Kerala

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: മുൻ ദേശീയ ഫുട്‌ബോൾ താരം മലപ്പുറം അരീക്കോട് സ്വദേശി അസീം കൊറളിയാടൻ (41) വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളം കസ്റ്റംസ് ഓഫീസറായ അസീം ബുധനാഴ്ച രാത്രി 9.30 ന് കോയമ്പത്തൂർ വിമാനത്താവളത്തിനുസമീപം ഉണ്ടായ വാഹനാപകടത്തിലാണ് ​മരിച്ചത്.

സിങ്കാനല്ലൂരിലെ വീട്ടിൽനിന്ന് വിമാനത്താവളത്തിലേക്ക് ജോലിക്കുപോകുമ്പോൾ അസീം സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ ലോറിയിടിച്ചായിരുന്നു അപകടം. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മഹാരാഷ്‌ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വേണ്ടി സന്തോഷ്‌ ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്. എംഇഎസ് മമ്പാട് ഫുട്ബോൾ ടീം അംഗമായിരുന്നു.

ഇഎസ്ഐ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ അരീക്കോട്ടേക്ക് എത്തിച്ചു. പുത്തലത്തെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഊർങ്ങാട്ടിരി മൈത്ര ജുമാമസ്ജിദ് കബർസ്താനിൽ കബറടക്കി. മൈതാനത്തെ വേഗതയേറിയ കളിശൈലി കൊണ്ട് ആരാധകരുടെ ശ്രദ്ധനേടിയ അ‌സീമിന്റെ വിയോഗത്തിൽ ഫുട്ബോൾ രംഗത്തെ വിവിധ ക്ലബ്ബുകളും വ്യക്തിത്വങ്ങളും ആരാഞ്ജലി അ‌ർപ്പിച്ചു.