World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും താലിബാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത വിലക്ക് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് യുനെസ്‌കോയുടെ മുന്നറിയിപ്പ്. ഉന്നതവിദ്യാഭ്യാസം വിലക്കിയതോടെ രാജ്യത്ത് യോഗ്യതയുള്ള അദ്ധ്യാപികമാരുടെ വലിയ ക്ഷാമമാണ് വരുംവര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്.

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 24 ലക്ഷം പെണ്‍കുട്ടികള്‍ക്കാണ് താലിബാന്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ചത്. ഇതിനുപുറമെ 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും ലഭിക്കുന്നില്ല. 2022 മുതല്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പൂര്‍ണമായും വിലക്കിയതിലൂടെ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യത്തുണ്ടായ എല്ലാ പുരോഗതിയും നിലവിലുള്ള ഭരണകൂടം ഇല്ലാതാക്കി. ആണ്‍കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാനില്‍ 11000 ത്തിലധികം അദ്ധ്യാപികമാരുടെ കുറവുണ്ടാകുമെന്നാണ് യുനെസ്‌കോയുടെ കണക്കുകൂട്ടല്‍.

പല വിദ്യാലയങ്ങളിലും കുടിവെള്ളമോ ശൗചാലയങ്ങളോ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. പത്ത് വയസ് പ്രായമുള്ള 90 ശതമാനം കുട്ടികള്‍ക്കും ഒരു ചെറിയ വാചകം പോലും വായിക്കാന്‍ കഴിയാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്. അഫ്ഗാനിലെ ഈ വിദ്യാഭ്യാസ തകര്‍ച്ചയും സ്ത്രീകളോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഭാരതം ഉള്‍പ്പെടെയുള്ള ലോകരാഷ്‌ട്രങ്ങള്‍ വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പഠനവിലക്ക് ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഈ വിലക്ക് തുടരുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെയും ഭാവി തലമുറയെയും എന്നെന്നേക്കുമായി നശിപ്പിക്കുമെന്ന് യുനെസ്‌കോ വ്യക്തമാക്കി.