India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജീവിതത്തില്‍ കുറുക്കുവഴികള്‍ ഒഴിവാക്കണമെന്നും ആത്മകഥകള്‍ വായിക്കണമെന്നും യുവതലമുറയോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളെ പതറാതെ, രാജ്യത്തെ സ്വാശ്രയത്വത്തിലേക്കും വികസനത്തിലേക്കും നയിക്കേണ്ട യുവതലമുറയ്‌ക്ക് ഇത്തരം ആത്മകഥകള്‍ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ ‘ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്‌ട്രപതി എന്ന നിലയില്‍ രാംനാഥ് കോവിന്ദിന്റെ മാര്‍ഗനിര്‍ദേശം തനിക്ക് വലിയ കരുത്ത് പകര്‍ന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാംനാഥ് കോവിന്ദിന്റെ ആത്മകഥ, അദ്ദേഹത്തിന്റെ ജീവിതം, വ്യക്തിത്വം, സംഭാവനകള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുക മാത്രമല്ല, ഭാരത ജനാധിപത്യത്തിനും സമൂഹത്തിനും ഒരു പൈതൃകമായി വര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയില്‍ നിന്ന് വിരമിച്ചശേഷവും, രാംനാഥ് കോവിന്ദ് സജീവമായ ഇടപെടല്‍ തുടരുന്നു. ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാംനാഥ് കോവിന്ദിന്റെ ജീവിതയാത്രയെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ നിന്ന് അറിയാനും മനസിലാക്കാനും പ്രധാനമന്ത്രി യുവതലമുറയോട് അഭ്യര്‍ത്ഥിച്ചു. യുവാക്കള്‍ അവര്‍ ആരാധിക്കുന്ന മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവത്തെപ്പറ്റി ആത്മകഥയില്‍ നിന്ന് വായിച്ചറിയാം. മഹാത്മാഗാന്ധി, ഡോ. ബി.ആര്‍. അംബേദ്കര്‍, ജ്യോതിബാ ഫൂലെ, സാവിത്രിഭായ് ഫൂലെ തുടങ്ങിയ മഹാന്മാര്‍ ഭാരതത്തെ പുനര്‍നിര്‍മിക്കാന്‍ സ്വപ്നം കണ്ടിരുന്നു. രാംനാഥ് കോവിന്ദിനെപ്പോലുള്ളവര്‍ അവരുടെ കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും സ്വന്തം ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ സ്വപ്നങ്ങളും ദര്‍ശനങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും മോദി പറഞ്ഞു. രാംനാഥ് കോവിന്ദിന്റെ അമ്മയെ കുറിച്ച് പരാമര്‍ശിക്കവെ തന്റെ അമ്മയെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

രാഷ്‌ട്രീയം അധികാരം നേടാനുള്ള ഒരു മാര്‍ഗം മാത്രമല്ല, മറിച്ച് രാഷ്‌ട്രത്തെ സേവിക്കാനുള്ള ഒരു ഉപകരണമാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വിദ്യാഭ്യാസം എണ്ണമറ്റ സാധ്യതകളിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ജീവിതത്തില്‍ പുതിയ ദിശകളും എണ്ണമറ്റ അവസരങ്ങളും നല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.