Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

Published by
ഡോ. സുകുമാര്‍ കാനഡ

റ്റുള്ളവരെ യുദ്ധത്തിനയക്കുന്നതിന്റെ നിഷ്ഫലത മനസ്സിലാക്കി രാവണന്‍ സ്വയം യുദ്ധം നയിക്കാന്‍ തീരുമാനിച്ചു. ആയിരം കുതിരകള്‍ വലിക്കുന്ന മനോഹരമായ സ്വര്‍ണരഥത്തില്‍ കയറിയ രാവണന്‍, പത്തു തലകളിലും കിരീടമണിഞ്ഞ്, ഇരുപത് കൈകളിലും ആയുധങ്ങളും പിടിച്ച്, നടന്നു നീങ്ങുന്ന ഒരു പര്‍വ്വതത്തെപ്പോലെ യുദ്ധക്കളത്തില്‍ കാണപ്പെട്ടു. നിരവധി രാക്ഷസ യോദ്ധാക്കളും രാവണനെ പിന്തുടര്‍ന്ന് യുദ്ധത്തിനിറങ്ങി.

യുദ്ധം ആരംഭിച്ചപ്പോള്‍, രാവണന്‍ വാനരന്മാരില്‍ ഭീതി വിതച്ചു. രാമന്‍ യുദ്ധത്തിന് തയ്യാറായി, ലക്ഷ്മണനോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു, രാവണന്റെ കയ്യില്‍ ദിവ്യായുധമായ ചന്ദ്രഹാസവും മായാവിദ്യ കൈവശമുള്ള സൈന്യവും ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ലക്ഷ്മണന്‍ രാമനില്‍ നിന്നും ആശീര്‍വാദം തേടി, തന്റെ ഏറ്റവും ദുഷ്‌കരമായ പോ
രിനായി തയ്യാറെടുത്തു.

ഹനുമാന്‍ ഭയമേതുമില്ലാതെ രാവണന്റെ രഥത്തിലേയ്‌ക്ക് ചാടിക്കയറി, വാനര ന്മാരുടെ കൈകള്‍കൊണ്ടാവും രാവണന്റെ അവസാനമെന്ന് പ്രഖ്യാപിച്ചു കൊണ്ട് രാവണന്റെ മേല്‍ കൈകൊണ്ട് ആഞ്ഞടിച്ചു. പെട്ടെന്ന് രാവണന്‍ ഒരു ദിവ്യമായ ശൂലം, ശക്തി, ലക്ഷ്മണനുനേര്‍ക്കെറിഞ്ഞപ്പോള്‍ ലക്ഷ്മണന്‍ ബോധം കെട്ടുവീണു. എന്നാല്‍ ഹനുമാന്‍ ലക്ഷ്മണനെ എളുപ്പത്തില്‍ എടുത്ത് രാമന്റെയടുത്തേയ്‌ക്ക് കൊണ്ടുപോയി.

പിന്നെ രാമനും രാവണനും തമ്മില്‍ യുദ്ധം ആരംഭിച്ചു. രാമന്‍ ഹനുമാന്റെ തോളില്‍ കയറി രാവണനെ നേരിട്ടു. രാമരാവണ യുദ്ധം സമുദ്രങ്ങളെ നടുക്കിയിളക്കി. രാവണന്‍ ഹനുമാനെ അടിച്ചുവീഴ്‌ത്തിയെങ്കിലും രാമന്റെ അമ്പ് രാവണനെ അബോധാവസ്ഥയിലാക്കി. രാമന്‍ രാവണരഥം നശിപ്പിച്ചശേഷം രാവണനോട് അന്ന് പോയി വിശ്രമിച്ച് അടുത്ത ദിവസം തിരികെ വന്ന് പോരിന്നിറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കുംഭകര്‍ണന്റെ ഉപദേശം


കുംഭകര്‍ണന്‍ ഉണര്‍ന്നപ്പോള്‍ വലിയ അളവില്‍ ഭക്ഷണവും രക്തവും കഴിച്ചശേഷം അയാള്‍ യുദ്ധത്തിനിറങ്ങാനുള്ള രാവണന്റെ അപേക്ഷ ശ്രദ്ധയോടെ കേട്ടു. രാമന്റെ സേനയെ നശിപ്പിക്കാന്‍ ജ്യേഷ്ഠന്‍ അനുജന്റെ സഹായം തേടിയപ്പോള്‍ കുംഭകര്‍ണ്ണന്‍ വളരെ ആഴത്തിലുള്ള തത്ത്വചിന്തയോടെ ജ്ഞാനികള്‍ക്കു ചേര്‍ന്ന ഒരു മറുപടി നല്‍കി. ബുദ്ധിമാനായ അനുജന്റെ ഉപദേശം, പ്രത്യേകിച്ച് സീതയെ തിരികെ നല്‍കാനുള്ള വിഭീഷണന്റെ നിര്‍ദ്ദേശം അവഗണിച്ചത് അനുചിതമായിപ്പോയി എന്നു രാവണനോട് തുറന്നു പറഞ്ഞു. മാത്രമല്ല, സീതയോടുള്ള രാവണന്റെ ആഗ്രഹം പോലുള്ള സുഖലോലുപത്വം നാശത്തിലേക്ക് നയിക്കുമെന്നും കുംഭകര്‍ണ്ണന്‍ പറഞ്ഞു. പക്ഷേ, കുംഭകര്‍ണ്ണന്റെ ഈ ധര്‍മ്മപ്രഭാഷണത്താല്‍ ക്രുദ്ധനായ രാവണന്‍ ‘വൃഥാവാക്കുകള്‍ പറയുന്നതിന്നു പകരം പ്രവര്‍ത്തിച്ചു കാണിക്കാന്‍’ അനുജനെ വെല്ലുവിളിച്ചു.
രാമന്റെ കൈകളാല്‍ മരിക്കുന്നത് ജനനമരണ ചക്രത്തില്‍ നിന്ന് മോചനം കിട്ടാനുള്ള മാര്‍ഗ്ഗമാകുമെന്നറിയുന്ന കുംഭകര്‍ണ്ണന്‍ രാവണന് വേണ്ടി യുദ്ധത്തിനിറങ്ങാമെന്ന് ഒടുവില്‍ സമ്മതിച്ചു.

കുംഭകര്‍ണ വധം
കുംഭകര്‍ണ്ണന്‍ യുദ്ധക്കളത്തില്‍ ചാടിവന്ന് ചലിക്കുന്നൊരു പര്‍വ്വതം പോലെ ഭീമാകാരനായി നിറഞ്ഞുനിന്നു. അയാള്‍ യുദ്ധക്കളത്തില്‍ ഭീകരമായ നാശം വിതച്ചു. തൊഴിച്ചകറ്റി അവന്‍ സുഗ്രീവനെ പരാജയപ്പെടുത്തി. തന്റെ മൂക്കിനുള്ളിലൂടെയും ചെവികളിലൂടെയും ഓടി രക്ഷപ്പെട്ട യോദ്ധാക്കളെ നിഷ്പ്രയാസം പിടികൂടി വിഴുങ്ങി. ലക്ഷ്മണന്റെ അമ്പുകള്‍ക്കുപോലും കുംഭകര്‍ണ്ണനെ തടയാന്‍ കഴിഞ്ഞില്ല. അവസാനം രാമന്‍ നേരിട്ട് ഇടപെട്ട്, കുംഭകര്‍ണ്ണന്റെ വലത് കൈയും ആയുധവും വെട്ടിക്കളഞ്ഞു. പക്ഷേ ആ വീരരാക്ഷസന്‍ ഇടത് കൈകൊണ്ട് ശക്തിയായി പൊരുതിനിന്നു. അവന്‍ ഒരു പര്‍വ്വതം എടുത്തെറിയാന്‍ തുടങ്ങവേ രാമന്‍ ഇന്ദ്രാസ്ത്രംകൊണ്ട് അതിനെ പ്രതിരോധിച്ചു. അപ്പോള്‍ രാമന്‍ അവന്റെ കാലുകള്‍ മുറിച്ചു, വായില്‍ നിരവധി അമ്പുകള്‍ ഒരേസമയം എയ്ത് അവസാനം തലയും മുറിച്ചു വീഴ്‌ത്തി. കുംഭകര്‍ണ്ണന്റെ തല ലങ്കയുടെ വാതില്‍ക്കല്‍ ചെന്നു വീണു. ഭീമാകാരമായ ദേഹം സമുദ്രത്തിലും ചെന്നു പതിച്ചു.

 

Recent Posts