ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും നിയമനിര്‍മ്മാണം നടത്താനുമുള്ള പരമോന്നത വേദിയാണ് പാര്‍ലമെന്റ്. എന്നാല്‍, ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് പകരം തുടര്‍ച്ചയായ ബഹളങ്ങള്‍, നമ്മുടെ പാര്‍ലമെന്റില്‍ നിത്യസംഭവമാവുന്നു. ശക്തമായ ജനാധിപത്യത്തിന് വേണ്ടത് ക്രിയാത്മക വിമര്‍ശനമാണ്. സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിക്കുമ്പോള്‍ത്തന്നെ, അതിനേക്കാള്‍ മികച്ച ബദല്‍ മുന്നോട്ടു വയ്‌ക്കാന്‍ പ്രതിപക്ഷത്തിന് കഴിയണം. അതല്ല ഇവിടെ നടക്കുന്നത്. ഭാരതം പോലുള്ള വികസ്വര രാഷ്‌ട്രങ്ങളുടെ പുരോഗതിയെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പല സംഘടനകളുമായും ഇവിടുത്തെ പ്രതിപക്ഷം കൈകോര്‍ക്കുന്നു എന്ന സംശയം ബലപ്പെടുന്നത് അതുകൊണ്ടാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ വിദേശ ഫണ്ട് ലഭിക്കുന്നുമുണ്ട്. ഈ ഭാരത വിരുദ്ധതയ്‌ക്ക് ഒരു സുപ്രധാന കാരണമുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞ ലോകത്തിന്റെ ശാക്തിക ചേരികളായ അമേരിക്കയും റഷ്യയും മറ്റും അപ്രസക്തമാവുകയും ഭാരതം അതിവേഗ പുരോഗതിയിലൂടെ മുന്നേറുകയുമാണ്. അമേരിക്കന്‍ ഡോളര്‍ പുലര്‍ത്തുന്ന ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ഭാരതമടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടു വന്നുകഴിഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്തും ആയുധരംഗത്തും വ്യാപാര വാണിജ്യ മേഖലകളിലും തനതായ പാത വെട്ടിത്തുറക്കാന്‍ ഭാരതത്തിന് സാധിച്ചു. ആയുധത്തിനായി മറ്റ് രാജ്യങ്ങളുടെ മുമ്പില്‍ കൈനീട്ടിയിരുന്ന ഭാരതമല്ല ഇന്ന്. അമേരിക്ക അടക്കം നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ന് ആയുധങ്ങളും സ്പെയര്‍ പാര്‍ട്‌സുകളും ഭാരതം കയറ്റുമതി ചെയ്യുന്നു. പ്രതിരോധ വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പണം തന്ന് ആയുധങ്ങളും സ്പെയര്‍ പാര്‍ട്‌സുകളും ഭാരതത്തില്‍ നിന്ന് വാങ്ങുന്നത് അമേരിക്കയാണ്.
ലോകത്ത് മറ്റു രാജ്യങ്ങളില്‍ ആകെയുള്ള ഇംഗ്ലീഷ് സാക്ഷരരുടെ ഒപ്പം ജനസംഖ്യയാണ് ഭാരതത്തില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണം. ലോകത്തെ ശാസ്ത്രജ്ഞരില്‍ 62% ഭാരതീയരാണ്. ലോകത്ത് കമ്പ്യൂട്ടര്‍ അറിയുന്നവരില്‍ 40% ഭാരതീയരാണ്. അടുത്ത 50 വര്‍ഷത്തേക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരേയൊരു രാജ്യം ഭാരതമാണ്. ഇതൊക്കെ അമേരിക്കയെ ഉറക്കത്തില്‍പ്പോലും അലോസരപ്പെടുത്തുന്നുണ്ട്.
ഈ അതിവേഗ പുരോഗതിയാണ് ഭാരതത്തിനെതിരെ തിരിയാന്‍ പാശ്ചാത്യ ശക്തികളെ പ്രേരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ എന്ന പേരില്‍ കോടിക്കണക്കിനു ഡോളറിന്റെ സാമ്പത്തിക സഹായം ഇവിടത്തെ മീഡിയകള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നല്‍കിയിരുന്നു എന്ന യുഎസ് സാമ്പത്തിക കാര്യക്ഷമതാ വകുപ്പിന്റെ (ഡോഡ്ജ്) വെളിപ്പെടുത്തല്‍ ഇതിനു തെളിവാണ്. അദാനി വിഷയത്തിലും പെഗാസസ് ആരോപണങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ യുഎസ്എഐഡിയില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്ന അന്വേഷണാത്മക മാധ്യമ ശൃംഖലയായ ഒസിസിആര്‍പിയും ജോര്‍ജ്ജ് സോറോസ് അടക്കമുള്ള അന്താരാഷ്‌ട്ര വ്യക്തിത്വങ്ങളുമാണെന്ന് പിന്നീട് തെളിഞ്ഞു. പണം വെളുപ്പിക്കല്‍, രാഷ്‌ട്രീയ അഴിമതികള്‍, നികുതി വെട്ടിപ്പ്, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ അന്വേഷിച്ച് ലോകശ്രദ്ധയില്‍ കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യം എന്നു പുറമെ പറയുമെങ്കിലും രാഷ്‌ട്രീയ അട്ടിമറികളാണ് ഇവരുടെ മുഖ്യ അജണ്ട. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരി കൃത്രിമത്വ ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു എന്ന നിലയില്‍ കുപ്രസിദ്ധരായ ഇവരുടെ കണ്ടെത്തലുകള്‍ വെറും തട്ടിപ്പു മാത്രമായിരുന്നു എന്നും വ്യക്തമായി. ഫോര്‍ഡ് ഫൗണ്ടേഷന്‍, ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് തുടങ്ങിയ സംഘടനകളില്‍ നിന്ന് ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ സംഘടന, വികസ്വര രാജ്യങ്ങളില്‍ രാഷ്‌ട്രീയ അട്ടിമറികള്‍ ലക്ഷ്യം വയ്‌ക്കുന്നത് പതിവാക്കിയിരിക്കുകയാണ്.
പാറ്റാപാര്‍ട്ടി എന്ന ട്രോജന്‍ കുതിര
ഭാരതത്തില്‍ പ്രതിപക്ഷം ആടി ഉലയുകയാണ്. ഭാരതവിരുദ്ധ ശക്തികളെ സംബന്ധിച്ച് ഇത് സഹിക്കാന്‍ കഴിയുന്നതിനപ്പുറം ആയിരുന്നു. ചിതറിപ്പോയ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിക്കാനും അവശേഷിക്കുന്ന ശക്തി കയ്യിലെടുത്ത് ബിജെപിക്കെതിരെ അണിനിരക്കുവാനുമുള്ള തന്ത്രം എന്ന നിലയിലാണ് ജെന്‍സി കലാപത്തെ വിദേശ ശക്തികള്‍ ഭാരതത്തിലേക്ക് കയറൂരിവിട്ടത്. രാജ്യ ചരിത്രത്തില്‍ പരീക്ഷാ തട്ടിപ്പിനെ ഫലപ്രദമായി നേരിടാന്‍ നിയമനിര്‍മാണം നടത്തുകയും കൃത്യ സമയത്ത് നടപടി എടുത്തു കുറ്റക്കാരെ അറസ്റ്റ് ചെയ്യിക്കുകയും കേസ് സിബിഐക്ക് വിടുകയും ചെയ്ത ഭരണകൂടമാണ് ബിജെപിയുടേത്. എത്രയോ ഇരട്ടി പരീക്ഷാ തട്ടിപ്പുകള്‍ നടക്കുന്ന ബിജെപി ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങളൊന്നും ഉയര്‍ത്താത്ത കോക്രോച്ച് ജനതാ പാര്‍ട്ടി, ബിജെപിയെ മാത്രം ലക്ഷ്യം വയ്‌ക്കുന്നത് എന്തിനെന്ന് വ്യക്തമല്ലേ ?
ആഗോള സാമ്പത്തിക രംഗത്തെ അജയ്യ ശക്തിയായി ഭാരതം കുതിക്കുമ്പോള്‍ അതിന് തടയിടുക എന്നുള്ള ഗൂഢലക്ഷ്യമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. അസ്വസ്ഥതകള്‍ പുകയുന്ന രാജ്യ തലസ്ഥാനത്തെ സൃഷ്ടിച്ചെടുത്ത് അതിനെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ആസൂത്രിത നീക്കമാണ് രാജ്യ വിരുദ്ധ ശക്തികളും പ്രതിപക്ഷവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടുത്തെ കോടതികളും തെരഞ്ഞെടുപ്പ് സംവിധാനവും എല്ലാം ഏകപക്ഷീയമാണ് എന്നും അവ ജനാധിപത്യത്തിന് എതിരാണ് എന്നുമുള്ള മോശം പ്രതിച്ഛായയാണ് വിദേശ സഹായത്തോടുകൂടി ഇവര്‍ സൃഷ്ടിക്കുന്നത്.
ഇവിടുത്തെ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും തിരിച്ചറിയാത്ത മാരക വിപത്താണ് ‘പൊളിറ്റിക്കല്‍ പോളിസി അല്‍ഗോരിതം പ്രോട്ടോക്കോള്‍’ എന്ന മാരകായുധം. ഒരുലക്ഷം ആറ്റം ബോംബുകള്‍ ഒന്നിച്ച് വര്‍ഷിക്കുന്നതിനേക്കാള്‍ മാരക ശേഷിയുള്ള ഇത് നടപ്പാക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചാണ്. ലോകത്തെ തിരഞ്ഞെടുക്കപ്പെടുന്ന ഏതൊരു പ്രദേശത്തും അവര്‍ ലക്ഷ്യം വയ്‌ക്കുന്ന പ്രായപരിധിയിലുള്ളവരെ കൃത്യമായി വേര്‍തിരിച്ച്, അവരിലേക്ക് ഭീതിജനകവും ക്ഷോഭജനകവുമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ആദ്യപടി. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ആണ് ഇതിനായി ഉപയോഗിക്കുന്ന മേമ്പൊടികള്‍. ഭാരതത്തിലെ യുവാക്കളെ പാറ്റകള്‍ എന്നു വിളിച്ചു സുപ്രീംകോടതി ആക്ഷേപിച്ചു എന്നത് ഇത്തരമൊരു കൃത്രിമ ചേരുവ മാത്രമായിരുന്നു.
പത്രങ്ങളോ പുസ്തകങ്ങളോ നിത്യേന വായിക്കാത്തവരും പൊതുസമൂഹവുമായി നേരിട്ട് ഇടപെടാത്തവരും ഏറെ നേരം ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ജീവിക്കുന്നവരുമായ പ്രത്യേക വിഭാഗത്തിനിടയിലേക്ക് ആസൂത്രിതമായി ഇത്തരം അര്‍ദ്ധസത്യങ്ങളെ ആശങ്കാജനകമായി പ്രചരിപ്പിക്കുന്നതില്‍ അമേരിക്ക ആസ്ഥാനമായുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെതിരെ അതേ പ്ലാറ്റ്ഫോമുകളിലൂടെ അതിശക്തമായി തിരിച്ചടി നല്‍കിയപ്പോള്‍ മോദിയുടെ പ്രസ്താവനയും വീഡിയോയും ആ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടിയാണ് അമേരിക്കന്‍ ഉടമസ്ഥതയിലുള്ള മെറ്റ എന്ന സോഷ്യല്‍ മീഡിയ കമ്പനി ചെയ്തത്. അതായത് ഭാരതവിരുദ്ധമായ ആശയങ്ങളും ആശങ്കകളും മാത്രമേ പ്രചരിക്കാവൂ എന്നും, ഭാരതത്തിന് അനുകൂലമായുള്ള ഒരു വാര്‍ത്തയും ജനങ്ങള്‍ അറിയരുത് എന്നും ഇത്തരം അമേരിക്കന്‍ വാര്‍ത്താവിതരണ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിര്‍ബന്ധമുണ്ട്.
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് (മെറ്റ), യൂട്യൂബ് (ഗൂഗിള്‍), എക്സ് (ട്വിറ്റര്‍), സ്നാപ്ചാറ്റ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എല്ലാം അമേരിക്കന്‍ ഉടമസ്ഥതയിലാണ്. സമ്പത്ത്, ആയുധം എന്നിവകൊണ്ടുള്ള ആധിപത്യത്തേക്കാളുപരി അമേരിക്ക ഇന്ന് ലോകത്തെ ഭയപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഈ സോഷ്യല്‍ മീഡിയ സംവിധാനത്തെ ആയുധമാക്കിയാണ്. ഭാരതം വിശാല ജനാധിപത്യ രാജ്യമായതുകൊണ്ട് സോഷ്യല്‍ മീഡിയയെ നിരോധിച്ചു മുന്നോട്ടുപോകാന്‍ ആവില്ലല്ലോ! അമേരിക്ക ഭാരതത്തിനെതിരെ അതിശക്തമായ സൈബര്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍, ചൈനയും നമുക്കെതിരെ വളരെ സൗമ്യമായ രീതിയില്‍ ഇത് ചെയ്യുന്നുണ്ട്. ഭാരതത്തേയും ചൈനയെയും വികസനത്തിന്റെ കാര്യത്തില്‍ താരതമ്യപ്പെടുത്തിക്കൊണ്ട് കൃത്രിമമായ പല എഐ വീഡിയോകളും ഭാരതത്തിലെ എല്ലാ ഭാഷകളിലും പ്രചരിക്കുന്നുണ്ട്. ഇതിനായി ചൈന വന്‍തോതില്‍ ഫണ്ട് ഒഴുക്കുന്നുമുണ്ട്. ആ വീഡിയോകളും ചിത്രങ്ങളും എഐ സൃഷ്ടിയാണ് എന്നറിയാതെ, നാം ചൈനയെക്കാള്‍ എത്രയോ പിറകിലുള്ള അപരിഷ്‌കൃത രാജ്യമാണെന്ന തോന്നല്‍ കുട്ടികളില്‍ ജനിപ്പിക്കുന്ന തരത്തിലാണ് ചൈനീസ് വീഡിയോകളുടെ പ്രചാരണം.
ചുവര്‍ ഉണ്ടെങ്കിലേ ചിത്രം എഴുതാനാവൂ. ഭാരതം ഉണ്ടെങ്കിലേ ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഉള്ളൂ. ഈ തിരിച്ചറിവ് ഇവിടത്തെ പ്രതിപക്ഷത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും വിദേശ ശക്തികള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇവിടുത്തെ പ്രതിപക്ഷവും ഉപയോഗിക്കുന്നതാണ് ഏറ്റവും അപകടകരം. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുകയും സമാധാനപരമായി ഭരണം നടത്തി എല്ലാ മേഖലകളിലും മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ തകര്‍ക്കാനാണ് വിദേശ ശക്തികള്‍ ഇത്തരം ആസൂത്രണങ്ങള്‍(പൊളിറ്റിക്കല്‍ പോളിസി അല്‍ഗോരിതം പ്രോട്ടോകോള്‍) ഉപയോഗിക്കുന്നത്. അട്ടിമറിക്കപ്പെടുന്ന ഭരണകൂടങ്ങളുടെ സ്ഥാനത്ത് അമേരിക്കന്‍ പിന്തുണയോടെ താല്‍ക്കാലികമായി ഭരണം നടത്താനുള്ള ഭാഗ്യം മാത്രമായിരിക്കും അതതു രാജ്യത്തെ വിമത ശക്തികള്‍ക്കും നേതാക്കള്‍ക്കും ലഭിക്കുക. ബംഗ്ലാദേശ് അടക്കം പല രാജ്യങ്ങളിലും ഇത് കണ്ടുകഴിഞ്ഞു. പാറ്റാ പാര്‍ട്ടിയുടെ ദല്‍ഹി സമരത്തില്‍ വിളിക്കപ്പെട്ട മുദ്രാവാക്യങ്ങളില്‍ ഒന്ന് – ”നേപ്പാള്‍ പോലെ ശ്രീലങ്ക പോലെ ബംഗ്ലാദേശ് പോലെ നാളെ ഭാരതവും വീഴും”- എന്നതായിരുന്നു. ശത്രുക്കള്‍ ലക്ഷ്യം വയ്‌ക്കുന്ന ആ വിപത്തിനെ തടയണമെങ്കില്‍, യാഥാര്‍ത്ഥ്യം വിദ്യാര്‍ഥികളും ചെറുപ്പക്കാരും മനസ്സിലാക്കണം. അവരെ ബോധ്യപ്പെടുത്തണം.
















