തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എല്‍പിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചെങ്കിലും ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎല്‍എ പറഞ്ഞു.
സമരപ്പന്തലിലെത്തി വളർമതി ടീച്ചർക്ക് നാരങ്ങാനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തിന് സമാനമായി, ശക്തമായ ജനപിന്തുണയോടെയാണ് എല്‍പിഎസ്ടി ഉദ്യോഗാർത്ഥികളും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. അന്ന് ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ നൽകിയവർ ഇന്ന് അധികാരത്തിലിരിക്കുമ്പോൾ, സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താൻ പോലും തയ്യാറാകാതിരുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ്.
ബിജെപിയും യുവമോർച്ചയും സമരത്തിന്റെ തുടക്കം മുതൽ ഉദ്യോഗാർത്ഥികൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഉൾപ്പെടെ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. സമരത്തിന് ജനപിന്തുണ വർധിക്കുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണ് ഒടുവിൽ ചർച്ചയ്‌ക്ക് തയ്യാറായത്.
എന്നാൽ 45 ദിവസത്തെ സമയം ആവശ്യപ്പെട്ട് തീരുമാനം നീട്ടിവയ്‌ക്കുകയാണ് സർക്കാർ ചെയ്തത്. ഒരു ദിവസം കൊണ്ട് എടുക്കാൻ കഴിയുന്ന തീരുമാനം 45 ദിവസത്തേക്ക് നീട്ടുന്നത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. 24 മണിക്കൂറിനകം എടുക്കാവുന്ന തീരുമാനം 45 ദിവസത്തേക്ക് നീട്ടരുത്.
കഴിഞ്ഞ പത്ത് വർഷമായി പിഎസ്‌സി റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളിലും ക്രമക്കേടുകളിലും സമഗ്രമായ സിബിഐ അന്വേഷണം വേണമെന്നതാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.
എല്‍ഡിഎഫും മാറിമാറി അധികാരത്തിലെത്തിയിട്ടും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെയും ഉദ്യോഗാർത്ഥികളെയും സംരക്ഷിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. എല്‍ഡിഎഫ്-യുഡിഎഫ് രണ്ടല്ല, ഒന്നാണ്. ഈ അപകടരാഷ്‌ട്രീയം അവസാനിച്ചേ മതിയാകൂ.
ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വ്യക്തമായ ഉറപ്പ് നൽകാതെ, 45 ദിവസത്തിനകം പഠിച്ച് മറുപടി നൽകാമെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാകില്ല. നിരാഹാര സമരം അവസാനിപ്പിച്ചത് സർക്കാരിന്റെ ഉറപ്പിൽ വിശ്വസിച്ചല്ല; സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്.
സർക്കാർ അടിയന്തരമായി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച് വ്യക്തമായ തീരുമാനവും സമയബന്ധിതമായ പരിഹാരവും പ്രഖ്യാപിക്കണം. അല്ലാത്തപക്ഷം ഉദ്യോഗാർത്ഥികൾക്കൊപ്പം കൂടുതൽ ശക്തമായ ജനകീയ സമരങ്ങൾക്ക് ബിജെപി നേതൃത്വം നൽകും.
അവകാശങ്ങൾക്കായുള്ള ഉദ്യോഗാർത്ഥികളുടെ പോരാട്ടത്തിൽ ബിജെപി എന്നും അവർക്കൊപ്പമുണ്ടാകും.
നിരാഹാര സമരം അവസാനിപ്പിക്കുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ മനു പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
















