കാബൂൾ: അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി ഒന്നിനുപുറകെ ഒന്നായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതോടെ ജമ്മുവിലും പ്രകമ്പനങ്ങൾ. അഫ്‌ഗാനിസ്ഥാനിൽ 5.6 തീവ്രതയിൽ ആദ്യ ഭൂകമ്പമുണ്ടായത്. പിന്നാലെ 4.8 തീവ്രതയിൽ രണ്ടാമത്തെ ഭൂകമ്പമുണ്ടായി. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഇതിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 8:26 ഓടെയാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
170 കിലോമീറ്റർ ചുറ്റളവിലാണ് ഇരുഭൂകമ്പവുമുണ്ടായത്. പ്രകമ്പനങ്ങൾ ജമ്മു കാശ്‌മീർ ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. എന്നാലിവിടെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിക്കടുത്തുള്ള ഭൂകമ്പപരമായി സജീവമായ ഒരു മേഖലയിലാണ് കശ്മീർ മേഖലയും അയൽ പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്.
ഭൂചലനമുണ്ടായാൽ, കെട്ടിടങ്ങളിൽ നിന്ന് അകലെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറാനും, ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും, വീടിനുള്ളിൽ ആണെങ്കിൽ ഉറപ്പുള്ള ഫർണിച്ചറുകൾക്കടിയിൽ ഒളിക്കാനും പൗരന്മാരോട് നിർദേശം നൽകിയിട്ടുണ്ട്.















