ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. കർണാടക സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ മിഷൻ റൈസ് ‘ബെഡാ ബ്രോ’ പദ്ധതിയുടെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 55.80 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. എട്ട് വിദേശികളടക്കം 39 പേര്‍ അറസ്റ്റിലായി. ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 10 പേർ ബെംഗളൂരുവില്‍ നിന്നുമാണ്.
എം.ഡി.എം.എ, ഹൈഡ്രോ കഞ്ചാവ്, കൊക്കെയ്ൻ, കഞ്ചാവ് എന്നിവ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടികൂടിയത്. സി.സി.ബി ഉൾപ്പെടെ സിറ്റി പോലീസിന്റെ 16 യൂണിറ്റുകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിത്. ബെംഗളൂരുവിന് പുറമെ ഡൽഹി, നോയിഡ, ഗുരുഗ്രാം, കേരളം എന്നിവിടങ്ങളിലും പരിശോധനകൾ നടത്തിയതായി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും കർണാടകക്കുള്ളിൽനിന്നും കുറഞ്ഞ വിലക്ക് നിരോധിത ലഹരിവസ്തുക്കൾ വാങ്ങി ഉയർന്ന വിലക്ക് സാധാരണക്കാർക്കും കോളജ് വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നു. പിടികൂടിയ ലഹരിവസ്തുക്കളിൽ 21 കിലോ 641 ഗ്രാം എം.ഡി.എം.എ, 738 ഗ്രാം കൊക്കെയ്ൻ, 4 കിലോ 493 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 184 കിലോ 625 ഗ്രാം കഞ്ചാവ്, 1 കിലോ 65 ഗ്രാം കറുപ്പ്, 25 ഗ്രാം മോർഫിൻ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 17 ലക്ഷം രൂപ പണവും 22 മൊബൈൽ ഫോണുകളും അഞ്ച് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ വിവിധ ദിവസങ്ങളിലായി കോടതിയിൽ ഹാജരാക്കിയതായും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.
















