ബെംഗളൂരു: കനകം മൂലം ദുഖം, കാമിനി മൂലം ദുഖം എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു കന്നഡയില്‍ ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന ദര്‍ശന്‍ എന്ന നടന്റെ പതനം. ദര്‍ശന്റെ ജീവിതത്തില്‍ കനകമായിരുന്നില്ല, കാമിനിയായിരുന്നു പതനത്തിലേക്കുള്ള വഴി ഒരുക്കിയത്.
രേണുകാ സ്വാമി എന്നയാളെ തട്ടിക്കൊണ്ടുപോവുകയും അതിക്രൂരമായി കൊലചെയ്യുകയും ചെയ്തതിന് 2024 ജൂണില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ കന്നഡ നടൻ ദർശൻ തൂഗുദീപ കന്നടയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. അന്ന് ഡി സ്റ്റാര്‍ എന്നായിരുന്നു ദര്‍ശന്റെ വിളിപ്പേര്. ദര്‍ശന് കന്നഡയില്‍ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാളായിരുന്നു കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ സ്വദേശിയായ രേണുകാസ്വാമി.
വിവാഹിതനും ഒരു മകന്റെ അച്ഛനുമായ ദര്‍ശനെ പവിത്ര ഗൗഡ എന്ന നടി സ്നേഹിക്കുന്നതിന് രേണുകാസ്വാമി എതിരായിരുന്നു. തങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന ദര്‍ശന്‍ എന്ന നടനെ പവിത്ര ഗൗഡ നശിപ്പിക്കുമെന്ന് കരുതിയാണ് രേണുകാസ്വാമി പവിത്ര ഗൗഡയുടെ ഇന്‍സ്റ്റഗ്രാമിലേക്ക് ചീത്തവിളിക്കുന്ന ചില സന്ദേശങ്ങള്‍ അയച്ചത്. ഇതിനൊപ്പം ചില അശ്ലീലസന്ദേശങ്ങളും അയച്ചു. ഇത് പവിത്ര ഗൗഡയെ വേദനിപ്പിച്ചു. കാമുകിയുടെ കണ്ണീരിന് കാരണക്കാരനായ രേണുകാസ്വാമിയെ ഏത് വിധേനെയും ഒരു പാഠം പഠിപ്പിക്കണമെന്ന് ദര്‍ശന്‍ തീരുമാനിച്ചു. അങ്ങിനെ ദര്‍ശന്റെ ബെംഗളൂരുവിലെ കാമാക്ഷിപാളയിലെ പട്ടണഗരെയിലുള്ള ഒരു ഷെഡ്ഡിലേക്ക് ഗുണ്ടകള്‍ രേണുകാസ്വാമിയെ പിടിച്ചുകെട്ടി എത്തിക്കുകയായിരുന്നു. അവിടേക്ക് ദര്‍ശനും പവിത്ര ഗൗഡയും എത്തി. അവിടെവെച്ചാണ് രേണുകാസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗിലെ ഒരു ഫാര്‍മസി കടയില്‍ ജോലിക്കാരനായിരുന്നു രേണുകാസ്വാമി. കൊല ചെയ്യാന്‍ സഹായിച്ച നാല് വാടകക്കൊലയാളികള്‍ക്ക് ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം. 20 ലക്ഷം രൂപ ദര്‍ശന്‍ നല്‍കി. പിന്നീട് രേണുകാസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദര്‍ശനെയും പവിത്ര ഗൗഡയെയും നാല് കൊലയാളികളേയും കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും ഇപ്പോള്‍ ജയിലിലാണ്.
ഇതിനിടെ കൊലയാളിസംഘത്തിലെ പ്രധാനിയായ പ്രദൂഷ് എന്നയാള്‍ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താമെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെ ദര്‍ശന് കൊലപാതകത്തിലൂള്ള ബന്ധം വെളിപ്പെട്ടിരിക്കുകയാണ്. രേണുകാസ്വാമിയുടെ സ്വകാര്യഭാഗങ്ങളില്‍ ദര്‍ശന്‍ തൊഴിച്ചതാണ് മരണകാരണമെന്നാണ് പ്രദൂഷിന്റെ വെളിപ്പെടുത്തല്‍.
ദര്‍ശന്‍ രേണുകാസ്വാമിയുടെ നെഞ്ചില്‍ കയറി നിന്നു, നൈലോണ്‍ കയര്‍ കൊണ്ട് അടിച്ചു
പ്രദൂഷ് റാവു പറഞ്ഞത് ദർശൻ രേണുകസ്വാമിയെ നൈലോണ്‍ കയർ ഉപയോഗിച്ച് മർദിക്കുകയും കഴുത്തിലും നെഞ്ചിലും ചവിട്ടുകയും പിന്നീട് ഇരുകാലുകളും നെഞ്ചില്‍ വച്ച് നില്‍ക്കുകയും ചെയ്തു എന്നാണ്.പവിത്ര ഗൗഡയോട് ചെരുപ്പ് ഉപയോഗിച്ച് രേണുകസ്വാമിയെ അടിക്കാൻ ദർശൻ ആവശ്യപ്പെട്ടതായും തുടർന്ന് മറ്റുള്ളവർ വടികൊണ്ട് മർദിച്ചതായും പ്രദൂഷ് റാവു ഹർജിയില്‍ പറയുന്നു. ആക്രമണം തുടർന്നാല്‍ രേണുകസ്വാമി മരിക്കുമെന്ന് താൻ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മർദനം നിർത്തിയില്ലെന്നും പിന്നീട് ദർശന്റെ ഡ്രൈവർ ലക്ഷ്മണ്‍ ഇയാള്‍ മരിച്ചതായി അറിയിച്ചെന്നും പ്രദൂഷ് റാവു ആരോപിക്കുന്നു.
ദർശന്റെ വീട്ടിലെത്തി മരണവാര്‍ത്ത അറിയിച്ചപ്പോള്‍, സഹകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നടൻ ഭീഷണിപ്പെടുത്തിയതായാണ് പ്രദൂഷ് റാവു നല്‍കിയ ഹർജിയിലെ ആരോപണം. തുടർന്ന് സാമ്പത്തിക തർക്കത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജ കൊലപാതകകഥ തയ്യാറാക്കുകയും കുറ്റം ഏറ്റെടുക്കാൻ ചിലരെ കണ്ടെത്തുകയും ചെയ്തതായി റാവു പറയുന്നു. ഇതിനായി 15 ലക്ഷം രൂപ രണ്ടുപേർക്ക് നല്‍കിയതായും അദ്ദേഹം ആരോപിച്ചു.
തുടർന്ന് രേണുകസ്വാമിയുടെ മൃതദേഹം ഒരു വെള്ള സ്കോർപിയോ വാഹനത്തില്‍ മാറ്റി ഉപേക്ഷിക്കാൻ സ്ഥലം അന്വേഷിച്ചതായും ഒടുവില്‍ ഒരു ഓടയ്‌ക്ക് സമീപം മൃതദേഹം ഉപേക്ഷിച്ചതായും റാവു പറയുന്നു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ചിലർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നും താനും മറ്റ് ചിലരും പിന്നീട് പൊലീസിന്റെ പിടിയിലായെന്നും അദ്ദേഹം അവകാശപ്പെട്ടു. മാപ്പുസാക്ഷിയായ പ്രദൂഷ് റാവുവിന്റെ വെളിപ്പെടുത്തലുകളില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന കാര്യം പൊലീസ് പരിശോധിക്കും.
















