കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും കുടുംബത്തിനുമെതിരായ വധഭീഷണി കത്തിൽ അന്വേഷണം ആരംഭിച്ചു. ആറുമാസമായി തനിക്കും ഭാര്യയ്‌ക്കുമെതിരെ വധഭീഷണി കത്തുകൾ ലഭിച്ചുവരികയാണെന്ന ഗാംഗുലിയുടെ പരാതിയിലാണ് നടപടി. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ഭീഷണി കത്തുകളുടെ ഉറവിടവും അത് അയച്ച വ്യക്തിയുടെ ഉദ്ദേശവും പോലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ, വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിൽ നിന്നുള്ള ഒരാളാണ് കൊറിയർ സർവീസ് വഴി ഈ കത്തുകൾ അയച്ചതെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വധഭീഷണി കത്തുകൾ ആദ്യ ഘട്ടത്തിൽ ഗൗരവമായി എടുത്തിരുന്നില്ല. തിങ്കളാഴ്ച ഓഫീസിലേക്ക് രണ്ട് ഭീഷണി കത്തുകൾ കൂടി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ദക്ഷിണ കൊൽക്കത്തയിലെ താക്കൂർപുകുർ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നൽകിയത്. ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും കുടുംബത്തിൽ ഉള്ളവരെയും സുഹൃത്തുകളെയും ഉപദ്രവിക്കുമെന്നുമായിരുന്നു ഭീഷണി.
കത്തുകൾ അയക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഒരു മൊബൈൽ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടാതെ, ബന്ധപ്പെട്ട കൊറിയർ ഏജൻസിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എല്ലാ കത്തുകളും അയച്ചത് ഒരേ വ്യക്തി തന്നെയാണോ എന്നും ഇതിന് പിന്നിലെ യഥാർഥ ലക്ഷ്യം എന്താണെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
















