India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടന ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ കുറ്റപ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തള്ളി ഇന്ത്യ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടന ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ കുറ്റപ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ഉപേക്ഷിക്കണമെന്ന് വരെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്‌ക്കുന്നു. അമേരിക്കയിലെ സ്വകാര്യ വ്യക്തികളും ജീവകാരുണ്യ സംഘടനകളും നല്‍കുന്ന പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍. മോദി സര്‍ക്കാരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 2020ല്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിപ്പോയതാണ്. എങ്ങിനെയെങ്കിലും മോദി സര്‍ക്കാരിനെ വീഴ്‌ത്തി ഇന്ത്യയിലേക്ക് തിരിച്ചുവരവ് നടത്താന്‍ തക്കം പാര്‍ത്ത് നില്‍ക്കുകയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍.

അതിനാല്‍ ആംനസ്റ്റി എന്ന സംഘടനയ്‌ക്ക് ഇന്ത്യയോടും മോദിയോടും വെറുപ്പുണ്ട്. കാരണം അവര്‍ ഇന്ത്യയില്‍ സാമൂഹ്യപ്രവര്‍ത്തനം എന്ന പേരില്‍ നടത്തിയ പല പരിപാടികളും ഇന്ത്യാസര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് ഇന്ത്യയുടെ രഹസ്യസംഘടനകള്‍ കണ്ടെത്തിയിരുന്നു. അതുപോലെ പല പരിപാടികളും ഇവാഞ്ചലിസ്റ്റുകളെ സഹായിക്കാനുള്ള പദ്ധതികളായിരുന്നു. ആംനസ്റ്റിയുടെ കീഴില്‍ ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതും കണ്ടെത്തിയിരുന്നു. ഇതോടെ ആംനസ്റ്റി മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ നിരന്തരം പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു.

അതിനിടെയാണ് ദല്‍ഹിയില്‍ സിജെപിയുടെ ജന്തര്‍മന്തര്‍ സമരത്തിന് തൊട്ടുപിന്നാലെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൃത്യമായി ഇന്ത്യയിലെ ന്യൂനപക്ഷസമുദായത്തെ പ്രീണിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ആംനസ്റ്റിക്കുള്ളത് എന്ന് വ്യക്തം.

ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ കുറ്റപ്പെടുത്തല്‍ ഇന്ത്യ 2596 കപ്പലുകള്‍ നിറയെ ആയുധങ്ങള്‍ ഇസ്രയേലിന് നല‍്കി എന്നതാണ്. ഇതിനെ ഇന്ത്യ നിഷേധിക്കുന്നു. ഇസ്രയേലുമായി ഇന്ത്യ പ്രതിരോധ രംഗത്ത് സഹകരിക്കുന്നുണ്ട്. ഭീകരവാദത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതിന്റെ ഭാഗമായി ആയുധസാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്. വാസ്തവത്തില്‍ 2596 തവണ ഇന്ത്യ ഇസ്രയേലിന് ആയുധങ്ങള്‍ അയച്ചിട്ടുണ്ട്. പക്ഷെ അതിനര്‍ത്ഥം കപ്പുകളില്‍ നിറയെ ആയുധം അയച്ചു എന്നല്ല. ഒരു ചെറിയ സ്പെയര്‍പാര്‍ട്സ് കപ്പലില്‍ അയച്ചാലും അത് ഒരു ഷിപ് മെന്‍റായി കണക്കാക്കും എന്നിരിക്കെ 2596 കപ്പലുകളില്‍ ആയുധങ്ങള്‍ അയച്ചു എന്ന കുറ്റപ്പെടുത്തല്‍ വെറും ഊതിപ്പെരുപ്പിച്ച കാര്യമാണ്.

1999ല്‍ പാകിസ്ഥാനുമായുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ സഹായിച്ച രാജ്യമാണ് ഇസ്രയേല്‍. ആളില്ലാ ആകാശ വാഹനങ്ങൾ (UAV-കൾ), മിറേജ് 2000 ജെറ്റുകൾക്കുള്ള ലേസർ-ഗൈഡഡ് ടാർഗെറ്റിംഗ് സിസ്റ്റങ്ങൾ, പ്രാരംഭ അന്താരാഷ്‌ട്ര വിതരണ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും അടിയന്തര പീരങ്കി വെടിയുണ്ടകൾ എന്നിവ ഇസ്രയേല്‍ വിതരണം ചെയ്തിരുന്നു. ഭീകരതയ്‌ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് ഇപ്പോഴുള്ള ഏറ്റവും വിശ്വസ്തപങ്കാളി ഇസ്രയേല്‍ ആണ്. ഇന്ത്യയാകട്ടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഭീഷണി നേരിടുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യയ്‌ക്ക് ഉപേക്ഷിക്കുക വയ്യ.

പഹല്‍ഗാമില്‍ മതം ചോദിച്ച് 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവും ഉണ്ടായിട്ടും ഒരു രാജ്യവും ഇന്ത്യയെ സഹായിക്കാനുണ്ടായില്ല. അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ ഇതിനെ അപലപിച്ചില്ല. ഈ സമയത്തും ഇന്ത്യയ്‌ക്കൊപ്പം നിന്നത് ഇസ്രയേല്‍ ആണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇന്ത്യ ഇസ്രയേലുമായി ആയുധപങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

എന്തായാലും ഇന്ത്യയുടെ വിദേശനയം ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ തീരുമാനിക്കേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്.

Recent Posts