ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് രണ്ട് പേർ മരിച്ചതായി യുഎസ് ജിയോളജിക്കൽ സർവേയും ഇന്തോനേഷ്യൻ അധികൃതരും അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
ഒരു പുരുഷനും ഒരു സ്‌ത്രീയുമാണ് മരിച്ചതെന്ന് ദുരന്ത ഏജൻസി വക്താവ് ബെർട്ടൺ സുവാർ പെലിറ്റ പഞ്ചൈതൻ പറഞ്ഞു. നിരവധിപേർ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. നിരവധി തുടർ ചലനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഫ്‌ളോറസ് ദ്വീപിന്റെ വടക്കൻ തീരത്ത് എൻഡെയിൽ നിന്ന് ഏകദേശം 68 കിലോമീറ്റർ (42 മൈൽ) വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രദേശത്ത് ശക്തമായ തുടർചലനങ്ങൾ ഉണ്ടായി. അതിൽ ഒരെണ്ണം 6.1 തീവ്രതയുള്ളതായിരുന്നു. കിഴക്കൻ നുസ ടെങ്കാര, തെക്കൻ സുലവേസി, പടിഞ്ഞാറൻ നുസ ടെങ്കാര എന്നീ പ്രവിശ്യകളിലാണ് ഭൂകമ്പം കാരണമുള്ള സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 0.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ (1.6 മുതൽ 9.8 അടി വരെ) ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.















