്. പേരാമ്പ്രയില്‍ ലഹരി ഇടപാടിന് പിടിയിലായ അദ്ധ്യാപികമാര്‍ ഇടത് സംഘടനാബന്ധം ഉള്ളവരാണെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഇവരെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ടാവും. ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു എന്ന തിരിച്ചറിവിലേക്ക് ജനങ്ങള്‍ മാറേണ്ടിയിരിക്കുന്നു.















