
ന്യൂദൽഹി: പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയേക്കാൾ ‘മോശമായ നേതാവാണ് രാഹുൽ ഗാന്ധി’യെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പ്രസ്താവിച്ചു. ഝാർഖണ്ഡിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിലെ കോൺഗ്രസ്സിന്റെ സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു ഈ വിമർശനം. ഝാർഖണ്ഡ് സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, പാർട്ടി ജോർജ്ജ് സോറോസിന്റെ അജണ്ടയ്‌ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
ജിന്നയുടെ രണ്ടാം ജന്മം രാഹുൽ ഗാന്ധിയുടെ രൂപത്തിലാണ് സംഭവിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെക്കുറിച്ച് ബിജെപി എംപി ദുബെ ചോദിച്ചു, ‘എന്തുകൊണ്ടാണ് അവർ സിബിഐ അന്വേഷണത്തിന് തയാറാകാത്തത്? പ്രധാന പ്രതിയായ ധർമ്മേന്ദ്രയെ ഝാർഖണ്ഡ് സർക്കാരിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ വെച്ചാണ് പിടികൂടിയത്. അന്വേഷണം നടത്തിയാൽ അതിൽ ഹേമന്ത് സോറനും ഉൾപ്പെടുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് എല്ലാം സംഭവിക്കുന്നത്. അവർ (കോൺഗ്രസ്) ഝാർഖണ്ഡ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് കാണിക്കുകയും വേണം. അല്ലെങ്കിൽ, അവർ സോറോസിന്റെ അജണ്ടയിൽ പ്രവർത്തിക്കുന്നതുപോലെ കാണപ്പെടും; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം എവിടെയാണെങ്കിലും അവിടെ രാഹുൽ ഗാന്ധിയെ കാണാം. അദ്ദേഹം ജിന്നയേക്കാൾ മോശമായ നേതാവാണ്,’ ദുബെ പറഞ്ഞു.